എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

കോഴിക്കോട്- വില്‍പനക്കായി സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ഒളവണ്ണ കൊടിനാട്ടുമുക്കില്‍ ആക്ടീവ സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടയില്‍ ഒളവണ്ണ തൈത്തോട്ടത്തില്‍ കെ.പി. ജംഷീലയെയാണ് (38) ഫറോക്ക് റെയ്ഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്. കോഴിക്കോട് നഗരം, മീഞ്ചന്ത, ഒളവണ്ണ, ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങളില്‍ മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വര്‍ധിച്ചുവരുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ലഭിച്ച ഇന്റലിജന്‍സ് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് യുവതിയെ പിടികൂടിയത്.
പിടിച്ചെടുത്ത കഞ്ചാവിന് മാര്‍ക്കറ്റില്‍ രണ്ട് ലക്ഷം രൂപ വിലയുണ്ട്. പ്രതിയുടെ കൂട്ടാളിയായ വെംബ്ലി സലീം എന്ന് വിളിപ്പേരുള്ള സലീമിനെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. ഇയാള്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. ഇയാളുടെ കൂടെ പോയി മധുരയില്‍ നിന്നു വാങ്ങിയ കഞ്ചാവാണ് പിടികൂടിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. സ്ത്രീകളെ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വരുമ്പോള്‍ പിടിക്കപ്പെടില്ല എന്ന ധാരണ വെച്ചാണ് ഇയാള്‍ സ്ത്രീയെ ഉപയോഗിച്ചത്. ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
എക്‌സൈസ് പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.പ്രജിത്ത്, പ്രിവന്റീവ് ഓഫീസര്‍ പി.അനില്‍ദത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.എം മുഹമ്മദ് അസ്‌ലം, ടി.കെ രാഗേഷ്, എന്‍.എസ് സന്ദീപ്, ടി.ഗോവിന്ദന്‍, വി.അശ്വിന്‍, സവീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജുള, ജിജി ഗോവിന്ദ്, എക്‌സൈസ് ഡ്രൈവര്‍ സന്തോഷ്‌കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Latest News