മോഡിയുടെ റാലിയ്ക്ക് ബോംബ് ഭീഷണി, യുവാവ് അറസ്റ്റില്‍ 

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കാനിരിക്കുന്ന സങ്കല്‍പ് യാത്രക്ക് മുന്നോടിയായി ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ പാട്‌നയിലാണ് സംഭവം. 
ഉദയന്‍ റായ് എന്ന ആളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 3നാണ് നരേന്ദ്രമോഡി പങ്കെടുക്കുന്ന സങ്കല്‍പ് യാത്ര പട്‌നയില്‍ നടക്കുന്നത്.
വാട്‌സാപ്പ് വഴിയാണ് ഗാന്ധി മൈതാനാത്ത് നടത്താനിരിക്കുന്ന എന്‍ഡിഎയുടെ സങ്കല്‍പ് യാത്രയില്‍ സ്‌ഫോടനം നടത്തുമെന്ന് ഉദയ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 
അപവാദ പ്രചരണം പരത്തുക, ഭീഷണി മുഴക്കുക, എന്നിവ ചുമത്തിയാണ് ഉദയനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍  ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
മാര്‍ച്ച് 3 ഞായറാഴ്ചയാണ് എന്‍ഡിഎയുടെ ശങ്കല്‍പ് യാത്ര പാട്‌നയില്‍ നടക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ കരുത്ത് തെളിക്കുന്നതിനു വേണ്ടിയാണ് ഈ യാത്ര നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
റാലിയുമായി ബന്ധപ്പെട്ട കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. 

Latest News