ഇനി ഡോക്ടര്‍ ഹാദിയയെന്ന് വിളിക്കാം  

തിരുവനന്തപുരം: ദേശീയ തലത്തില്‍ ഏറെ ശ്രദ്ധ നേടിയ കേസായിരുന്നു ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടേത്. പ്രണയം, വീട്ടുതടങ്കല്‍, ജയില്‍, വേര്‍പിരിയല്‍ എല്ലാത്തിനുമൊടുവില്‍ ഒന്നായവരാണ് ഹാദിയയും ഷഫീന്‍ ജഹാനും. ആയുര്‍വേദ ഡോക്ടറാകാന്‍ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും. ഇപ്പോള്‍, ഹാദിയ ഡോക്ടറായിരിക്കുകയാണ്. ഷഫീനാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ''ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ നേട്ടമാണ്. എണ്ണമറ്റ പ്രാര്‍ത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്. അല്‍ഹംദുലില്ല, അവസാനം എല്ലാ പ്രതിസന്ധികളില്‍ നിന്നും നാം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. ഡോക്ടര്‍ എന്ന് നിന്നെ വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു'' ഷഫീന്‍ കുറിച്ചു.
വെള്ള കോട്ടും സ്‌തെതസ്‌കോപ്പും അണിഞ്ഞ് നില്‍ക്കുന്ന ഹാദിയയുടെ ചിത്രവും പോസ്റ്റില്‍ പങ്ക് വെച്ചിട്ടുണ്ട്. 
കോട്ടയം ജില്ലയിലെ വൈക്കം സ്വദേശികളായ അശോകന്റെയും പൊന്നമ്മയുടെയും മകളായ അഖില ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ദീര്‍ഘകാലം വീട്ടുതടങ്കലിലായിരുന്ന ഹാദിയയ്ക്ക് നിയമത്തിന്റെ സഹായത്തോടെയാണ് ഷഫീന്‍ ജഹാനൊപ്പം ജീവിക്കാന്‍ അനുമതി ലഭിച്ചത്. 

Latest News