ചങ്ങരംകുളം - കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളത്തിനടുത്ത് വളയംകുളത്ത് വാഹനാപകടത്തിൽ മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ കട്ടക്കയം കണ്ടോത്തികുടി വളപ്പിൽ ഷിബിൻ (29) വാഴപ്പിള്ളി പടിഞ്ഞാറെചാലിൽ സമർ പിയൂസഫ് (28) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂവാറ്റുപുഴ ചെരുവി കാട്ടിൽ ഷാജി (47) തൃശ്ശൂർ അശ്വനി ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിൽ ആണ്.
ഞായറാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ട കണ്ടെയ്‌നർ ലോറിക്ക് പുറകിൽ മൂവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ച് കയറുകയായിരുന്നു.
പുലർച്ചെ ആയത് കൊണ്ട് അപകട വിവരം ആരും അറിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞാണ് അപകടം മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽ പെടുന്നത്.
തുടർന്ന് ചങ്ങരംകുളം പോലീസും ഹൈവേ പോലീസും ആംബുലൻസ് ഡ്രൈവർമാരും സ്ഥലത്തെത്തിയാണ് വാഹനം പൊളിച്ച് കാറിനകത്ത് കുടുങ്ങിയവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചിരുന്നു.
തൃശ്ശൂർ അശ്വനി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച ഇരുവരുടെയും മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.