പോരാട്ടം കശ്മീരിനും കശ്മീരികള്‍ക്കുമെതിരല്ല; കശ്മീരിനു വേണ്ടിയാണെന്ന് മോഡി

ടോങ്ക് (രാജസ്ഥാന്‍)- നമ്മുടെ പോരാട്ടം കശ്മീരിനു വേണ്ടിയാണെന്നും കശ്മീരികള്‍ക്കോ കശ്മീരിനോ എതിരെ അല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജസ്ഥാനിലെ ടോങ്കില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഈയിടെയായി കശ്മീരി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ചില സംഭവങ്ങളുണ്ടായി. ഈ പ്രശ്‌നം രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. കശ്മീരിലെ ഓരോ കുട്ടിയും തീവ്രവാദം കാരണം അമര്‍ഷമുള്ളവരാണ്. തീവ്രവാദത്തിനെതിരെ പൊരുതാന്‍ നമുക്കൊപ്പം ചേരാനും അവര്‍ ഒരുക്കമാണ്'- മോഡി പറഞ്ഞു. ഭീകര ഉല്‍പ്പാദിപ്പിക്കുന്നവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ലോകത്ത് സമാധാനമുണ്ടാവില്ല. ഇന്ന് ലോകം ഒന്നടങ്കം ഭീകരതയ്‌ക്കെതിരെ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 

പാക്കിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രോട്ടോകോള്‍ അനുസരിച്ച് ഞാന്‍ പുതിയ പ്രധാമന്ത്രിയെ വിളിച്ച് അഭിനന്ദിച്ചു. ഒരു ക്രിക്കറ്റ് താരമെന്ന നിലയ്ക്ക് അദ്ദേഹത്തെ പലര്‍ക്കും അറിയാം. മുമ്പ് നിരവധി തവണ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പൊരുതിയിട്ടുണ്ടെന്നും ഇനി ദാരിദ്ര്യത്തിനെതിരെയും വ്ിദ്യാഭ്യാസത്തിനു വേണ്ടിയും ഒന്നിച്ചു പൊരുതാനുള്ള സമയമാണെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. താന്‍ സത്യമെ പറയൂവെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ മറുപടി. അദ്ദേഹം വാക്കു പാലിക്കുമോ എന്നു നമുക്ക് നോക്കാം- മോഡി പറഞ്ഞു.

ജമ്മു കശ്മീരിലെ ഏറ്റവും താഴെകിടയിലുള്ള നേതാക്കളുമായി സംവദിച്ചിട്ടുണ്ടെന്നും അവര്‍ ദേശസ്‌നേഹികളും പലരും ഇന്ത്യയ്ക്കു വേണ്ടി ജീവന്‍ അപകടത്തിലാക്കാന്‍ വരെ സന്നദ്ധ അറിയിച്ചവരാണെന്നും മോഡി പറഞ്ഞു. തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ പറയുന്നതെന്തും അനുസരിക്കാന്‍ തയാറാണെന്നായിരുന്നു അവരുടെ മറുപടി. കുട്ടികളേയും സ്‌കൂളുകളേയും സംരക്ഷിക്കണമെന്നായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്. ഭീരുക്കളായ ഭീകരര്‍ സ്‌കൂളുകളേയാണ് ആ്ക്രമിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്ന് ഗ്രാമ മുഖ്യന്മാരോട് ആവശ്യപ്പെട്ടിരുന്നു. എന്തു വിലനല്‍കിയും അതിനു അവര്‍ സന്നദ്ധരാണെന്ന് അറിയിക്കുകയും ചെയ്തു- മോഡി പറഞ്ഞു. 

Latest News