Sorry, you need to enable JavaScript to visit this website.

ബെംഗളൂരു എയറോ ഷോ വേദിക്കരികെ വന്‍ അഗ്നിബാധ; 300 വാഹനങ്ങള്‍ കത്തിനശിച്ചു

ബെംഗളുരു- ഏഷ്യയിലെ ഏറ്റവും വലിയ പോര്‍വിമാന പ്രദര്‍ശനമായ എയറോ ഷോ ഇന്ത്യ നടന്നുവരുന്ന ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേനാ താവളത്തിനു സമീപം വാഹന പാര്‍ക്കിങ് സ്ഥലത്തുണ്ടായ വന്‍ അഗ്നിബാധയില്‍ മുന്നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരം ലഭിച്ചിട്ടില്ല. കാറുകളും ബൈക്കുകളും അടക്കമുള്ളവയാണ് കത്തിനശിച്ചത്. അഗ്നിശമന സേനയും രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വ്യോമസേനാ താവളത്തിനു സമീപം കറുത്ത പുക ഇരുണ്ട് കൂടിയിരിക്കുകയാണ്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. പാര്‍ക്കിങ് സ്ഥലമായ തുറന്ന വയലിലെ ഉണക്ക പുല്ലുകള്‍ക്ക് സിഗരറ്റു കുറ്റിയില്‍ നിന്ന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. ശക്തമായ കാറ്റടിച്ചത് തീ വേഗത്തില്‍ ആളിപ്പടരാന്‍ ഇടയാക്കിയതായി പോലീസ് പറഞ്ഞു.

അഗ്നിബാധയെ തുടര്‍ന്ന് പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രദര്‍ശന പറക്കലുകളും അവസാനിപ്പിച്ചു. തീ പൂര്‍ണമായും അണച്ചതിനു ശേഷമാണ് പിന്നീട് വിമാനങ്ങള്‍ പ്രദര്‍ശന പറക്കല്‍ തുടര്‍ന്നത്. 

12-ാമത് എയറോ ഷോ ബുധനാഴ്ചയാണ് ആരംഭിച്ചത്. റഫാല്‍ പോര്‍വിമാനമടക്കം നൂറുകണക്കിന് സൈനിക വിമാനങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഉല്‍ഘാടന ദിവസത്തിനു തൊട്ടുമുമ്പ് പരിശീലനത്തിനിടെ ഇന്ത്യന്‍ വ്യോമ സേനയുടെ ഹോക്ക് 132 വിമാനം തകര്‍ന്നു വീണ് വിംഗ് കമാന്‍ഡര്‍ സാഹില്‍ ഗാന്ധി കൊല്ലപ്പെട്ടിരുന്നു. പ്രദര്‍ശനം നാളെ അവസാനിരിക്കെയാണ് ഇന്ന് മറ്റൊരു ദുരന്തം കൂടി പരിപാടിക്ക് മങ്ങലേല്‍പ്പിച്ചത്.
 Massive fire at Aero India 2019 venue, 300 cars gutted

Latest News