ബീജിംഗ് - ഊർജം, നിക്ഷേപം, വാണിജ്യം അടക്കമുള്ള മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ച് ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തി കിരീടാവാകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ചൈനീസ് സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നടത്തിയ ചർച്ചയിലും പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് ധാരണയായി. ബീജിംഗിലെ ഗ്രേയ്റ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ വെച്ചാണ് പ്രസിഡന്റും കിരീടാവകാശിയും കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധവും സഹകരണവും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളും ചൈനീസ് പ്രസിഡന്റും കിരീടാവകാശിയും വിശകലനം ചെയ്തു.
സാമ്പത്തിക മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം ഫലപ്രദമാണെന്ന് കിരീടാവകാശി പറഞ്ഞു. കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാരം 32 ശതമാനം തോതിൽ വർധിച്ചു. ഇരു രാജ്യങ്ങൾക്കും പരസ്പര സഹകരണത്തിന് വലിയ അവസരങ്ങളുണ്ട്. ചൈനീസ് പ്രസിഡന്റ് പ്രഖ്യാപിച്ച സിൽക് റൂട്ട് പദ്ധതിയുടെ പ്രധാന ഭാഗമാണ് അറേബ്യൻ ഉപദ്വീപ്. സിൽക് റൂട്ട് പദ്ധതിയും ചൈനയുടെ തന്ത്രപരമായ നീക്കങ്ങളും സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുമായി വലിയ തോതിൽ ഒത്തുപോകുന്നു. രണ്ടു രാജ്യങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനും അവസരങ്ങൾ പ്രയോജനപ്പെടുത്തി നേട്ടങ്ങൾ കൈവരിക്കുന്നതിനും സൗദി അറേബ്യ ആഗ്രഹിക്കുന്നു. അറേബ്യൻ ഉപദ്വീപിലെ നിവാസികളും ചൈനക്കാരും തമ്മിലുള്ള ബന്ധത്തിന് ആയിരക്കണക്കിന് വർഷത്തെ പഴക്കമുണ്ടെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
സമീപ കാലത്തായി പൊതുതാൽപര്യമുള്ള മേഖലാ, ആഗോള പ്രശ്‌നങ്ങളിൽ സൗദി അറേബ്യയും ചൈനയും തമ്മിൽ ശക്തമായ ഏകോപനം തുടരുന്നുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കരുത്താർജിച്ചുവരികയാണെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. കിരീടാവകാശിയുടെ ചൈനീസ് സന്ദർശനം ഉഭയകക്ഷി ബന്ധത്തിന് പുതിയ കരുത്തു പകരും. സൗഹൃദത്തിന്റെയും തന്ത്രപ്രധാന ബന്ധത്തിന്റെയും പുതിയ വിഹായസ്സുകൾ തുറക്കുന്നതിന് സൗദി അറേബ്യയുമായി സഹകരിച്ച് കൂടുതൽ ശ്രമങ്ങൾ നടത്തുന്നതിന് ചൈന ആഗ്രഹിക്കുന്നു. സൗദി-ചൈന ഉന്നതതല ജോയന്റ് കമ്മിറ്റി രൂപീകരിച്ചതും കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങളും പ്രശംസനീയമാണെന്നും ഷി ജിൻപിംഗ് പറഞ്ഞു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ബഹുമാനാർഥം ചൈനീസ് പ്രസിഡന്റ് ഒരുക്കിയ ഉച്ചവിരുന്നിലും കിരീടാവകാശിയും സംഘവും പങ്കെടുത്തു.
ചൈനീസ് സ്റ്റേറ്റ് കൗൺസിൽ ഉപപ്രധാനമന്ത്രി ഹാൻ ഴെംഗുമായും കിരീടാവകാശി പ്രത്യേകം ചർച്ച നടത്തി. ഇതിനു ശേഷം കിരീടാവകാശിയുടെയും ചൈനീസ് സ്റ്റേറ്റ് കൗൺസിൽ ഉപപ്രധാനമന്ത്രി ഹാൻ ഴെംഗിന്റെയും നേതൃത്വത്തിൽ സൗദി-ചൈന ഉന്നതതല ജോയന്റ് കമ്മിറ്റി മൂന്നാമത് യോഗം ചേർന്നു. രാഷ്ട്രീയ, സുരക്ഷാ, വാണിജ്യ, നിക്ഷേപ, ഊർജ, സാംസ്‌കാരിക, സാങ്കേതിക മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനെയും ഏകോപനം നടത്തുന്നതിനെയും കുറിച്ച് യോഗം വിശകലനം ചെയ്തു. ചൈനയുടെ സിൽക് റൂട്ട് പദ്ധതിയടെയും സൗദിയുടെ വിഷൻ 2030 പദ്ധതിയുടെയും ഭാഗമായി പരസ്പര പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നതിനുള്ള അവസരങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു. വിവിധ മേഖലകളിൽ സഹകരിക്കുന്നതിനുള്ള കരാറുകളും ധാരണാപത്രങ്ങളും യോഗാവസാനം ഒപ്പുവെച്ചു.