Sorry, you need to enable JavaScript to visit this website.

ശശി തരൂര്‍ കോടതിയില്‍ ഹാജരായി; സുനന്ദ പുഷ്‌കര്‍ കേസ് മാര്‍ച്ച് ഏഴിലേക്ക് മാറ്റി

ന്യൂദല്‍ഹി- സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി പട്യാല ഹൗസ് കോടതി വാദം കേള്‍ക്കുന്നത് മാര്‍ച്ച് ഏഴിലേക്ക് മാറ്റിവെച്ചു. സുനന്ദ പുഷ്‌കറിന്റെ മരണത്തിന് ഉത്തരവാദി ശശി തരൂരാണെന്നാണ് ദല്‍ഹി പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ശശി തരൂര്‍ കോടതിയിലെത്തിയിരുന്നു. 2014 ജനുവരി 17 നാണ് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസ് ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷിച്ചത്. കേസ് സിബിഐ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം കോടതി തള്ളിയിരുന്നു.
വിചാരണക്കിടെ വിദേശത്തേക്ക് പോകാന്‍ അനുമതി തേടി ശശി തരൂര്‍ നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. കേസ് പരിഗണിച്ച ദല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് വിചാരണയ്ക്കായി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു.
കേസില്‍ കോടതിയെ സഹായിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹരജിയും കോടതി തള്ളി. സുനന്ദയുടേത് ആത്മഹത്യ ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
പോലീസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കൂട്ടത്തിലുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ജനുവരി 14 നാണ് ദല്‍ഹി പോലീസ് ശശി തരൂരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

 

Latest News