വടക്കൻ ബംഗാളിലെ മലനിരകൾ ഇപ്പോൾ ശാന്തമാണ്. ഗൂർഖാ വിഘടനവാദം തിളച്ചുമറിഞ്ഞ ഡാർജിലിംഗ് കുന്നുകളിൽ ഇപ്പോൾ വികസന മന്ത്രമാണ് അലയടിക്കുന്നത്. മമതാ ബാനർജിയുടെ വികസന നയങ്ങൾ പ്രക്ഷുബ്ധമായ ഈ മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവന്നു. മമതയുടെ നയങ്ങൾ ഗൂർഖാ പാർട്ടിയുടെ ചുമലിലേറി ഡാർജിലിംഗിൽ വേരൂന്നാൻ ശ്രമിച്ച ബി.ജെ.പിയെ നിർവീര്യമാക്കി. പണമൊഴുക്കി തൃണമൂൽ കോൺഗ്രസ് മലമ്പ്രദേശത്തുകാരെ വിലക്കു വാങ്ങുകയാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ ആരോപിക്കുന്നത് വെറുതെയല്ല. ഇത് വികസനമല്ല, വോട്ട് കച്ചവടമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ബംഗാളിൽ മാത്രമല്ല മമതയുടെ ഗൂർഖാ നയതന്ത്രം. കഴിഞ്ഞയാഴ്ച മമത ന്യൂദൽഹിയിൽ ഗൂർഖാ വെൽഫയർ സെന്റർ ഉദ്ഘാടനം ചെയ്യുമ്പോൾ ഗൂർഖാ ജനമുക്തി മോർച്ചയുടെ നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു പതിറ്റാണ്ടോളമായി ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് ഗൂർഖാ ജനമുക്തി മോർച്ച. വടക്കൻ ബംഗാൾ മലനിരകളിലെ പ്രത്യേകിച്ച് ഡാർജിലിംഗിൽ നിന്നും കാലിംപോംഗിൽ നിന്നും ദൽഹിയിലെത്തുന്നവരെ സഹായിക്കാനാണ് ഈ കേന്ദ്രം. 2014 ലെ ഇലക്ഷനിൽ പശ്ചിമ ബംഗാളിൽ ബി.ജെ.പി നേടിയ രണ്ടു സീറ്റുകളിലൊന്ന് ഡാർജിലിംഗിലാണ്. എന്നിട്ടും ഒരു ബി.ജെ.പി നേതാവിനെ പോലും സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് മമത അടുപ്പിച്ചില്ല.
മമതയുടെ വികസന നയതന്ത്രം പുതിയ സംസ്ഥാനത്തിനായുള്ള ഡാർജിലിംഗിന്റെ ആവശ്യം തണുപ്പിച്ചിട്ടുണ്ട്. മലനിരകളിൽ സ്വാധീനമുറപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ ശ്രമങ്ങൾക്കും ഇത് ഗതിവേഗം പകർന്നു. ഗൂർഖകൾക്ക് രാഷ്ട്രീയ വ്യക്തിത്വവും ഡാർജിലിംഗിന് വികസനവും ഉറപ്പാക്കുന്നതായിരിക്കും തന്റെ ഗവൺമെന്റിന്റെ നയമെന്ന് മമത ഓർമിപ്പിക്കുന്നു.
നിരവധി നടപടികളാണ് ഡാർജിലിംഗിനായി മമത സർക്കാർ കൈക്കൊണ്ടത്. 2013 ൽ മയെൽ ലയാംഗ് ലെപ്ച ഡെവലപ്‌മെന്റ് ബോർഡ് രൂപീകരിച്ചു. പിറ്റേ വർഷം തമാംഗ് ഡെവലപ്‌മെന്റ് ബോർഡിന് രൂപം നൽകി. 2015 ൽ ഭൂട്ടിയ ഡവലപ്‌മെന്റ് ബോർഡ് നിലവിൽ വന്നു. ഈ തന്ത്രം വിജയം കണ്ടു. ഗൂർഖകൾക്കിടയിലെ ഭിന്നത അതോടെ പുറത്തു വന്നു. ഓരോ ഗൂർഖാ വിഭാഗങ്ങളും സ്വന്തമായി ബോർഡ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. 2017 ആവുമ്പോഴേക്കും 15 ഡെവലപ്‌മെന്റ്, കൾച്ചറൽ ബോർഡുകൾ രൂപീകൃതമായി. ഈ ബോർഡുകളെല്ലാം വ്യത്യസ്ത ഗൂർഖാ വിഭാഗങ്ങൾക്കു വേണ്ടിയാണെങ്കിൽ കഴിഞ്ഞ വർഷം മേഖലക്കായി പ്രത്യേകം ബോർഡും രൂപീകരിച്ചു.
ഗൂർഖാ ജനമുക്തി മോർച്ചയെ ഭിന്നിപ്പിക്കാനും തൃണമൂലിനു കഴിഞ്ഞു. ബിമൽ ഗുരുംഗും ബിനായ് തമാംഗും വേർപിരിഞ്ഞു. ബിനായ് തമാംഗിന്റെ ഗ്രൂപ്പ് തൃണമൂലിനോട് അടുത്തു. തമാംഗിന്റെ നേതൃത്വത്തിലുള്ള ഗൂർഖ ടെറിട്ടോറിയൽ അഡ്മിനിസ്‌ട്രേഷന് മമതാ സർക്കാർ 500 കോടി രൂപ സഹായം പ്രഖ്യാപിച്ചു. ഡാർജിലിംഗിൽ ഇത്രയധികം വികസനം കൊണ്ടുവരാൻ മറ്റൊരു സർക്കാരിനും സാധിച്ചിട്ടില്ലെന്ന് തമാംഗ് പറയുന്നു. ജനുവരി 19 ന് മമത കൊൽക്കത്തയിൽ സംഘടിപ്പിച്ച പ്രതിപക്ഷ റാലിയിൽ ഗൂർഖാ ജനമുക്തി മോർച്ച നേതാക്കളും ഡെവലപ്‌മെന്റ് ബോർഡ് അംഗങ്ങളും പങ്കെടുത്തു. സി.ബി.ഐ നടപടിക്കെതിരെ കൊൽക്കത്തയിൽ മമത നടത്തിയ ധർണയിലും ഇവരൊക്കെ പങ്കെടുത്തു.
2009 ൽ ജസ്വന്ത് സിംഗും 2014 ൽ എസ്.എസ്. അലുവാലിയയും ബി.ജെ.പി ടിക്കറ്റിൽ ഇവിടെ ജയിച്ചത് ഗൂർഖാ ജനമുക്തി മോർച്ചയുടെ ചുമലിലേറിയാണ്. കഴിഞ്ഞ തവണ മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈചുംഗ് ബൂട്ടിയയെ മത്സരിപ്പിച്ചിട്ടും തൃണമൂലിന് ഈ സീറ്റ് പിടിക്കാൻ കഴിഞ്ഞിട്ടില്ല. 2014 നു ശേഷം ജനമുക്തി മോർച്ച വിഘടിച്ചുവെന്നതു മാത്രമല്ല ബി.ജെ.പിയുടെ പ്രശ്‌നം. കേന്ദ്ര സർക്കാരിന്റ നയങ്ങൾക്കെതിരെ ഡാർജിലിംഗിൽ പ്രതിഷേധം അലയടിക്കുന്നുമുണ്ട്. ഡാർജിലിംഗ് മലനിരകളിലെ 11 സമുദായങ്ങൾക്ക് ആദിവാസി പദവി നൽകുമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചിട്ടില്ല. ഡാർജിലിംഗിൽ ബി.ജെ.പിയുടെ പിടി അയയുകയാണ്.