റിയാദ്/ ന്യൂദൽഹി- സമുദ്ര സുരക്ഷ, സൈബർ സെക്യൂരിറ്റി മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് സൗദി അറേബ്യയും ഇന്ത്യയും ധാരണയിലെത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പു വരുത്തുന്നത് സൗദി അറേബ്യയാണ്. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകൾ ഫലപ്രദമാണ്. ഇന്ത്യയിൽ സൗദി അറേബ്യ നിക്ഷേപങ്ങൾ നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നു. പരസ്പര സ്‌നേഹത്തിൽ അധിഷ്ഠിതമായ ശക്തമായ ബന്ധമാണ് ഇന്ത്യക്ക് സൗദി അറേബ്യയുമായുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭീകരതക്ക് പിന്തുണ നൽകുന്ന രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തണമെന്ന കാര്യത്തിൽ സൗദി അറേബ്യക്കും ഇന്ത്യക്കും ഒരേ നിലപാടാണുള്ളത്. ഭീകരരെയും ഭീകരരെ പിന്തുണക്കുന്നവരെയും ശിക്ഷിക്കണം. ഭീകരതക്കുള്ള പിന്തുണ ഇല്ലാതാക്കലും ഭീകരരെയും അവരെ പിന്തുണക്കുന്നവരെയും ശിക്ഷിക്കലും അനിവാര്യമാണ്. ഭീകര വിരുദ്ധ പോരാട്ടത്തിന് പ്രത്യേക തന്ത്രം തയാറാക്കണം. ഇന്ത്യക്കും സൗദി അറേബ്യക്കും പൊതുകാഴ്ചപ്പാടുകളുണ്ട്. രണ്ടു രാജ്യങ്ങൾക്കും പൊതു താൽപര്യങ്ങളുണ്ടെന്നും നരേന്ദ്ര മോഡി പറഞ്ഞു. കിരീടാവകാശിയുടെ ബഹുമാനാർഥം ഇന്ത്യൻ പ്രധാനമന്ത്രി ഹൈദരാബാദ് ഹൗസിൽ ഒരുക്കിയ ഉച്ച വിരുന്നിലും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സംഘവും പങ്കെടുത്തു.