2016 മെയ് 25 ന് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആയിരം ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. അന്ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച സമയത്ത് പ്രകടന പത്രികയിലൂടെ കേരളീയർക്ക് ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. അഞ്ചുവർഷങ്ങൾക്കൊണ്ട് നടപ്പാക്കേണ്ട അവയിൽ മിക്കവാറും എല്ലാംതന്നെ രണ്ടേമുക്കാൽ വർഷംകൊണ്ട് നടപ്പാക്കാൻ സാധിച്ചു എന്നതാണ് ഈ ഘട്ടത്തിൽ ഏറ്റവും സന്തോഷം പകരുന്ന വസ്തുത. വാഗ്ദാനങ്ങൾ നിറവേറ്റിയ സർക്കാർ നവകേരള നിർമാണഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് മൂന്നാം വാർഷികമെത്തുന്നത്.
സർവതലസ്പർശിയും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായതുമായ സമഗ്ര വികസനം യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ അതേസമയം വികസനപ്രവർത്തനങ്ങൾ പ്രകൃതിക്കു ഭംഗം വരാത്ത വിധത്തിൽ നടപ്പിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഹ്രസ്വകാലാടിസ്ഥാനത്തിൽ ജനങ്ങൾക്ക് ആശ്വാസമരുളുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് അടിത്തറയൊരുക്കുന്നതുമായ ദ്വിമുഖ തന്ത്രമാണ് സർക്കാർ അവലംബിച്ചത്. അഴിമതിരഹിത-മതനിരപേക്ഷ-വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ച സർക്കാർ അക്ഷരാർത്ഥത്തിൽ ആ മൂല്യങ്ങൾ സാമൂഹ്യജീവിതത്തിന്റെ സമസ്തതലങ്ങളിലും യാഥാർഥ്യമാക്കുന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളിൽ നാം കണ്ടത്.
പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്നതു പരിശോധിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജനങ്ങൾക്കു മുമ്പാകെ സർക്കാർ അവതരിപ്പിച്ചു. മൂന്നാം വർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർക്കാർ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്നത് പൊതുജനസമക്ഷം അവതരിപ്പിക്കുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാർ എന്ന നിലയിലാണ് ഇത് ചെയ്തത്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാനുള്ളതല്ല എന്ന് രാജ്യം ഭരിക്കുന്നവർ തന്നെ കരുതുന്ന പശ്ചാത്തലത്തിലാണ് കേരള സർക്കാർ ഇത്തരത്തിൽ വ്യത്യസ്തവും മാതൃകാപരവുമായ മുൻകൈ എടുക്കുന്നത് എന്നത് ഓർക്കണം.
ഐക്യ കേരളം രൂപീകരിക്കപ്പെട്ടതിന്റെ അറുപതാം വാർഷികത്തിലാണ് ഈ സർക്കാർ അധികാരത്തിലേറിയത്. സ്വാഭാവികമായും ഞങ്ങളെ നയിക്കുന്നത് ആദ്യ കേരള സർക്കാർ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകളാണ്. ഭൂപരിഷ്‌കരണ ത്തിലൂടെയും കുടികിടപ്പവകാശം നൽകിയതിലൂടെയും വിദ്യാഭ്യാസ നിയമം നടപ്പിലാക്കിയതിലൂടെയും കേരളസമൂഹത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു ഇ.എം.എസ് മന്ത്രിസഭ. അതോടൊപ്പം ആരോഗ്യമേഖലയിലെ സാർവത്രിക ഇടപെടലുകൾ കൂടിയായപ്പോൾ കേരളം രാജ്യത്തിനു തന്നെ മാതൃകയായും ലോകമാകെ ശ്രദ്ധിക്കുന്ന ഒരു നാടായും വളർന്നു. മൂന്നാം സഹസ്രാബ്ദത്തിന് അനുയോജ്യമായ വിധത്തിൽ അതിന്റെയൊക്കെ തുടർച്ച സാധ്യമാക്കുക എന്നതാണ് ഈ സർക്കാരിന്റെ ദൗത്യം. സാമൂഹിക മേഖലകളിലെ നമ്മുടെ നേട്ടങ്ങൾ ശക്തിപ്പെടുത്തികൊണ്ടു തന്നെ അടിസ്ഥാനസൗകര്യ മേഖലയിലും പുത്തൻ വളർച്ചാ മേഖലകളിലും ഒരു കുതിച്ചു ചാട്ടം നടത്താനാണ് നാം ലക്ഷ്യമിട്ടത്. കഴിഞ്ഞ ആയിരം ദിവസം കൊണ്ട് അത് സാധ്യമാക്കാൻ വേണ്ട ഭൗതിക സാഹചര്യം ഒരുക്കാൻ നമുക്കു കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.
പ്രകടന പത്രികയിൽ നാം പ്രധാനമായും അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാം തന്നെ ഏകദേശം പൂർത്തിയാക്കാൻ 1000 ദിവസം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലയ്ക്കാണ് നാം മുൻതൂക്കം നൽകിയത്. ഹൈവേ വികസനം, മലയോര പാത, തീരദേശ പാത, ഗെയ്ൽ പൈപ്പ് ലൈൻ, എൽ.എൻ.ജി ടെർമിനൽ, കൊച്ചി മെട്രോ, വാട്ടർ മെട്രോ, നാഷണൽ വാട്ടർ വേ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയൊക്കെ ഏറ്റെടുത്തു നടപ്പിലാക്കാനാണ് ശ്രദ്ധിച്ചത്. ഏതു സർക്കാരിനും അസാധ്യമായത് എന്ന് പല സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകരും എഴുതിത്തള്ളിയ പദ്ധതികളായിരുന്നു ഇതിൽ പലതും. എല്ലാ പ്രതികൂലഘടകങ്ങളെയും രാഷ്ട്രീയ ഇച്ഛാശക്തിയോടെ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിൽ മറികടന്ന് അസാധ്യമായതിനെ സാധ്യമാക്കുകയായിരുന്നു ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ.
അതിനോടൊപ്പം കേരളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന നാലു മിഷനുകൾ - ആർദ്രം, ലൈഫ്, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - വിജയകരമായി നടപ്പാക്കുകക്കൂടിയായിരുന്നു. ആരോഗ്യമേഖലയിലെ ഇടപെടലുകൾ നിപ വൈറസ് പോലുള്ളവയെ ഫലപ്രദമായി അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കി. സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ജില്ലാ-താലൂക്ക് ആശുപത്രികളിൽ വരെ ലഭ്യമാക്കി. രണ്ടു വർഷം കൊണ്ട് മൂന്നേകാൽ ലക്ഷം കുട്ടികൾ പൊതു വിദ്യാഭ്യാസ സ്ഥാപങ്ങളിൽ പുതുതായി ചേരുന്നവിധം വിദ്യാഭ്യാസ മേഖലയെ നവീകരിച്ച് പൊതുസമൂഹത്തിന് സ്വീകാര്യവും പുതിയകാലത്തിന് ചേരുന്നതുമാക്കി. പച്ചക്കറി, പാൽ, മുട്ട എന്നിവയിൽ സ്വയം പര്യാപ്തതയിലേക്ക് അടുക്കുന്ന സ്ഥിതിയും ഉണ്ടായി. സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേരളത്തിൽ ഭവനരഹിതരായി ആരും തന്നെ ഉണ്ടാവുകയില്ല എന്ന വിധത്തിൽ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കാൻ സാധിച്ചു. സംസ്ഥാനത്തെയാകെ വെളിയിട വിസർജ്ജന വിമുക്തമാക്കാനും നൂറു ശതമാനം വൈദ്യുതീകരണം സാധ്യമാക്കാനും നമുക്ക് കഴിഞ്ഞു.
നമ്മുടെ ചെറുപ്പക്കാർക്ക് ആവശ്യമായ തൊഴിലുകൾ കേരളത്തിൽ തന്നെ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനുതകുന്ന വിധത്തിൽ ഐടി മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി ഐടി പാർക്കുകളിലെ വിസ്തീർണം ഒരു കോടി ചതുരശ്ര അടിയായി ഉയർത്താൻ ലക്ഷ്യമിട്ടിരുന്നു. അതിന്റെ പകുതിയോളം ഇതിനോടകം വർധിപ്പിച്ചിട്ടുണ്ട്. നിസ്സാൻ, ഫുജിസ്റ്റ്‌സു തുടങ്ങിയ കമ്പനികൾ കേരളത്തിൽ വന്നു എന്നത് വലിയ നേട്ടമാണ്. സ്റ്റാർട്ടപ്പുകൾക്ക് പ്രയോജനപ്രദമായ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനം കേരളത്തിൽ യാഥാർഥ്യമാവുന്നു എന്നത് ഈ മേഖലയിൽ ഉണ്ടായിട്ടുള്ള കുതിച്ചു ചാട്ടത്തിന്റെ ഉദാഹരണമാണ്.
പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയത്തക്ക വിധം പൊതുമേഖലയെയും പരമ്പരാഗത മേഖലയെയും ശക്തിപ്പെടുത്തുന്ന നടപടികളുമുണ്ടായി. ഒറ്റ വർഷം കൊണ്ടു തന്നെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒട്ടേറെ എണ്ണത്തെ ലാഭത്തിലാക്കി എന്നതും കേന്ദ്രം അടച്ചുപൂട്ടുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്തു എന്നതും കയർ, കൈത്തറി, ഖാദി, കശുവണ്ടി തുടങ്ങിയ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ചു എന്നതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.
നവ ഉദാരവൽക്കരണ നയങ്ങളുടെ ഫലമായി സാമൂഹ്യ ക്ഷേമ മേഖലകളിൽ നിന്ന് സർക്കാരുകൾ പിൻവാങ്ങുന്ന സാഹചര്യത്തിൽ പോലും രാജ്യത്തിനു തന്നെ മാതൃകയാകത്തക്ക വിധത്തിൽ പ്രതിമാസം 1200 രൂപ എന്ന ഉയർന്ന നിരക്കിൽ സാമൂഹ്യക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ ശ്രദ്ധിച്ചു എന്നത് ഇടതുപക്ഷം ജനപക്ഷമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങൾ സവിശേഷമായി കൈകാര്യം ചെയ്യാൻ അവർക്കായി ഒരു പ്രത്യേക വകുപ്പ് ആരംഭിച്ചതോടൊപ്പം അവരുടെ സുരക്ഷ മുൻനിർത്തി പിങ്ക് പട്രോളും ഷീ-ലോഡ്ജും മറ്റും യാഥാർത്ഥ്യമാക്കി.
ട്രാൻസ്ജൻഡറുകൾക്കായി ഒരു പ്രത്യേക നയം നടപ്പിലാക്കി. അംഗപരിമിത സൗഹൃദമാക്കി പൊതുഇടങ്ങളെ മാറ്റാൻ ശ്രമിക്കുന്നതും ദളിത് വിഭാഗങ്ങളി ലുൾപ്പെടെയുള്ള പിന്നോക്കക്കാരെ ദേവസ്വം ബോർഡ് അമ്പലങ്ങളിൽ ശാന്തിക്കാരായി നിയമിക്കാനും കഴിഞ്ഞു എന്നതും ഒരു ലക്ഷത്തിലധികം പേർക്ക് പട്ടയം നൽകി എന്നതും എല്ലാ വിഭാഗം ജനങ്ങളെയും വികസനത്തിന്റെ ഭാഗമാക്കുന്നതും ദുർബലവിഭാഗങ്ങളെ പ്രത്യേകമായി കരുതുന്നതുമായ വികസന ഇടപെടലുകളാണ് സർക്കാർ നടത്തിയത് എന്നാണ് വ്യക്തമാക്കുന്നത്.
ഭരണനിർവഹണത്തിന്റെയും ക്രമസമാധാനത്തിന്റെയും കാര്യങ്ങളിൽ കേരളം ഈ സർക്കാരിന്റെ കാലയളവിൽ മുന്നിട്ടുനിൽക്കുന്നതാണ് നാം കണ്ടത്. അതുകൊണ്ടുതന്നെ വികസനത്തിന്റെ ഗുണങ്ങൾ എല്ലാവർക്കും സമാധാനപരമായി അനുഭവിക്കാനുള്ള സാഹചര്യം കേരളത്തിൽ ഇപ്പോഴുണ്ട്. കഴിഞ്ഞവർഷം പദ്ധതിനിർവഹണത്തിന് നീക്കിവെച്ചിരുന്ന തുകയുടെ 90 ശതമാനവും വിനിയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടായി. പദ്ധതിനിർവഹണത്തിൽ ഉണ്ടായിട്ടുള്ള വർധനവ് ജനജീവിതം മെച്ചപ്പെടുത്താൻ സർക്കാർ ഇടപെടലുകൾ ഫലപ്രദമാകുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതാണെന്ന് പലയാവർത്തി ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ തന്നെ വിലയിരുത്തുന്ന സ്ഥിതിയുണ്ടായി.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ കേന്ദ്രത്തിലെ തൊഴിലുകൾ കുറഞ്ഞു എന്ന വാർത്ത ഈയടുത്തിടെ പുറത്തു വന്നിരുന്നു. എന്നാൽ, കേരളത്തിലാകട്ടെ ഈ സർക്കാരിന്റെ കാലത്ത് ഒരുലക്ഷത്തോളം പേർക്കാണ് പി.എസ്.സി വഴി നിയമനം നൽകിയത്. ഇരുപതിനായിരത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. തൊഴിൽ-നിയമന രംഗങ്ങളിലെ മരവിപ്പിനെ മുറിച്ചുകടന്നു സർക്കാർ. പ്രത്യേക റിക്രൂട്ട്‌മെൻറ് നടത്തി സംവരണ വിഭാഗങ്ങളിൽ പെട്ടവരുടെ തൊഴിൽ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള ഇടപെടലുകളും നടത്തി. 80 ശതമാനം തൊഴിൽ മേഖലകളിലും ഇടപെട്ടുകൊണ്ട് സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താനും കൂലി വർധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞു. തൊഴിലിടങ്ങളിൽ തൊഴിലാളിക്ക് ഇരിക്കാനുള്ള അവകാശം നൽകുന്ന ഇടപെടൽ നടത്താൻ കഴിഞ്ഞു എന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്.
ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യനന്മയ്ക്കും സാമൂഹ്യപുരോഗതിക്കുമായി പ്രയോജനപ്പെടുത്തുന്ന നയമാണ് സർക്കാരിനുള്ളത്. അതോടൊപ്പം നമ്മുടെ വൈദ്യശാസ്ത്ര രംഗത്തെ സാധ്യതകളെയും പ്രയോജനപ്പെടുത്തു കയാണ്. ആയുർവേദ ചികിത്സയ്ക്കായും മറ്റും നിരവധിയാളുകളാണ് വിദേശത്തു നിന്നു വരുന്നത്. മറ്റൊരു വലിയ സാധ്യതാ മേഖലയാണ് ടൂറിസം. നമ്മുടെ നാടൻ കലകളും വിഭവങ്ങളും മറ്റും അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അവരെ കേരളത്തിലേക്ക് കൂടുതലായി ആകർഷിക്കുന്ന തിനുള്ള പ്രത്യേക ഇടപെടലുകൾ നടത്തുകയാണ്. നമ്മുടെ തനതു സാധ്യതകളെ സുസ്ഥിരമാർഗങ്ങളിലൂടെ പ്രയോജനപ്പെടുത്തി യുവാക്കൾക്കുവേണ്ട തൊഴില വസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
സോളാർ പോലെയുള്ള പാരമ്പര്യേതര ഊർജ്ജത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടു പരിസ്ഥിതി സൗഹൃദ വികസന മാതൃകകൾ അവലംബിക്കുകയാണ് നാം. ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപാദനരംഗത്ത് കേരളം പുതിയ ചുവടുവയ്പ്പു നടത്തുകയാണ്. ഹാർഡ് വെയർ ഉൽപാദന സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്വന്തം കമ്പ്യൂട്ടർ വിപണിയിലെത്തുകയാണ്. വൈറോളജി ഇൻസ്റ്റിറ്റിയൂട്ട്, ലൈഫ് സയൻസസ് പാർക്ക് എന്നിവ യാഥാർത്ഥ്യ
മാക്കുന്നത് അറിവിലധിഷ്ഠിതമായ പുതിയ സാധ്യതകൾ തുറന്നുവെയ്ക്കുകയാണ്. നമ്മുടെ നാട്ടിൽ ശക്തമായ സഹകരണ മേഖലയുണ്ട്. സഹകരണ മൂല്യങ്ങളിലധിഷ്ഠിതമായി പുത്തൻ വളർച്ചാ മേഖലകളിൽ തൊഴിലുകൾ സൃഷ്ടിക്കാനുളള ഇടപെടലുകളും നടത്തുന്നുണ്ട്. കേരളാബാങ്ക് ഈ വർഷം യാഥാർഥ്യമാവുന്നതോടെ സംസ്ഥാനത്തിന്റെ പൊതു വികസനവുമായി സംസ്ഥാനത്തെ സഹകരണ മേഖലയെയും കേരളത്തിലെ ജനങ്ങളെ ആകെയും കൂടുതൽ ബന്ധിപ്പിക്കാൻ കഴിയും.
കേരളത്തിന്റെ സമ്പദ്ഘടനയിൽ കാതലായ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുക ഉൽപാദന മേഖലകളിലെ ഇടപെടലുകളിൽ കൂടിയാണ്. ഇവിടെ ഏറ്റവുമധികം സാധ്യതയുള്ളത് കാർഷിക ഉൽപന്നങ്ങളുടെയും സമുദ്ര ഉൽപന്നങ്ങളുടെയും മറ്റും മൂല്യവർധനവിലൂടെയാണ്. അതോടൊപ്പം കേരളത്തിലെ കമ്പോളത്തിനു വേണ്ടി ഉൽപാദിപ്പിക്കുന്നതിലൂടെയുമാണ്. ആ മേഖലകളിൽ ഊന്നിയാൽ മാത്രമേ നമുക്കാവശ്യമായ തൊഴിലവസരങ്ങൾ തദ്ദേശീയമായി ലഭ്യമാക്കാൻ കഴിയുകയുള്ളു. അതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ഇത്തരം വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ലോകകേരളസഭ സ്ഥാപിക്കുകയും അവരുടെ നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്താവുന്ന ഡയ്‌സ്‌പോറ ബോണ്ടുകളും കെ.എസ്.എഫ്.ഇ ചിട്ടികളും ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.
സമാനതകളില്ലാത്ത ഇത്തരം പ്രവർത്തനങ്ങളുടെ ഒക്കെ ഇടയിൽ പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളിൽ തളരാത്തവണ്ണം കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നിൽക്കാനും കഴിഞ്ഞു എന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളിലെ നമ്മുടെ ഏറ്റവും വലിയ നേട്ടം. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണ് കഴിഞ്ഞ കാലവർഷത്തിൽ കേരളം അതിജീവിച്ചത്. അതേത്തുടർന്നുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നാം. കേരളത്തിന്റെ പുനർനിർമാണം എന്ന അതിബൃഹ ത്തായ സമാനതകളില്ലാത്ത കടമ പൂർണതോതിൽ പൂർത്തിയാക്കാൻ രണ്ടുമുതൽ മൂന്നുവർഷം വരെ വേണ്ടിവരും.
ഒത്തൊരുമയോടെ നാം മുന്നേറിക്കൊണ്ടിരുന്ന ഈ ഘട്ടത്തിൽ നമ്മുടെ ഒരുമയെ തകർക്കാനും മതനിരപേക്ഷതയെ വെല്ലുവിളിക്കാനും പതിനെട്ടാം നൂറ്റാണ്ടിന്റെ ദുരാചാരങ്ങളുടെ അന്ധകാരത്തിലേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാനും ആസൂത്രിത ശ്രമങ്ങൾ നടന്നു. എന്നാൽ, കേരളജനത അത്തരം ശ്രമങ്ങളെ തള്ളിക്കളയുന്നതാണ് നാം കണ്ടത്. ആ പ്രക്രിയക്ക് ചാലകശക്തിയായി നിന്ന് നവോത്ഥാനത്തിന്റെ പുതുതുടർച്ചകൾ സാധ്യമാക്കാൻ കഴിഞ്ഞു. വർഗ്ഗീയ ശക്തികൾക്കെതിരെ കേരള സമൂഹത്തിന്റെയാകെ ചെറുത്തുനിൽപ്പാണ് ഭാവിയിലും നമ്മെ പുരോഗതിയുടെ പാതയിൽ മുന്നോട്ടു കൊണ്ടുപോകുക.
കുത്തകകൾക്കും കോർപറേറ്റുകൾക്കും മാത്രം പ്രയോജനപ്പെടുന്ന നവഉദാരവൽക്കരണ നയങ്ങൾക്കു ബദൽ അവതരിപ്പിച്ചുകൊണ്ട് മുന്നേറുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അഞ്ചുവർഷം കൊണ്ട് ഒരു സർക്കാരിനു സാധാരണ ചെയ്യാൻ കഴിയുന്നതിലുമപ്പുറമാണ് ആയിരം ദിവസം കൊണ്ട് ഈ സർക്കാർ ചെയ്തത്. അതിനു സഹായകരമായത് കേരളജനതയുടെ ഒത്തൊരുമയാണ്. സുസ്ഥിര വികസനത്തിനുവേണ്ടി ഒറ്റക്കെട്ടായി നിൽക്കാൻ, നമ്മുടെ നാടിനും വരും തലമുറകൾക്കും പ്രയോജനപ്രദ മാകുന്നവയെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ തുടർന്നുള്ള നാളുകളിലും നമുക്ക് കഴിയേണ്ടതുണ്ട്.
പ്രതികൂല ഘടകങ്ങളുടെ മലവെള്ളപ്പാച്ചിൽ തന്നെ ഉണ്ടായ ഒരു ഘട്ടത്തിലാണ്, അവയെ മറികടന്ന് കേരളം അഭിമാനകരമായ നേട്ടങ്ങൾ ഈ രണ്ടേമുക്കാൽ വർഷക്കാലയളവിൽ കൈവരിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം, സാമൂഹ്യക്ഷേമ മേഖലകളെ കൈയൊഴിക്കാൻ നിർബന്ധിക്കുന്ന കേന്ദ്ര സാമ്പത്തിക നയം, സംസ്ഥാന താൽപര്യങ്ങളോട് അവഗണന കാട്ടുന്ന കേന്ദ്രസമീപനങ്ങൾ, നോട്ടുനിരോധനം, പ്രകൃതിദുരന്തത്തിന് അർഹമായ സഹായം നിഷേധിക്കൽ, കേരളത്തിന്റെ ന്യായമായ അവകാശങ്ങൾ നിരാകരിക്കൽ തുടങ്ങിയ എത്രയോ അധികമായിരുന്നു പ്രതികൂലഘടകങ്ങൾ. അവയ്ക്ക് കടപുഴക്കാൻ വിട്ടുകൊടുക്കാതെ കേരളത്തിന്റെ താൽപര്യങ്ങളെ ഒരു തിരിനാളത്തെ കൈക്കുമ്പിളിലെന്ന പോലെ കാത്തുരക്ഷിക്കുകയായിരുന്നു എൽ.ഡി.എഫ് സർക്കാർ. ആ പ്രക്രിയയിൽ ആഗോളവൽക്കരണ-ഉദാരവൽക്കരണ നയങ്ങൾക്ക് ബദലില്ല എന്ന ലോകമുതലാളിത്തത്തിന്റെ വാദത്തെ പൊളിച്ചടുക്കുംവിധമുള്ള ഒരു ബദൽ മാതൃക ഉയർത്തിക്കാട്ടുക കൂടിയായിരുന്നു. ഈ വഴിയേ നാട് ഇനിയും മുന്നോട്ടുപോകും. പുതിയ ഒരു കേരളത്തെ പടുത്തുയർത്തും.