ജീവനൊടുക്കേണ്ടി വരും; എം.എല്‍.എ സഭയില്‍ പൊട്ടിക്കരഞ്ഞു

ലഖ്‌നൗ-മോഷണം പോയ പത്ത് ലക്ഷം രൂപ തിരികെ ലഭ്യമാക്കിയില്ലെങ്കില്‍ ജീവനൊടുക്കേണ്ടി വരുമെന്ന് പറഞ്ഞ് ജനപ്രതിനിധി നിയമസഭയില്‍ പൊട്ടിക്കരഞ്ഞു. ഉത്തര്‍ പ്രദേശ് അസംബ്ലിയാണ് അസാധാരണ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
അസംഗഢിലെ മെഹ്‌നഗര്‍ മണ്ഡലത്തില്‍നിന്നുള്ള സമാജ് വാദി പാര്‍ട്ടി എം.എല്‍.എയാണ് സഭക്കു മുമ്പാകെ കൈകൂപ്പിയത്.
ഞാന്‍ എവിടെ പോകണം.  ഞാന്‍ മരിക്കും. വളരെ ദരിദ്രനാണ് ഞാന്‍. എന്റെ പണം തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും- ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചു കൊണ്ട് പാസ്വാന്‍ പറഞ്ഞു.
അസംഗഢിലെ ഒരു ഹോട്ടലില്‍വെച്ചാണ് പണം നഷ്ടപ്പെട്ടതെന്നും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ പോലും പോലീസ് തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും നീതി ഉറപ്പാക്കുമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന പറഞ്ഞു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അതു ചെയ്യും. എം.എല്‍.എ തന്നെ സമീപിച്ചപ്പോള്‍ വിഷയം ആഭ്യന്തര വകുപ്പിനെ സമീപിക്കാന്‍ താന്‍ നിര്‍ദേശിച്ചിരുന്നതാണെന്നും മന്ത്രി പറഞ്ഞു.

 

Latest News