Sorry, you need to enable JavaScript to visit this website.

സെൽഫി  എടുക്കാറില്ല, ഇതേവരെ എടുത്തിട്ടില്ലെന്നും കണ്ണന്താനം

തിരുവനന്തപുരം- കശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വസന്തകുമാറിന്റെ മൃതദേഹത്തിനരികെനിന്നുള്ള ഫോട്ടോ പ്രസിദ്ധീകരിച്ചതിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വിശദീകരണം. 
ആ ചിത്രം സെൽഫിയാണെന്നുള്ള വാദം തെറ്റാണെന്നും ജവാന് ആദരാഞ്ജലിയർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത ചിത്രമാണ് അതെന്നും കണ്ണന്താനം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ആരോ എടുത്ത് തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഓഫീസിലേക്ക് അയച്ചുകൊടുത്തതാണ് ആ ചിത്രം. 
അത് സെൽഫിയല്ലെന്ന് വിശദമായി നോക്കിയാൽ മനസിലാകും. മാത്രവുമല്ല താൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണ്.    
തന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നവരോട് തനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വർഷമായി പൊതുരംഗത്ത് വിവിധ ചുമതലകൾ വഹിച്ച് നിസ്വാർത്ഥമായി രാജ്യപുരോഗതി മാത്രം മുന്നിൽകണ്ട് ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് താൻ. അതിനു കലക്ടർ പദവിയോ മന്ത്രി കസേരയോ വേണമെന്ന് താൻ നിഷ്‌കർഷിച്ചിട്ടില്ല. തന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്ന് ചെറുപ്പം മുതലേ മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർഥമായി പ്രയത്‌നിക്കുകയാണ് യുവതലമുറ ഉൾപ്പെടെ ചെയേണ്ടതെന്നും കണ്ണന്താനം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Latest News