Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിക്ഷേപകരില്‍ നിന്ന് 10 കോടി തട്ടിയ രാജസ്ഥാന്‍കാരന്‍ അറസ്റ്റില്‍

കൊച്ചി- ഉയര്‍ന്ന തുക കുറഞ്ഞ പലിശ നിരക്കില്‍ വായ്പയായി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഉപഭോക്താക്കളില്‍ നിന്നും 10 കോടിയിലധികം തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശി പോലീസ് പിടിയില്‍. രാജസ്ഥാന്‍ അജ്മീര്‍ ശാസ്ത്രി നഗര്‍ ത്രിലോക് കുമാര്‍((30) നെയാണ് എറണാകുളം പാലാരിവട്ടം എസ്.ഐ സനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാജസ്ഥാനില്‍ നിന്നും അറസ്റ്റു ചെയ്തത്. ബാങ്കിംഗ് ബിസിനസ് ചെയ്യുന്നതിനായി റിസര്‍വ് ബാങ്കിന്റെ നിയമാനുസൃതമായ യാതൊരു വിധ ലൈസന്‍സുമില്ലാതെയാണ് ഇയാള്‍ സ്ഥാപനം നടത്തിയിരുന്നത്. രാജസ്ഥാനിലെ അജ്മീറില്‍ ക്യാപിറ്റല്‍ സൊലൂഷന്‍സ് ആന്റ് കണ്‍സള്‍ട്ടന്റ് എന്ന പേരിലായിരുന്നു സ്ഥാപനം. പത്ര മാധ്യമങ്ങള്‍, വെബ്‌സൈറ്റ് എന്നിവ വഴി പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായ പാലാരിവട്ടം സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹിമേന്ദ്രനാഥ് അജ്മീര്‍ പോലീസ് സൂപ്രണ്ടുമായി ബന്ധപ്പെട്ട് നടത്തിയ നീക്കത്തിനൊടുവില്‍ കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം അജ്മീറിലെത്തി അഞ്ചു ദിവസം അവിടെ തങ്ങിയാണ് പ്രതിയെ പിടികൂടിയത്്.
വെബ്‌സൈറ്റ് വഴി ലഭിച്ച വിവരമനുസരിച്ച് പരാതിക്കാരനായ പാലാരിവട്ടം സ്വദേശി പ്രതി ത്രിലോക് കുമാറിന്റെ സ്ഥാപനത്തില്‍ വായ്പക്കപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തില്‍ നിന്നും വായ്പ അനുവദിക്കുന്നതിനായുള്ള പ്രോസസിംഗ് ഫീസ്, സര്‍വീസ് ചാര്‍ജ് എന്നീ ഇനങ്ങളിലായി 2018 ജൂണ്‍ മുതലുള്ള കാലയളവില്‍ 24,47,250 രൂപ ത്രിലോക് കുമാര്‍ വാങ്ങി. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും വായ്പ നല്‍കാന്‍ ത്രിലോക് കുമാര്‍ തയാറായില്ല. ഇതേ തുടര്‍ന്ന് സര്‍വീസ് ചാര്‍ജടക്കം അടച്ച പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇതും നല്‍കിയില്ല. ഇതോടെയാണ് ഇദ്ദേഹം പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ത്രിലോക് കുമാര്‍ സ്ഥാപനം നടത്തുന്നത് അനധികൃതമായിട്ടാണെന്നും യാതൊരു വിധ ലൈസന്‍സും ഇല്ലെന്നും പോലീസ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് തെക്കേ ഇന്ത്യയില്‍ നിന്നും നിരവധി ആളുകളെ ഇത്തരത്തില്‍ പറ്റിച്ച് കോടിക്കണക്കിനു രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരാള്‍ക്കു പോലും ഇയാള്‍ ലോണ്‍ നല്‍കിയിട്ടില്ല. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്ന മറ്റൊരു സ്ഥാപനത്തില്‍ ഇയാള്‍ നേരത്തെ ജോലി ചെയ്തിരുന്നു. ലോണ്‍ ആവശ്യമുള്ളവര്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്റെ സ്ഥാപനത്തിന്റെ വിവരം ആദ്യം ലഭിക്കാന്‍ വെബ്‌സൈറ്റുകള്‍ക്ക് പണം നല്‍കി ഇയാള്‍ പ്രചാരണം നടത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു. ഒമ്പതു ബാങ്ക് അക്കൗണ്ടുകള്‍ പ്രതിക്കുള്ളതായി കണ്ടെത്തിയതായും പോലീസ് പറഞ്ഞു. രണ്ടു അക്കൗണ്ടുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു കോടിയോളം രൂപ വിവിധ ആളുകളില്‍ നിന്നും തട്ടിയെടുത്തതായുള്ള വിവരം പോലീസിനു ലഭിച്ചു. ഇത്തരത്തില്‍ ഏകദേശം 10 കോടിയിലധികം രൂപ വിവിധ ആളുകളില്‍ നിന്നും തട്ടിയെടുത്ത വിവരമാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.

 

Latest News