അനില്‍ അംബാനിക്കെതിരായ ഉത്തരവില്‍ തിരിമറി നടത്തിയ സുപ്രീം കോടതി ജീവനക്കാരെ പിരിച്ചു വിട്ടു

ന്യുദല്‍ഹി- സ്വീഡിഷ് കമ്പനിയായ എറിക്‌സണ് നല്‍കാനുള്ള 550 കോടി രൂപ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരായ കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട ഉത്തരവില്‍ തിരിമറി നടത്തിയ സുപ്രീം കോടതിയിലെ രണ്ടു ജീവനക്കാരെ പ്രത്യേക അധികാരമുപയോഗിച്ച് ചീഫ് ജസ്റ്റിസ് പിരിച്ചു വിട്ടു. കോടതിയലക്ഷ്യക്കേസില്‍ അംബാനി നേരിട്ട് ഹാജരാകണമന്ന് ജഡ്ജിമാര്‍ എഴുതിയ ഉത്തരവ് മാറ്റ് എഴുതി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അംബാനിക്ക് ഇളവ് നല്‍കി എന്നാക്കി മാറ്റിയതാണ് കയ്യോടെ പിടികൂടിയത്. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചു വിട്ടത്.

ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ച് ജനുവരി ഏഴിന് പുറപ്പെടുവിച്ച വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജര്‍ അകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായി പരാമര്‍ശിച്ചിരുന്നു. ജഡ്ജിമാര്‍ അറിയാതെ ആയിരുന്നു അംബാനിക്ക് ആശ്വാസമാകുന്ന തരത്തില്‍ ഉത്തരവ് മാറ്റിഎഴുതി അപ്ലോഡ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കുറ്റക്കാരായ ജീവനക്കാരെ ഭരണഘടനയുടെ 311-ാം അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ചുവിട്ടത്. ബുധനാഴ്ച രാത്രിയാണ് ചീഫ് ജസ്റ്റിസ് ഇവരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പു വച്ചത്. 
സുപ്രീം കോടതി ചട്ടം 11(13) പ്രകാരം ജീവനക്കാരെ പിരിച്ചു വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്.

Latest News