Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കിരീടാവകാശിയുടെ സന്ദർശനം ഉറ്റുനോക്കി ഇന്ത്യ, വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചേക്കും

ന്യൂദൽഹി/റിയാദ് - ഈ മാസം 19 ന് ന്യൂദൽഹിയിലെത്തുന്ന സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. അഞ്ചു രാജ്യങ്ങൾ അടങ്ങുന്ന ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ഇന്ത്യാ സന്ദർശനം. പാക്കിസ്ഥാൻ, ചൈന, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. പാക്കിസ്ഥാനിൽനിന്നാണ് കിരീടാവകാശി ന്യൂദൽഹിയിലെത്തുക.
പാക്കിസ്ഥാനിലും ഇന്ത്യയിലും ഊർജ, പശ്ചാത്തല മേഖലകളിൽ ശതകോടികളുടെ നിക്ഷേപ പദ്ധതികൾ കിരീടാവകാശി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നവംബറിൽ അർജന്റീനയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും നടത്തിയ കൂടിക്കാഴ്ചയിൽ ഊർജ സുരക്ഷ, വാണിജ്യം, പശ്ചാത്തല വികസന പദ്ധതികളിലെ നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നിവ അടക്കമുള്ള മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനു തീരുമാനിച്ചിരുന്നു.
ഇന്ത്യയിൽ തുറമുഖങ്ങളുടെയും എക്‌സ്പ്രസ് ഹൈവേകളുടെയും നിർമാണം വേഗത്തിലാക്കുന്നതിന് നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിക്ഷേപം നടത്തുന്നതിനുള്ള സൗദി തീരുമാനം സന്ദർശനത്തിനിടെ കിരീടാവകാശി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലേക്ക് കാർഷികോൽപന്നങ്ങൾ കയറ്റി അയക്കുന്നതിന് ലക്ഷ്യമിട്ട് ഇന്ത്യയിൽ കാർഷിക മേഖലയിൽ നിക്ഷേപം നടത്തുന്നതിനുള്ള താൽപര്യവും സൗദി അറേബ്യ പ്രകടിപ്പിച്ചിട്ടുണ്ട്. 
2017-2018 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2,748 കോടി ഡോളറിലെത്തിയിരുന്നു. ഇന്ത്യക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ നൽകുന്നത് സൗദി അറേബ്യയാണ്. ഇന്ത്യക്കാവശ്യമായ എണ്ണയുടെ 20 ശതമാനവും നൽകുന്നത് സൗദി അറേബ്യയാണ്. ഇന്ത്യയിലെ രത്‌നഗിരി റിഫൈനറി, പെട്രോകെമിക്കൽ പദ്ധതിയിൽ സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകൊയും യു.എ.ഇയിലെ അഡ്‌നോകും പങ്കാളിത്തത്തിൽ പ്രവേശിച്ചിട്ടുണ്ട്. 4,400 കോടി ഡോളർ ചെലവഴിച്ചാണ് രത്‌നഗിരി പദ്ധതി നടപ്പാക്കുന്നത്. 

Latest News