ജിദ്ദ - ആഗോള വ്യാപാര മേഖലയിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുകയും വ്യാപാര മേഖലയിലെ കുതിപ്പിന് ശക്തി പകരുകയും ചെയ്യുന്ന റാബിഗ് കിംഗ് അബ്ദുല്ല തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർവഹിച്ചു.
റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ തുറമുഖം സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ്. കിംഗ് അബ്ദുല്ല തുറമുഖവും ഏതാനും കമ്പനികളും തമ്മിൽ നാലു കരാറുകൾ ഒപ്പുവെക്കുന്ന ചടങ്ങിനും കിരീടാവകാശി സാക്ഷ്യം വഹിച്ചു.
ജിദ്ദ തുറമുഖം കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമായ കിംഗ് അബ്ദുല്ല തുറമുഖത്ത് സ്വകാര്യ മേഖല 1300 കോടി റിയാലിന്റെ നിക്ഷേപങ്ങൾ നടത്തിയതായി ഗതാഗത മന്ത്രിയും ഇക്കണോമിക് സിറ്റി അതോറിറ്റി ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. നബീൽ അൽഅമൂദി പറഞ്ഞു. 2020 ൽ 60,000 കോടി റിയാലിന്റെ ഉൽപന്നങ്ങൾ കിംഗ് അബ്ദുല്ല തുറമുഖം വഴി കയറ്റി അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സൗദിയിൽ സ്വകാര്യ മേഖല നടത്തിപ്പ് വഹിക്കുന്ന ആദ്യത്തെ തുറമുഖമാണ് കിംഗ് അബ്ദുല്ല തുറമുഖം. മധ്യപൗരസ്ത്യ ദേശത്ത് സ്വകാര്യ മേഖല നടപ്പാക്കുന്ന ഏറ്റവും വലിയ പശ്ചാത്തല വികസന പദ്ധതിയുമാണിത്. പ്രതിവർഷം 30 ലക്ഷം കണ്ടെയ്‌നറുകളും പതിനഞ്ചു ലക്ഷം കാറുകളും ഒന്നര കോടി ടൺ ലൂസ് ചരക്കുകളും സ്വീകരിക്കുന്നതിന് കിംഗ് അബ്ദുല്ല തുറമുഖത്തിന് ശേഷിയുണ്ട്. നിർമാണം പൂർത്തിയാകുന്നതോടെ പ്രതിവർഷം രണ്ടു കോടി കണ്ടെയ്‌നറുകൾ സ്വീകരിക്കുന്നതിന് സാധിക്കും വിധം തുറമുഖത്തിന്റെ ശേഷി ഉയരും.
ലോകത്തെ ഏറ്റവും ആഴം കൂടിയ വാർഫ് കിംഗ് അബ്ദുല്ല തുറമുഖത്താണ്. ഇവിടുത്തെ വാർഫുകൾക്ക് പതിനെട്ടു മീറ്റർ ആഴമുണ്ട്. നിർമാണം പൂർത്തിയാകുന്നതോടെ ഇവിടെ ആകെ മുപ്പതു വാർഫുകളാണുണ്ടാവുക.