Sorry, you need to enable JavaScript to visit this website.

മാധ്യമ വിലക്ക് നീക്കി, ബിജെപി നേതാക്കള്‍  വീണ്ടും ചാനല്‍ ചര്‍ച്ചകളിലേക്ക്

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ക്ക് മാധ്യമങ്ങളോടുള്ള വിലക്ക് നീക്കിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള അറിയിച്ചു. കേരളത്തെ ഇളക്കിമറിച്ച ശബരിമല സമരമാണ് ബിജെപിയെ മാധ്യമങ്ങളില്‍നിന്നും അകറ്റിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയെ തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങളില്‍ പ്രതിക്ഷേധിച്ച് ബിജെപി സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയതോടെ തലസ്ഥാനം സംഘര്‍ഷ ഭൂമിയായി. 
നിരവധി സ്ഥലങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്  പ്രക്ഷോഭക്കാരില്‍ നിന്ന് മര്‍ദനമേറ്റു.  വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ബിജെപിക്കാരുടെ ആക്രമണത്തിനും ഇരയായി. ഇതോടെ ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ മാധ്യമങ്ങള്‍ തീരുമാനമെടുത്തു. ഇതിനു പിന്നാലെയാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്ന തീരുമാനം ബിജെപി നേതൃത്വം കൈക്കൊണ്ടത്. ഇതോടെയാണ് ചര്‍ച്ചാ പാനലുകളിലെ സ്ഥിരം സാന്നിധ്യങ്ങളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും ഗോപാലകൃഷ്ണനുമെല്ലാം അപ്രത്യക്ഷരായത്.
 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി മാധ്യമ വിലക്ക് പിന്‍വലിച്ചിരിക്കുകയാണ്. മാധ്യമങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന വിമര്‍ശനം പാര്‍ട്ടി ഉള്‍ക്കൊളളുമെന്ന് ശ്രീധരന്‍ പിളള പറഞ്ഞു. 
നേരത്തെ പാര്‍ട്ടി വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന സമിതി അംഗം പി കൃഷ്ണദാസിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിട്ട് നില്‍ക്കുന്നതിനെതിരെ പാര്‍ട്ടിക്കുളളില്‍തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് നേതൃത്വം വിലക്ക് നീക്കിയത്. 

Latest News