ഇന്ത്യയിലെ ശൗചാലയങ്ങള്‍ കാണാന്‍  ടൂറിസ്റ്റുകളെത്തും -മോഡി 

യൂറോപ്പില്‍ ധാരാളം വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഒരു സ്ഥലമുണ്ട്. സ്ഥലത്തിന്റെ പ്രത്യേകതയെന്നത്,  ആകര്‍ഷകമായ ചുവര്‍ ചിത്രങ്ങളാല്‍ അലങ്കരിച്ച വീടുകളാണ്. അതിന് തുല്യമായ ഒരു സാഹചര്യം രാജ്യത്തെ ഗ്രാമങ്ങളിലും സൃഷ്ടിക്കാനൊരുങ്ങുകയാണ് സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ചുവര്‍ ചിത്രങ്ങള്‍ കൊണ്ട് ആകര്‍ഷകമായ രീതിയില്‍ ഗ്രാമങ്ങളിലെ ശൗചാലയങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. ഈ മനോഹരമായ ശൗചാലയങ്ങള്‍ കാണാന്‍ ഒരുനാള്‍ വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് എത്തുമെന്നും മോഡി പറഞ്ഞു. 
അടുത്തിടെ ബിഹാറിലെ ഏതാനും ഗ്രാമങ്ങളില്‍ സമാന രീതിയില്‍ ശൗചാലയങ്ങളുടെ ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്വച് സുന്ദര്‍ ശൗചാലയം എന്ന പദ്ധതിയുടെ ഭാഗമായാണ് ശൗചാലയങ്ങളുടെ പുറംമോടി ആകര്‍ഷകമാക്കിയിരിക്കുന്നത്. 
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഹരിയാനയില്‍ എത്തിയത്. 
തന്റെ പ്രസംഗത്തിനിടെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കാനും പ്രധാനമന്ത്രി മറന്നില്ല. ചിലര്‍ കരുതുന്നത് 1947 മുതലാണ് ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നതെന്നാണ്. ഒരു കുടുംബത്തിന്റെ മാത്രം ചരിത്രം മാത്രമാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും ചിലര്‍ കരുതുന്നു. അവര്‍ ചരിത്രത്തില്‍ നിന്ന് രാജ്യത്തെ നീക്കാന്‍ ശ്രമിക്കുകയാണ് എന്നും മോഡി ആരോപിച്ചു. 

Latest News