Sorry, you need to enable JavaScript to visit this website.

ഫിറോസിന്റേത് വ്യാജ ആരോപണങ്ങളെന്ന് മന്ത്രി ബാലന്‍; പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം സുതാര്യം

തിരുവനന്തപുരം- തന്റെ ഓഫീസിലെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷന്റെ നിയമനം സംബന്ധിച്ച് അടിസ്ഥാനരഹിതവും വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജ ആരോപണങ്ങളാണ് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് ഉന്നയിച്ചിരിക്കുന്നതെന്ന് മന്ത്രി എ.കെ ബാലന്‍. മണിഭൂഷണന്‍ കിര്‍ത്താഡ്സില്‍ റിസര്‍ച്ച് അസിസ്റ്റന്റായി 1993 ലാണ് കരാര്‍ അടിസ്ഥാനത്തില്‍ ആദ്യമായി നിയമിതനാകുന്നത്. അന്നത്തെ പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പ് കമ്മീഷണര്‍ ആന്റ് സെക്രട്ടറി ചെയര്‍മാനായുള്ള ഇന്റര്‍വ്യൂ ബോര്‍ഡാണ് മതിയായ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മണിഭൂഷനെ നിയമിക്കുന്നത്.
1995 ല്‍ കിര്‍ത്താഡ്സില്‍ ലക്ചറര്‍/റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ചട്ടങ്ങളും പാലിച്ചും സുതാര്യമായും മതിയായ യോഗ്യതകളുള്ള മണിഭൂഷനെ ലക്ചററായി കരാര്‍ അടിസ്ഥാനത്തില്‍ മാറ്റി നിയമിക്കുകയുണ്ടായി. ഈ രണ്ട് നിയമനങ്ങളും  യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. പിന്നീട് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന വി.കെ മോഹന്‍കുമാര്‍ റിട്ടയര്‍ ചെയ്ത ഒഴിവില്‍ കെഎസ്&എസ്എസ്ആര്‍ റൂള്‍ 9 എ (1) പ്രകാരം ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. 1982 മുതല്‍ റിസര്‍ച്ച് ഓഫീസറായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന വി.കെ മോഹന്‍കുമാറിനെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് 2005 ലെ യുഡിഎഫ് സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കിയിരുന്നു. അതേ മാനദണ്ഡം മാത്രമാണ് മണിഭൂഷന്റെ കാര്യത്തിലും അവലംബിച്ചത്.

1979ല്‍ രൂപീകരിച്ച കിര്‍ത്താഡ്സില്‍ സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടായിരുന്നില്ല. പിന്നീടുള്ള സര്‍ക്കാരുകള്‍ സ്പെഷ്യല്‍ റൂള്‍ ഫ്രെയിം ചെയ്യുന്നതിനുള്ള നടപടികള്‍ തുടരുകയും 2007 ല്‍ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം സ്പെഷ്യല്‍ റൂള്‍ അംഗീകരിക്കുകയും ചെയ്തു. സ്പെഷ്യല്‍ റൂളിലെ നിലവിലുള്ള ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള ചട്ടം 10 പ്രകാരം അതുവരെ ദീര്‍ഘകാലമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മണിഭൂഷണ്‍ അടക്കമുള്ള 10 ജീവനക്കാരെ 2010 ല്‍ സ്ഥിരപ്പെടുത്തി.

സ്പെഷ്യല്‍ റൂള്‍ പ്രകാരം സര്‍വീസില്‍ തുടരുന്ന കരാര്‍ ജീവനക്കാര്‍ക്ക് വേണ്ട എല്ലാ യോഗ്യതകളും ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് മണിഭൂഷണ്‍ അടക്കമുള്ള 10 പേരെയും അവരവരുടെ തസ്തികകളില്‍ സ്ഥിരപ്പെടുത്തിയത്. മണിഭൂഷന് മാത്രമായി പ്രത്യേകമായി ഒരു സൗജന്യവും ചെയ്തിട്ടില്ല. 2010ല്‍ ധനകാര്യ, നിയമ, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം മന്ത്രിസഭായോഗമാണ് ഈ സ്ഥിരപ്പെടുത്തല്‍ തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണ് മണിഭൂഷന്റെ നിയമനം സ്ഥിരപ്പെടുത്തിയതെന്നാണ് യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസിന്റെ ആരോപണം.  മണിഭൂഷനെ കൂടാതെ മൂന്ന് ഉദ്യോഗസ്ഥരെ കൂടി മന്ത്രി എ.കെ ബാലന്‍ മുന്‍കയ്യെടുത്ത് ഇത്തരത്തില്‍ നിയമിച്ചെന്നും ഫിറോസ് ആരോപിക്കുന്നു.

 

Latest News