വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അന്ത്യം; ബ്രിട്ടനില്‍ 455 ഇന്ത്യക്കാര്‍ക്ക് പൗരത്വം

ലണ്ടന്‍- ബ്രിട്ടനില്‍ 450 ലേറെ ഇന്ത്യക്കാര്‍ക്ക് പൗരത്വം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനെ പിടിച്ചുലച്ച വന്‍ കുടിയേറ്റ അഴിമതിയില്‍ പെട്ടവര്‍ക്കാണ് സര്‍ക്കാരിന്റെ വിന്‍ഡ്‌റഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൗരത്വം അനുവദിച്ചതെന്ന് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു.
റസിഡന്‍സി പദവിക്കായി കാത്തിരിപ്പ് തുടര്‍ന്ന 455 പേരില്‍ 367 പേര്‍ 197 നു മുമ്പ് യു.കെയില്‍ പ്രവേശിച്ചവരാണ്. ബാക്കിയുള്ളവര്‍ കുടുംബങ്ങളോടൊപ്പം ചേരാന്‍ എത്തിച്ചേര്‍ന്നവരും. 1973 ല്‍ ബ്രിട്ടന്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തപ്പോള്‍ അതിനു മുമ്പ് 1948 ലും മറ്റും കുടിയേറിയവര്‍ വിന്‍ഡ്‌റഷ് ജനറേഷന്‍  എന്ന പേരിലാണ് അറിയപ്പെട്ടത്.
ഈ തലമുറയില്‍ പെട്ടവരുടെ ഇമിഗ്രേഷന്‍ പദവിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന  രാഷ്ട്രീയ അഴിമതിയാണ് വിന്‍ഡ്‌റഷ് സ്‌കാന്‍ഡല്‍. ഇതേ തുടര്‍ന്ന് 1973 നു മുമ്പ് ബ്രിട്ടനില്‍ പ്രവേശിച്ചവരും നിയമാനുസൃത രേഖകള്‍ സമര്‍പ്പിക്കാത്തവരുമായ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് 2017 നവംബറില്‍ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബ്രിട്ടന്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിട്ടപ്പോള്‍ 1948 ല്‍ എച്ച്.എം.ടി എംപയര്‍ വിന്‍ഡ്‌റഷ് കപ്പലില്‍ എത്തിച്ചേര്‍ന്നവരാണ് ബ്രിട്ടീഷ് ആഫ്രിക്കന്‍ കരീബിയന്‍ വംജരും ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഏഷ്യക്കാരുമടങ്ങുന്ന വിന്‍ഡ്‌റഷ് തലമുറ.

 

Latest News