Sorry, you need to enable JavaScript to visit this website.

ആന്റണിയുടെ മകൻ പൽവാർ ദേവൻ, പുത്രവാത്സല്യത്തിൽ അന്ധനായോ എന്ന് കെ.എസ്.യുവിന്റെ ചോദ്യം

കൊച്ചി - പുത്രവാത്സല്യത്താൽ അന്ധനായോയെന്ന് എ.കെ. ആന്റണിയോട്  കെ.എസ്.യു. കെ.എസ്.യുവിന്റെ എറണാകുളം ജില്ലാ സമ്മേളനത്തിലാണ്  കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തെ രൂക്ഷമായി വിമർശിക്കുന്ന  പ്രമേയം അവതരിപ്പിച്ചത്. സൈബർ ഇറക്കുമതികൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അഭിനവ പൽവാൽ ദേവന്മാരുടെ പട്ടാഭിഷേകം പ്രവർത്തകരിൽ  നെഞ്ചിടിപ്പുണ്ടാക്കുന്നുവെന്നും അനിൽ ആന്റണിയുടെ പാർട്ടിയിലേക്കുള്ള വരവിനെ സൂചിപ്പിച്ച് പ്രമേയത്തിൽ പറയുന്നു. 
തലമുറ മാറ്റം പ്രസംഗത്തിൽ ഒതുക്കാതെ പ്രാവർത്തികമാക്കണമെന്ന് ജില്ലാ  വൈസ് പ്രസിഡന്റ് എസ്. ഭാഗ്യനാഥ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞു. ചില കാരണവന്മാർ പാരമ്പര്യ സ്വത്തു പോലെ മണ്ഡലങ്ങൾ കൈയടക്കിവെച്ചിരിക്കുകയാണ്.  നവോത്ഥാന കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പുത്തൻ പ്രവണതയാണ് ഈ രാജവംശങ്ങളുടെ പിന്തുടർച്ചാവകാശം. മുൻകാലങ്ങളിൽ കേരളം അഭിമാനിച്ചിരുന്ന രാഷ്ട്രീയ മൂല്യങ്ങളാണ് ഇതുവഴി തകർത്തെറിയപ്പെടുന്നത്. തങ്ങളുടെ കുടുംബാംഗങ്ങളുടെ ജീവൻ പോലും രാജ്യത്തിനു വേണ്ടി സമർപ്പിച്ച ത്യാഗത്തിന്റെ പ്രതീകമാണ് ഗാന്ധി കുടുംബം.   
പക്ഷേ, ഈ പ്രസ്ഥാനത്തിനു വേണ്ടി കല്ലുകൊണ്ടു പോലും കാൽമുറിയാത്ത ചിലരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലിയാണ് ഇപ്പോൾ മുഴങ്ങുന്നത്. പോസ്റ്റർ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും സമരം നടത്തിയും തല്ലുകൊണ്ടും കോടതി കയറിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന യഥാർഥ പ്രവർത്തകരുടെ നെഞ്ചത്തേക്ക് നടത്തുന്ന ഇത്തരം സൈബർ ഇറക്കുമതികൾ ചോദ്യം ചെയ്യപ്പെടണം. ഇവർക്കൊക്കെ ലീഡറുടെ മക്കൾ മാത്രമായിരുന്നു കിങ്ങിണിക്കുട്ടന്മാർ.  'അങ്ങും പുത്രവാത്സല്യത്താൽ അന്ധനായോ' എന്ന ചോദ്യം കേരളത്തിലെ ഉന്നത നേതാക്കന്മാരോട് ചോദിക്കാൻ കെ.എസ്.യു പ്രവർത്തകർ തയാറാകണം. 
മണ്ഡലങ്ങൾ കൈയടക്കിവെക്കുക വഴി മൂന്നു തലമുറകൾക്കു വരെ വോട്ട് രേഖപ്പെടുത്താനുള്ള അസുലഭ അവസരമാണ് ഇവർ പൊതുസമൂഹത്തിന് നൽകുന്നത്. 65 വയസ്സുണ്ടായിരുന്ന ആർ. ശങ്കറിനെ കടൽക്കിഴവൻ എന്നു വിളിച്ച് പുറത്താക്കിയ അന്നത്തെ യുവകേസരികളുടെ ആർജവം ഉൾക്കൊണ്ട് തലമുറ മാറ്റം  പ്രസംഗത്തിലൊതുക്കാതെ പ്രവൃത്തിയിലെത്തിക്കാൻ  നേതാക്കൾ തയാറാകണമെന്നും രാഷ്ട്രീയ പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. 


 

Latest News