Sorry, you need to enable JavaScript to visit this website.

സൗദിയുടെ എണ്ണ വരുമാനത്തിൽ വൻ വർധന

റിയാദ് - സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തിൽ 41 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യത്തെ പതിനൊന്നു മാസത്തിനിടെ 81,220 കോടി റിയാലിന്റെ എണ്ണയാണ് സൗദി അറേബ്യ കയറ്റി അയച്ചത്. 2017 ൽ ഇതേ കാലയളവിൽ എണ്ണ കയറ്റുമതി വരുമാനം 57,630 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതൽ നവംബർ 30 വരെയുള്ള കാലത്ത് എണ്ണ കയറ്റുമതി വരുമാനത്തിൽ 23,600 കോടിയോളം റിയാലിന്റെ വർധനവാണുണ്ടായത്. 
കഴിഞ്ഞ വർഷം ആഗോള വിപണിയിൽ എണ്ണ വില ഉയർന്നതാണ് 2017 നെ അപേക്ഷിച്ച് എണ്ണ കയറ്റുമതി വരുമാനം വലിയ തോതിൽ വർധിപ്പിക്കുന്നതിന് സഹായകമായത്. കൂടാതെ 2017 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിദേശങ്ങളിലേക്ക് കയറ്റി അയച്ച എണ്ണയുടെ അളവിലും വർധനവുണ്ടായി. കഴിഞ്ഞ വർഷം ആദ്യത്തെ പതിനൊന്നു മാസത്തിനിടെ സൗദി ക്രൂഡ് ഓയിൽ വിലയിൽ ശരാശരി 38 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ വർഷം സൗദി ക്രൂഡ് ഓയിൽ ബാരലിന് ശരാശരി 71.5 ഡോളർ തോതിൽ ലഭിച്ചു. 2017 ൽ ഇത് 51.75 ഡോളറായിരുന്നു. സൗദി അറേബ്യ കയറ്റി അയച്ച ഓരോ ബാരൽ എണ്ണക്കും ശരാശരി 20 ഡോളർ തോതിൽ കഴിഞ്ഞ വർഷം അധികം ലഭിച്ചു. 
2018 ജനുവരിയിൽ സൗദി ക്രൂഡ് ഓയിൽ ബാരലിന് ശരാശരി 67.4 ഡോളറും ഫെബ്രുവരിയിൽ 64 ഡോളറും മാർച്ചിൽ 64.4 ഡോളറും ഏപ്രിലിൽ 68.9 ഡോളറും മേയിൽ 74.7 ഡോളറും ജൂണിൽ 74.2 ഡോളറും ജൂലൈയിൽ 69.7 ഡോളറും ഓഗസ്റ്റിൽ 73.4 ഡോളറും സെപ്റ്റംബറിൽ 78.2 ഡോളറും ഒക്‌ടോബറിൽ 80 ഡോളറും നവംബറിൽ 66.4 ഡോളറും തോതിൽ വില ലഭിച്ചു. കഴിഞ്ഞ വർഷം ആദ്യത്തെ പതിനൊന്നു മാസത്തിനിടെ സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 73.4 ലക്ഷം ബാരലായി ഉയർന്നു. 2017 ൽ ഇതേ കാലയളവിൽ സൗദിയുടെ പ്രതിദിന ക്രൂഡ് ഓയിൽ കയറ്റുമതി 69.6 ലക്ഷം ബാരലായിരുന്നു. കഴിഞ്ഞ വർഷം എണ്ണ കയറ്റുമതിയിൽ അഞ്ചര ശതമാനം വർധനവ് രേഖപ്പെടുത്തി. പ്രതിദിനം 3,84,000 ഓളം ബാരൽ എണ്ണ സൗദി അറേബ്യ കഴിഞ്ഞ വർഷം അധികം കയറ്റി അയച്ചു. 
കഴിഞ്ഞ വർഷം ജനുവരിയിൽ 71.7 ലക്ഷം ബാരലും ഫെബ്രുവരിയിൽ 72.5 ലക്ഷം ബാരലും മാർച്ചിൽ 71.2 ലക്ഷം ബാരലും ഏപ്രിലിൽ 72.1 ലക്ഷം ബാരലും മേയിൽ 69.84 ലക്ഷം ബാരലും ജൂണിൽ 72.4 ലക്ഷം ബാരലും ജൂലൈയിൽ 71.2 ലക്ഷം ബാരലും ഓഗസ്റ്റിൽ72.1 ലക്ഷം ബാരലും സെപ്റ്റംബറിൽ 74.3 ലക്ഷം ബാരലും ഒക്‌ടോബറിൽ 77 ലക്ഷം ബാരലും നവംബറിൽ 82.4 ലക്ഷം ബാരലും എണ്ണ കയറ്റി അയച്ചു. 2017 ജനുവരിയിൽ പ്രതിദിനം ശരാശരി 77.1 ലക്ഷം ബാരലും ഫെബ്രുവരിയിൽ 69.6 ലക്ഷം ബാരലും മാർച്ചിൽ 72.3 ലക്ഷം ബാരലും ഏപ്രിലിൽ 72.3 ലക്ഷം ബാരലും മേയിൽ 69.84 ലക്ഷം ബാരലും ജൂണിൽ 72.4 ലക്ഷം ബാരലും ജൂലൈയിൽ 71.2 ലക്ഷം ബാരലും ഓഗസ്റ്റിൽ 67.1 ലക്ഷം ബാരലും സെപ്റ്റംബറിൽ 65.5 ലക്ഷം ബാരലും ഒക്‌ടോബറിൽ 68.7 ലക്ഷം ബാരലും നവംബറിൽ 70.2 ലക്ഷം ബാരലും ആയിരുന്നു സൗദിയുടെ പ്രതിദിന എണ്ണ കയറ്റുമതി. 
കഴിഞ്ഞ വർഷം നവംബറിൽ എണ്ണ കയറ്റുമതി വരുമാനത്തിൽ 22.8 ശതമാനം വർധനവ് രേഖപ്പെടുത്തി. നവംബറിൽ കയറ്റുമതി വരുമാനം 7,580 കോടി റിയാലായിരുന്നു. 2017 നവംബറിൽ എണ്ണ കയറ്റുമതി വരുമാനം 6,170 കോടി റിയാലായിരുന്നു. കഴിഞ്ഞ നവംബറിൽ എണ്ണ കയറ്റുമതിയിലൂടെ 1,410 കോടി റിയാൽ അധിക വരുമാനം ലഭിച്ചു. നവംബറിൽ സൗദി അറേബ്യയുടെ കയറ്റുമതിയിൽ 78.7 ശതമാനവും എണ്ണയായിരുന്നു. 2017 നവംബറിൽ ആകെ കയറ്റുമതിയുടെ 76.5 ശതമാനമായിരുന്നു എണ്ണ കയറ്റുമതി. 
2017 ൽ സൗദിയുടെ എണ്ണ കയറ്റുമതി വരുമാനം 25.1 ശതമാനം തോതിൽ വർധിച്ചിരുന്നു. 2017 ൽ എണ്ണ കയറ്റുമതി വരുമാനത്തിൽ 12,800 കോടി റിയാലിന്റെ വർധനവാണുണ്ടായത്. 2017 ൽ എണ്ണ കയറ്റുമതി വരുമാനം 63,840 കോടി റിയാലായിരുന്നു. 2016 ൽ ഇത് 51.050 കോടി റിയാലായിരുന്നെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 

Latest News