കുഞ്ഞനന്തന്‍ ശക്തനായ കുറ്റവാളിയെന്ന് പ്രോസിക്യൂട്ടര്‍, പരോള്‍ നേടിയതില്‍ ചട്ടലംഘനം

കൊച്ചി- സംസ്ഥനത്തെ ഏറ്റവും ശക്തനായ കുറ്റവാളിയാണ് പി.കെ. കുഞ്ഞനന്തന്‍ എന്ന് ടി.പി. ചന്ദ്രശേഖരന്‍ വധ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍.   കുഞ്ഞനന്തന് സഹായിയെ അനുവദിക്കുകയായിരുന്നു വേണ്ടതെന്ന് ഹൈക്കോടതി. ജയിലില്‍ ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുഞ്ഞനന്തന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഗുരുതരമായ സന്ധി വേദനയും പ്രമേഹവുമുണ്ട്. ശരീരത്തിലെ ഒരു ഭാഗം പോലും വേദനയില്ലാത്തതില്ലെന്നും വിശദീകരണം.
ഇത് സാധാരണ എല്ലാവര്‍ക്കുമുള്ള അസുഖം മാത്രമെന്ന് കോടതി വിലയിരുത്തി. തടവുകാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണ് ചികിത്സ ലഭിക്കുന്നതെന്നും കുറ്റവാളികള്‍ക്ക് മികച്ച ചികിത്സ ലഭിക്കില്ലെന്നും കുഞ്ഞനന്തന്‍. സംസ്ഥാനത്ത് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നത് മെഡിക്കല്‍ കോളേജിലാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. ചട്ടങ്ങള്‍ ലംഘിച്ച് ഒട്ടേറെ തവണ കുഞ്ഞനന്തന്‍ പരോള്‍ നേടിയെന്നും പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തുവെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.
നിയമപരമായി അവകാശപ്പെട്ട പരോള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് കുഞ്ഞനന്തന്‍ ബോധിപ്പിച്ചു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും ബോധിപ്പിച്ചു.
പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. നിങ്ങളുടെ രാഷ്ട്രീയം കോടതിയില്‍ വേണ്ടെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച പാര്‍ട്ടിയാണ് കുഞ്ഞനന്തന്റേതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു.
ടി.പി. ചന്ദ്രശേഖരന്‍ വധ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് വിവേചനരഹിതമായി പരോള്‍ അനുവദിക്കുന്നുവെന്ന പരാതിപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി കൂടുതല്‍ വാദത്തിനായി കോടതി മാറ്റി.

 

Latest News