ഐ.എസ് ഉന്മൂലനം പൂര്‍ത്തിയാകുന്നു; 99.5 ശതമാനം പ്രദേശവും തിരിച്ചുപിടിച്ചു

വാഷിംഗ്ടണ്‍- ഇറാഖിലും സിറിയയിലും ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി ഐ.എസ് പിടിച്ചെടുത്ത പ്രദേശങ്ങളില്‍ 99.5 ശതമാനവും അവര്‍ക്ക് നഷ്ടമായതായി ഐ.എസ് വിരുദ്ധ സഖ്യം അറിയിച്ചു. തുടക്കത്തില്‍ ബ്രിട്ടനോളം വലിപ്പമുണ്ടായിരുന്ന ഐ.എസ് ഭൂപ്രദേശമാണ് ചുരുങ്ങി ഒരു ഗ്രാമത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്നതെന്ന് സഖ്യത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍  മേജര്‍ ജനറല്‍ ക്രിസ്റ്റഫര്‍ ഖിക പറഞ്ഞു.  കുര്‍ദ് സേനകളുടെ നേതൃത്വത്തിലാണ് സിറിയയില്‍ ഐ.എസുകാരെ തുരത്തിയത്. ചെറിയ ഗ്രാമമായ ബാഗൗസിലാണ് ഭീകരര്‍ പിടിച്ചുനില്‍ക്കുന്നത്. അവിടെനിന്ന് അവര്‍ രക്ഷപ്പെടുകയോ കീഴടങ്ങുകയോ ചെയ്യുന്നു. ബാഗൗസിനുനേരെ ഇറാഖി സായുധ സംഘങ്ങള്‍ കഴിഞ്ഞ ദിവസം 50 മിസൈലുകള്‍ തൊടുത്തു. സ്ത്രീകളേയും കുട്ടികളേയും മറയാക്കിയാണ് ഇവിടെനിന്ന് ഐ.എസ് ഭീകരര്‍ രക്ഷപ്പെടുന്നതെന്നും മേജര്‍ ജനറല്‍ ഖിക പറഞ്ഞു. വാഷിംഗ്ടണില്‍ ഐ.എസ് വിരുദ്ധ സഖ്യത്തിന്റെ മന്ത്രിതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതക്കും പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കുമെതിരായ പോരാട്ടം തുടരുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ ജുബൈര്‍ യോഗത്തില്‍ പറഞ്ഞു.
ഐ.എസിനെ തുരത്തുന്നതിന് 2014 രൂപീകരിച്ച ആഗോള സഖ്യത്തിന്റെ സ്ഥാപക അംഗമാണ് സൗദി അറേബ്യ.

Latest News