Sorry, you need to enable JavaScript to visit this website.

മിന്നല്‍ പരിശോധന; റിയാദില്‍ വിദേശികളെ നിയമിച്ച ഹോട്ടലുകള്‍ കുടുങ്ങി

റിയാദ് - റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖയും ടൂറിസം, ദേശീയ പൈതൃക വകുപ്പും പോലീസും സഹകരിച്ച് ഉത്തര റിയാദിലെ ഹോട്ടലുകളിലും ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകളിലും ബുധനാഴ്ച നടത്തിയ പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. 
ഹോട്ടലുകളിലെയും ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകളിലെയും റിസപ്ഷൻ ജോലികൾ സൗദിവൽക്കരിച്ചിട്ടുണ്ട്. ഇത് ലംഘിച്ച് വിദേശികളെ ജോലിക്കു വെച്ച സ്ഥാപനങ്ങളുടെ പേരിൽ നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്തി. റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് റിയാദിലെയും അൽഖർജ്, അഫ്‌ലാജ്, വാദി ദവാസിർ, സുൽഫി, അൽഗാത്, മജ്മ, ശഖ്‌റാ, മുസാഹ്മിയ, ദവാദ്മി, സുലൈൽ, അഫീഫ്, ഖുവൈഇയ, ഹോത്ത ബനീ തമീം, സുദൈർ എന്നിവിടങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകൾക്കിടെ 216 നിയമ ലംഘനങ്ങൾ കണ്ടെത്തി. 


ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിയമ ലംഘനങ്ങൾക്ക് 177 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. വാദി ദവാസിറിൽ നിന്ന് ഇഖാമ, തൊഴിൽ നിയമ ലംഘകരായ പതിനഞ്ചു വിദേശികളെ പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ 3216 സ്വകാര്യ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയതെന്ന് റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി യൂസുഫ് അൽസയ്യാലി പറഞ്ഞു. 

Latest News