Sorry, you need to enable JavaScript to visit this website.

ബിജെപി പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ ഹെല്‍മറ്റ് ധരിച്ച്  മാധ്യമ പ്രവര്‍ത്തകര്‍ 

റായ്പുര്‍: ഛത്തീസ്ഗഢില്‍ നടന്ന ബിജെപി പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത് ഹെല്‍മറ്റ് ധരിച്ച്. ശനിയാഴ്ച 'ദ വോയ്‌സ്' എന്ന ന്യൂസ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടര്‍ സുമിത് പാണ്ഡേയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ തലയില്‍ ഹെല്‍മറ്റ് ധരിച്ച് എത്തിയത്. റായ്പൂരില്‍ ബി ജെ പി ജില്ലാ നേതാക്കളുടെ യോഗം മൊബൈലില്‍ റെക്കോഡ് ചെയ്യുന്നതിനിടെയായിരുന്നു സുമിത്തിനെതിരെ ആക്രമണമുണ്ടായത്. യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അതോടെ റായ്പുര്‍ ജില്ലാ ബി ജെ പി പ്രസിഡന്റ് രാജീവ് അഗര്‍വാള്‍, ഉത്കര്‍ഷ് ദ്വിവേദി എന്നിവര്‍ സുമിത്തിനോട് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സുമിത് ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ സുമിത്തിനെ മര്‍ദിക്കുകയും വീഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യോഗം നടന്ന മുറിയില്‍ 20 മിനുട്ടോളം സുമിത്തിനെ പിടിച്ചിരുത്തുകയും ചെയ്തു. പുറത്തെത്തിയതിനു ശേഷം ഈ വിവരം സുമിത്ത് മറ്റ് മാധ്യമപ്രവര്‍ത്തകരോട് പറയുകയായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ അക്രമണത്തില്‍ സുമിത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് സുമിത്തിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സുമിത്തിന്റെ പരാതിയില്‍ രാജീവ് അഗര്‍വാള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest News