തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ കാസർകോട്ടെ നിരവധി കുടുംബങ്ങൾ നടത്തി വന്ന പട്ടിണി സമരം അവസാനിച്ചിരിക്കുകയാണ്. ദിനംതോറും നിരവധി സമര മുറകൾക്ക് സാക്ഷ്യം വഹിക്കുന്ന തിരുവനന്തപുരത്തിരുന്ന് കേരളത്തിന്റെ ഭരണ ചക്രം തിരിക്കുന്നവർക്ക് ഈ പട്ടിണി സമരത്തെ ലാഘവത്തോടെ കണ്ട് വഴിമാറി നടക്കാൻ കഴിയുമായിരുന്നില്ല.
എൻഡോസൾഫാൻ എന്ന മാരക വിഷത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളുടെ ദയനീയ മുഖങ്ങൾക്ക് നേരെ കണ്ണടക്കാൻ മനസ്സിൽ മനുഷ്യത്വം അൽപമെങ്കിലും ബാക്കിയുള്ളവർക്ക് കഴിയില്ല.
കാസർകോട്ട് സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവ് തോങ്ങളിൽ വർഷങ്ങളോളം നടത്തിയ മാരക വിഷമുള്ള എൻഡോസൾഫാൻ പ്രയോഗം ആ മേഖലയിലെ തലമുറകളെ രോഗികളായി മാറ്റുകയായിരുന്നു. പന്ത്രണ്ടു വർഷത്തോളം നടത്തിയ ഈ വിഷപ്രയോഗം വൃദ്ധജനങ്ങൾ മുതൽ ഗർഭസ്ഥ ശിശുക്കൾ വരെയുള്ളവരെ സാവധാനത്തിൽ രോഗികളാക്കി മാറ്റുകയായിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടുമുമ്പ് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പട്ടിണി സമരം രാഷ്ട്രീയ സമ്മർദത്തിന്റെ ഭാഗമാണെന്ന് വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ വർഷങ്ങളായി കാസർകോട്ട് നടത്തി വരുന്ന സമരങ്ങളും പ്രതിഷേധങ്ങളും ഫലം കാണാതെ വന്നതാണ് കേരളത്തിന്റെ ഭരണ സിരാകേന്ദ്രത്തിലേക്ക് സമരം മാറ്റാൻ
എൻഡോസൾഫാൻ ഇരകളെ നിർബന്ധിതരാക്കിയത്. പതിറ്റാണ്ടുകളായി അവിടുത്തെ ജനങ്ങൾ നടത്തി വന്ന നീതിക്കു വേണ്ടിയുള്ള നിലവിളികൾ ബധിര കർണങ്ങളിലാണ് പതിച്ചത്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരുന്ന എൻഡോസൾഫാൻ വിപത്തിൽ നിന്ന് സമാശ്വാസം ലഭിക്കാനുള്ള ഒടുവിലത്തെ ശ്രമമായിരുന്നു അവരുടെ പട്ടിണി സമരം.
കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത സർക്കാർ നിർമിത ദുരന്തത്തിന്റെ ഇരകളാണ് കാസർകോട്ടെ ഒട്ടനവധി കുടുംബങ്ങൾ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ മാരകമായ കീടനാശിനിയുടെ ആക്രമണം മൂലം നിരവധി പേർ നിശ്ശബ്ദരായി മരിച്ചു പോയി. ഒട്ടേറെ പേർ ജീവഛവങ്ങളായി ജീവിക്കുന്നു. ഗർഭത്തിലിരിക്കുന്ന കുഞ്ഞുങ്ങൾ പോലും ആ മാരക വിപത്തിന്റെ ഭീഷണിയിലാണ്. അവരുടെ കണ്ണീരൊപ്പാനും ഭാവി ജീവിതം സുരക്ഷിതമാക്കാനും ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് ബാധ്യതയുണ്ട്.
1970 കളിലാണ് കാസർകോട്ട് എൻഡോസൾഫാൻ ഭീതിയുയർത്തി തുടങ്ങിയത്. പ്ലാന്റേഷൻ കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ 15 പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കശുമാവ് തോട്ടങ്ങളിൽ ഹെലികോപ്റ്ററിൽ എൻഡോസൾഫാൻ കീടനാശിനി തളിച്ചുതുടങ്ങിയത് അക്കാലത്താണ്. ആദ്യഘട്ടത്തിൽ തന്നെ ദുരന്തത്തിന്റെ ലക്ഷണങ്ങൾ ഈ മേഖലയിൽ പ്രകടമായിരുന്നു. പ്രദേശത്തെ നദികളിലെയും കുളങ്ങളിലെയും മീനുകളും തവളകളും ചത്തു പൊന്തി. വയലുകളിൽ കിളികളും ചെറുപ്രാണികളും അപ്രത്യക്ഷമായി. കുറുക്കൻമാർ വ്യാപകമായി ചത്തുകിടക്കുന്നത് വലിയൊരു ദുരന്തത്തിന്റെ മുന്നറിയിപ്പായി. ആടുകൾ, പശുക്കൾ തുടങ്ങിയ വളർത്തു മൃഗങ്ങളിൽ അപൂർവ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
പ്രാദേശികമായി പരിസ്ഥിതി പ്രവർത്തകരും മാധ്യമങ്ങളും ഉയർത്തിയ മുന്നറിയിപ്പുകളും പ്രതിഷേധങ്ങളും അധികൃതരുടെ കണ്ണു തുറപ്പിച്ചില്ല. ദുരന്തത്തിന്റെ വ്യാപ്തി മനുഷ്യരിലേക്ക് വ്യാപിച്ചു തുടങ്ങിയതോടെയാണ് മുറവിളികൾ ശക്തമായത്. തുടർന്ന് സർക്കാർ നിർദേശത്തെ തുടർന്ന് നടന്ന പഠനങ്ങളിൽ എൻഡോസൾഫാൻ വിതച്ച വിപത്തിന്റെ അപകടകരമായ മുഖം പുറത്തു വന്നു. 1990 കളിൽ നടന്ന പഠനങ്ങളിൽ ഈ പ്രദേശത്തെ മനുഷ്യരുടെ ആരോഗ്യത്തിന് കീടനാശിനി പ്രയോഗം വലിയ വെല്ലുവിളിയുയർത്തുന്നതായി തെളിഞ്ഞു. കുട്ടികളിൽ ബുദ്ധിമാന്ദ്യവും അംഗവൈകല്യവും കണ്ടെത്തി. ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യം അപകടാവസ്ഥയിലാണെന്ന് തെളിഞ്ഞു. തുടർന്നാണ് എൻഡോസൾഫാനെതിരെ കേരളത്തിൽ വ്യാപകമായ പ്രതിഷേധങ്ങളുയർന്നത്. ഇതേത്തുടർന്ന് ഹൈക്കോടതി എൻഡോസൾഫാൻ കീടനാശിനിയുടെ കേരളത്തിലെ വിൽപനയും ഉപയോഗവും നിരോധിച്ചു. എന്നാൽ അയൽസംസ്ഥാനങ്ങളിൽ ഇവയുടെ ലഭ്യത നിർബാധം തുടർന്നു. അവിടെ നിന്ന് പുതിയ പേരുകളിലും രഹസ്യമായും ഈ മാരക വിഷം കേരളത്തിലെത്തുന്നത് തുടർന്നു.
സർക്കാർ വരുത്തിവെച്ച മാരക വിപത്ത് എന്ന പേരിലാണ് ഈ ദുരന്തം ചരിത്രത്തിൽ ഇടം പിടിക്കുന്നത്. ഭോപാലിലെ വാഗൺ ട്രാജഡി പോലെ ഭയാനകമായ വിപത്തായി കാസർകോട്ടുകാരുടെ ജീവിതം ലോക മാധ്യമങ്ങളിൽ ശ്രദ്ധ നേടി.
ഭോപാലിലെ ദുരന്തം വരുത്തി വെച്ചത് സ്വകാര്യ കമ്പനിയായിരുന്നെങ്കിലും കാസർകോട്ടെ ദുരന്തത്തിന് കാരണം സർക്കാരുകളായിരുന്നു. നീണ്ട മൂന്നു പതിറ്റാണ്ടു കാലം മാറിമാറി വന്ന സർക്കാരുകൾ ഈ വിപത്തിന് വളമേകി. സാധാരണക്കാരായ ജനങ്ങളുടെ ജീവന് ഭരണകൂടങ്ങൾ ഒരു വിലയും കൽപിച്ചില്ല.
എൻഡോസൾഫാൻ കോടതി നിരോധിച്ചെങ്കിലും മാരകമായ ഒട്ടേറെ കീടനാശിനികൾ ഇന്നും വിപണിയിൽ എത്തുന്നുണ്ട്. ഇവയുണ്ടാക്കുന്ന നിശ്ശബ്ദ വിപത്തിനെ കുറിച്ച് പരിസ്ഥിതി പ്രവർത്തകർ നിരന്തരം ഓർമിപ്പിക്കുന്നുണ്ടെങ്കിലും കേൾക്കേണ്ടവർ കേൾക്കുന്നില്ല.
കീടനാശിനികളിലെ വിഷാംശത്തെ കുറിച്ച് ഫലപ്രദമായ പരിശോധനകൾ ഇന്ന് നടക്കുന്നില്ല. വിപത്തിനെ കുറിച്ച് കർഷകരെയും മറ്റു ജനവിഭാഗങ്ങളെയും ശാസ്ത്രീയമായി ബോധവൽക്കരിക്കാനും സർക്കാർ ശ്രമിക്കുന്നില്ല.
എൻഡോസൾഫാൻ ദുരന്ത ബാധിതരുടെ പട്ടിണി മരണം ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. വർഷം പലതു കഴിഞ്ഞിട്ടും ദുരന്തത്തിന്റെ ഇരകൾ ആരെല്ലാമാണെന്ന് കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്ന 15 പഞ്ചായത്തുകളിലെ കുടുംബങ്ങളെയാണ് ദുരന്ത ബാധിതരായി സർക്കാർ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഈ പഞ്ചായത്തുകൾക്ക് പുറത്തുള്ള വലിയ പ്രദേശത്ത് കീടനാശിനി പ്രയോഗം ദുരന്തം വിതച്ചിട്ടുണ്ട്. ആകാശത്തു നിന്നുള്ള മരുന്നു പ്രയോഗം വലിയൊരു പ്രദേശത്തെ കിണറുകളെ കാലങ്ങളായി വിഷലിപ്തമാക്കിയിരുന്നു. ഈ വെള്ളം കുടിച്ചവർ മാറാ രോഗങ്ങളുടെ വേദനകളുമായി ജീവിക്കുന്നവരാണ്. തിരുവനന്തപുരത്ത് പട്ടിണി സമരം നടത്തിയവർ ചൂണ്ടിക്കാട്ടിയതും പാർശ്വ വൽക്കരിക്കപ്പെട്ട ഈ ജനങ്ങളെ കുറിച്ചാണ്.
സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടൽ സമയോചിതവും അഭിനന്ദനാർഹവുമാണ്. തെരഞ്ഞെടുപ്പ് വാതിൽക്കൽ എത്തിനിൽക്കേ സമചിത്തതയോടെ ഇടപെട്ടാണ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. ദുരന്ത ബാധിത മേഖലയിലെ 27 പഞ്ചായത്തുകളിലുള്ളവർക്ക് പുനരധിവാസ പദ്ധതിയുടെ ആനുകൂല്യം നൽകാമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ഉറപ്പുകൾ പാലിക്കപ്പെടാനുള്ളതാണ്. തെരഞ്ഞെടുപ്പിന് ശേഷം ഈ വാഗ്ദാനങ്ങൾ പാഴ്‌വാക്കായി മാറരുത്.
എൻഡോസൾഫാൻ ഇരകൾ ദീർഘകാലം സംരക്ഷണം ആവശ്യമുള്ളവരാണ്. സർക്കാരിന്റെ മറ്റു പദ്ധതികൾ പോലെ ഒറ്റത്തവണ തീർപ്പാക്കൽ സമീപനം ഇവരോട് കാണിക്കരുത്. രോഗബാധിതരുടെ ശിഷ്ടകാലത്തെ സംരക്ഷണത്തിനൊപ്പം അവരുടെ കുടുംബനാഥന്മാർക്ക് കൈത്താങ്ങാവാനും അവർക്കു കഴിയണം. വരും തലമുറയുടെ രക്തധമനികളിൽ എൻഡോസൾഫാന്റെ അണുക്കൾ അടയിരിക്കില്ലെന്ന് ഉറപ്പു വരുത്തണം. ഈ ഇരകളെ കുറിച്ച് ഭരണകൂടങ്ങൾക്ക് കരുതലുണ്ടാകണം, കാലങ്ങളോളം.