മാപ്പിള ലഹളയെ സമുദായ സംഘര്‍ഷമായി  ചിത്രീകരിക്കരുത്  ഡോ. ഗോപിനാഥ്‌ നായര്‍

കണ്ണൂര്‍- മലബാറിലെ ജന്മിത്വ സാമ്രാജ്യത്വ വിരുദ്ധ സമരമായ മാപ്പിള ലഹളയെ സാമുദായിക സംഘര്‍ഷമായി ചിത്രീകരിക്കുന്നത് ശരിയെല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി കണ്ണൂര്‍ ബര്‍ണശ്ശേരി ഇ.കെ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ദിദിന  ഹെറിറ്റേജ് കോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ചരിത്രത്തെ ശാസ്ത്രീയമായാണ് വായിക്കേണ്ടത്. എന്നാല്‍, വസ്തുതകള്‍ ഒഴിവാക്കി താത്പര്യങ്ങള്‍ക്ക് വിധേയമായി ചരിത്രം വായിക്കുന്നവരാണ് മാപ്പിള കലാപത്തെ തെറ്റായി അവതരിപ്പിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട അടിസ്ഥാന വിഭാഗം ഇസ്ലാമിന്റെ സമഭാവനയില്‍ ആകൃഷ്ടരായതിന്റെ ഫലമായാണ് കേരളത്തില്‍ പതിനെട്ടാം  നൂറ്റാണ്ടില്‍ മുസ്‌ലിം ജനസംഖ്യ കുതിച്ചുയര്‍ന്നത്. എന്നാല്‍, പില്‍കാലത്ത് ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനമായി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

നുണപറഞ്ഞ് സത്യത്തെ തോല്‍പിക്കാമെന്ന് കരുതുന്നവരാണ് മലബാറിന്റെ ചരിത്രത്തെ വക്രീകരിക്കുന്നതെന്ന് മുഖ്യപ്രഭാക്ഷണം നടത്തിയ കേരള മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അഭിപ്രായപ്പെട്ടു. മാപ്പിള ലഹളയില്‍ പങ്കെടുത്തതിന്ന് പതിനാറു കൊല്ലം ജയില്‍ വാസമനുഷ്ഠിച്ച എം.പി നാരായണനെയും ലഹളയില്‍ അറസ്റ്റിലായ മുസ്‌ലിം യുവാക്കളെ ജാമ്യത്തിലിറക്കാന്‍ സ്വന്തം പുരയിടം വിറ്റ രാമന്‍ നമ്പൂതിരിയേയും ഇവര്‍ സൗകര്യപൂര്‍വം മറച്ചു വെക്കുകയാണ്. ഹിന്ദു മുസ്‌ലിം മൈത്രിയുടെ ജീവിക്കുന്ന അടയാളങ്ങളായിരുന്നു സയ്യിദ് അലവി തങ്ങളും സൈനുദ്ധീന്‍ മഖ്ദൂമും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളും ഉള്‍പ്പടെയുള്ളവര്‍. അറക്കല്‍ രാജവംശം ഭരിച്ചത്് പതിനൊന്നു സ്ത്രീകളായിരുന്നു. ഈ ചരിത്രം അനുസ്മരിക്കുക പോലും ചെയ്യാതെ സ്ത്രീ ശാക്തീകരണത്തിന്ന് വനിതാമതില്‍ പണിയുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.


മൂന്ന് വേദികളിലായി 80 പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന ഹെറിറ്റേജ് കോണ്‍ഗ്രസ് നാളെ സമാപിക്കും. പൈതൃക പ്രദര്‍ശനം, കലാവിരുന്ന്, പൊതുസമ്മേളനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

Latest News