മന്ത്രി വി.കെ സിംഗ് തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി

റിയാദ്- റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദി ജെ ആന്റ് പി കമ്പനി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് സൗദി തൊഴില്‍ സാമൂഹിക മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍റാജ്ഹി, ആഭ്യന്തര സഹമന്ത്രി നാസര്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ ദാവൂദ് എന്നിവരുമായി ചര്‍ച്ച നടത്തി. ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, ഡിസിഎം ഡോ. സുഹൈല്‍ അജാസ് ഖാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മന്ത്രി റിയാദിലെത്തിയത്.
നേരത്തെ ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രി വി.കെ സിംഗ് തൊഴിലാളികളുമായി അവരുടെ പരാതികള്‍ ചോദിച്ചറിഞ്ഞിരുന്നു. മാസങ്ങളായി ശമ്പളമോ തൊഴിലോ ഇല്ലാതെ ദുരിതത്തിലായ ആയിരത്തിലധികം തൊഴിലാളികളാണ് ജെ.ആന്റ്.പി കമ്പനിയിലുള്ളത്. ഇവരില്‍ 800 ഓളം പേര്‍ ഇന്ത്യക്കാരാണ്. ഇഖാമ കാലാവധി കഴിഞ്ഞതിനാലും മറ്റും പലര്‍ക്കും നാട്ടില്‍ പോകാനോ മതിയായ ചികിത്സ ലഭ്യമാക്കാനോ സാധിക്കുന്നില്ല. ഇവരുടെ താമസസ്ഥലവും പരിസരവും ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എംബസി സന്നദ്ധ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയിരുന്നു. 

Latest News