Sorry, you need to enable JavaScript to visit this website.

ചൈത്രക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം- സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി ചൈത്രയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന.
സി.പി.എം ഓഫീസ് ചൈത്ര റെയ്ഡ് ചെയ്തത് നിയമം പാലിക്കാതെയാണെന്ന് കോടതി രേഖകൾ ഉൾപ്പെടെ കാണിച്ച് സി.പി.എം ജില്ലാ നേതൃത്വം നിലപാട് കടുപ്പിച്ചിട്ടുണ്ട്. ചൈത്രയ്‌ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെയും നിലപാട് കടുപ്പിച്ച് രംഗത്തെത്തി. ചൈത്ര നടപടിക്രമങ്ങൾ പാലിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ആരോപണം. റെയ്ഡ് സമയത്ത് തയ്യാറാക്കേണ്ട സെർച്ച് ലിസ്റ്റും, മിനിറ്റ്‌സും തയ്യാറാക്കിയത് പിന്നീടെന്ന് വ്യക്തമാകുന്നു. റെയ്ഡ് സമയത്ത് ഉണ്ടായിരിക്കേണ്ട സ്വതന്ത്ര സാക്ഷികൾക്ക് പകരമായി സെർച്ച് മെമ്മോയിലും സെർച്ച് ലിസ്റ്റിലും ഒപ്പിട്ടിരിക്കുന്നത് പോലീസുകാർ തന്നെ. ക്രിമിനൽ നടപടി ചട്ടത്തിലെ ലംഘനമാണ് ചൈത്ര നടത്തിയതെന്നാണ് നിയമവിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് സി.പി.എം ജില്ലാ നേതൃത്വം പറയുന്നത്.
ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്യാൻ പോലീസ് എടുത്ത സമയം കേവലം രണ്ട് മിനിറ്റും 31 സെക്കൻഡുമാണ്. ആവശ്യമെങ്കിൽ പോലീസിന് വാറണ്ട് ഇല്ലാതെ ഏത് സ്ഥലവും പരിശോധിക്കാൻ അധികാരം നൽകുന്നത് ക്രിമിനൽ നടപടി ചട്ടത്തിലെ 165 വകുപ്പ് ആണ്. റെയ്ഡ് നടത്തുന്ന കെട്ടിടത്തിലെ ഏതെല്ലാം മുറികൾ കയറി എന്നും അവിടെ ഉണ്ടായിരുന്ന വസ്തു വകകൾ എന്തെല്ലാം ആയിരുന്നു എന്നും കോടതിക്ക് നൽകുന്ന സെർച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തണം. പോലീസ് നടപടിക്രമങ്ങൾ മുഴുവനായി മിനിറ്റ്‌സിൽ രേഖപ്പെടുത്തണം. ഇത്രയും കുറഞ്ഞ സമയം കൊണ്ട് ചെറിയ മുറിയിലെ പരിശോധന പോലും പൂർത്തികരിച്ച് മിനിറ്റ്‌സ് തയ്യാറാക്കാനാവില്ല. എന്നാൽ തിരുവനന്തപുരം കോടതിയിൽ ചൈത്ര തന്നെ സമർപ്പിച്ച റിപ്പോർട്ടിൽ മൂന്ന് നില കെട്ടിടം പരിശോധിച്ചെന്ന് ഒപ്പിട്ട് നൽകിയിട്ടുണ്ട്. സ്വതന്ത്ര സാക്ഷികൾക്ക് പകരം കോടതിക്ക് നൽകിയ സെർച്ച് ലിസ്റ്റിലും മെമ്മോയിലും സാക്ഷികളായി ഒപ്പിട്ടത് മെഡിക്കൽ കോളജ് എസ്.ഐ സതീഷ് ശേഖരും ക്രൈം എസ്.ഐ ബി.സാബുവും എസ്.എസ്.ഐ പുഷ്പ രാ ജനും ശ്രീനിവാസ് എന്ന പോലീസുകാരനുമാണ്. ഈ സാഹചര്യത്തിൽ ചൈത്രയ്‌ക്കെതിരെ നടപടിക്ക് മുഖ്യമന്ത്രിക്ക് മേൽ പാർട്ടയുടെ സമ്മർദ്ദം ശക്തമാകുകയാണ്.

 

Latest News