Sorry, you need to enable JavaScript to visit this website.

നോട്ട് നിരോധത്തിനുശേഷം വന്‍ തൊഴില്‍ നഷ്ടം; റിപ്പോര്‍ട്ട് പുറത്തുവിടാതെ കേന്ദ്രം, എന്‍.എസ്.സി അംഗങ്ങള്‍ രാജിവെച്ചു

ന്യൂദല്‍ഹി- തൊഴിലും തൊഴിലില്ലായ്മയും സംബന്ധിച്ച ആദ്യ വര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്  ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ (എന്‍.എസ്.സി) രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവെച്ചു. പി.സി.മോഹനന്‍, ജെ.വി.മീനാക്ഷി എന്നിവരാണ്  രാജിവെച്ചത്. 2017-18ലെ തൊഴിലില്ലായ്മ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ പ്രതേഷേധിച്ച കമ്മീഷന്റെ ആക്ടിംഗ് ചെയര്‍ പെഴ്‌സണ്‍ പി.സി.മോഹനനാണ് ആദ്യം രാജിവെച്ചത്. പിന്നാലെ ജെ.വി. മീനാക്ഷിയും രാജി സമര്‍പ്പിച്ചു.  ഇവരുടെ രാജിയോടെ എന്‍.എസ്.സിയില്‍ അവശേഷിക്കുന്നത് ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രവീണ്‍ ശ്രിവാസ്തവ, നീതി ആയോഗ് സി.ഇ.ഒ.അമിതാഭ് കാന്ത് എന്നിവരാണ്.
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടമുണ്ടായി എന്നതുള്‍പ്പെടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നതിന്റെ കാരണമെന്നാണ് സൂചന.
നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ ഫലപ്രദമല്ലെന്ന് ഞങ്ങള്‍ കരുതുന്നു. കമ്മീഷന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ സാധിച്ചില്ലെന്ന തോന്നലുണ്ടെന്നും രാജിവെച്ചതിന് ശേഷം മോഹനന്‍  പ്രതികരിച്ചു.
തിങ്കളാഴ്ചയാണ് ഇരുവരും ഔദ്യോഗികമായി രാജിപ്രഖ്യാപനം നടത്തിയത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കീഴിലാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ആകെ ഏഴ് അംഗങ്ങളാണ് കമ്മീഷനില്‍ ഉണ്ടാകേണ്ടത്. മൂന്ന് ഒഴിവുകള്‍ നേരത്തെ തന്നെയുണ്ട്. 2020 വരെയായിരുന്നു മോഹനന്റേയും മീനാക്ഷിയുടേയും കരാര്‍ കാലാവധി. 2017 ജൂണിലാണ് ഇരുവരും സ്വതന്ത്ര അംഗങ്ങളായി കമ്മീഷനില്‍ ചേര്‍ന്നത്.
 

Latest News