ശ്രീരാമന് സ്മാരകമായി പ്രതിമയും ക്ഷേത്രവും വേണ്ട- ഡോ.എം.ലീലാവതി

കൊച്ചി- ശ്രീരാമന് മഹത്തായ സ്മാരകമായി വാല്‍മീകി രാമായണമുണ്ടെന്നും തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയുന്നവര്‍ക്ക് രാഷ്ട്രീയലക്ഷ്യങ്ങളാണുള്ളതെന്ന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ഡോ. എം ലീലാവതി. ശ്രീരാമനെ അറിയാനും ആദരിക്കാനുമായി വാല്‍മീകി മഹര്‍ഷിയുടെ രാമായണം വായിച്ചുപഠിക്കുകയാണ് വേണ്ടതെന്നും വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് അവര്‍ പറഞ്ഞു.
മഹാനായ മനുഷ്യനാരെന്ന ചോദ്യത്തിനുത്തരമായാണ് വാല്‍മീകി രാമായണം രചിച്ചത്. ഈ രാമായണത്തേക്കാള്‍ വലിയ രാമക്ഷേത്രമില്ല. ദുര്‍ഭരണമില്ലാത്ത രാജ്യമെന്ന നിലയിലാണ് ഗാന്ധിജി ഇന്ത്യയെ രാമരാജ്യമായി സ്വപ്നം കണ്ടത്.  കോടിക്കണക്കിന് കുട്ടികള്‍ രാജ്യത്ത് പട്ടിണി കിടക്കുമ്പോള്‍ അവരുടെ പട്ടിണി മാറ്റേണ്ട പണം രാമന്റെ പ്രതിമ നിര്‍മിക്കാന്‍ ചെലവഴിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
രണ്ടുലക്ഷം ശ്ലോകങ്ങളാണ്  വാല്മീകി രാമായണത്തിലുള്ളത്. രണ്ടുവര്‍ഷമെടുത്ത് പരസഹായമില്ലാതെയാണ് വിവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ദിവസം മുപ്പത്തഞ്ചോളം ശ്ലോകങ്ങള്‍ വീതം വിവര്‍ത്തനം ചെയ്ത് 2009ല്‍ പൂര്‍ത്തിയാക്കി. നാലുവര്‍ഷം കഴിഞ്ഞാണ് പുസ്തകമാക്കാനായത്. മൂന്നു വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്. അവാര്‍ഡ് ലഭിച്ചതോടെ പുസ്തകത്തെപ്പറ്റി കൂടുതല്‍പേര്‍ അറിയുകയും  വായിക്കുകയും ചെയ്യും -ഡോ. ലീലാവതി പറഞ്ഞു.
 
 

Latest News