തിരുവനന്തപുരം- വീടിന്റെ ജപ്തി നടപടികൾ ഒഴിവാക്കി ദമ്പതികൾക്ക് യൂസഫലിയുടെ സഹായം. വെഞ്ഞാറമൂട്, മരുതുംമൂട് ഗ്രീൻ വില്ലയിൽ ഫസിലുദ്ദീൻ-ജുൽന ദമ്പതികളുടെ വീടാണ് ജപ്തി ഒഴിവാക്കി എം.എ. യൂസഫലി തിരികെ നൽകിയത്. വർഷങ്ങൾക്ക് മുമ്പ് അബുദാബിയിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ ജുൽനയുടെ അസുഖം കാരണം നാട്ടിലേക്ക് മടങ്ങി.
മൂന്ന് പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്ന ഫസിലുദ്ദീന് കാലിന് സ്വാധീനക്കുറവുണ്ട്. ആകെ ഉണ്ടായിരുന്ന വീടും 13 സെന്റ് സ്ഥലവും പണയത്തിന് നൽകി രണ്ട് പെൺമക്കളുടെ വിവാഹം നടത്തി. ഇതേ വീട് പണയപ്പെടുത്തി ജില്ലാ സഹകരണ ബാങ്കിൽ നിന്നും അഞ്ച് ലക്ഷം രൂപ വായ്പ എടുത്ത് മൂന്നാമത്തെ മകളുടേയും വിവാഹം നടത്തി. തുടർന്ന് ജീവിക്കാനായി മുട്ടക്കോഴികളെ വളർത്തിയെങ്കിലും അതും ഫലം കണ്ടില്ല.
പലപ്പോഴായി ചെറിയ തുകകൾ തിരിച്ചടച്ചെങ്കിലും മുതലും പലിശയും തിരിച്ചടക്കാത്തതിനാൽ ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോകാൻ തുടങ്ങിയപ്പോഴാണ് ഫസിലുദ്ദീൻ സഹായം അഭ്യർഥിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ യൂസഫലിക്ക് കത്തയച്ചത്. വിഷയത്തിൽ ഉടൻ ഇടപെട്ട അദ്ദേഹം ഫസിലുദ്ദീന്റെ കുടിശിക തുകയായ 5,65000 രൂപ ബാങ്കിൽ അടച്ച് വീടിന്റെ പ്രമാണവും മറ്റ് രേഖകളും റീജിയണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ മുഖേന ദമ്പതികൾക്ക് കൈമാറി.