Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഖ്യകക്ഷികള്‍ ഒന്നിക്കുന്നു; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റപ്പെടുന്നു

ഗുവാഹത്തി- പൗരത്വ ബില്‍ നടപ്പാക്കാനുളള ശ്രമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സഖ്യകക്ഷികള്‍ ബിജെപിക്കെതിരെ തിരിയുന്നു. നേരത്തെ അസ്സം ഗണ പരിഷത് ബിജെപിയോടുളള സഖ്യം അവസാനിപ്പിച്ചതിനു പിറകെ മേഘാലയയിലെ സഖ്യ കക്ഷിയായ നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയും സഖ്യം വിടാനൊരുങ്ങുകയാണ്.  ബിജെപിയുടെ നേതൃത്വത്തിലുളള വടക്കു കിഴക്കന്‍ ജനാധിപത്യ മുന്നണിയില്‍ അംഗങ്ങളായ അസം ഗണ പരിഷതും നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയും ചേര്‍ന്ന് ഗുവാഹത്തിയില്‍ ഒരു യോഗം വിളിച്ചിട്ടുണ്ട്.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ, മിസോ നാഷണല്‍ ഫ്രണ്ട് അധ്യക്ഷന്‍ സൊറാംതംഗയും യോഗത്തില്‍ പങ്കെടുക്കും. ത്രിപുരയിലെയും അരുണാചല്‍ പ്രദേശിലെയും മണിപ്പൂരിലെയും സിക്കിമിലെയും നാഗാലാന്റിലെയും വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തിന്റെ ഭാഗമാവും. വടക്കു കിഴക്കന്‍ ജനാധിപത്യ മുന്നണിയുടെ ഭാവിക്കു പുറമേ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നിലപാടിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.  

വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. അസ്സമിലെ പ്രധാന നഗരങ്ങളായ ദിസ്പൂരിലും ഗുവാഹത്തിയിലും ബിജെപിക്കെതിരെ നിരവധി പ്രതിഷേധം റാലികളാണ് നടന്നത്. എഴുപത് സംഘടനകള്‍ ചേര്‍ന്നാണ് അസ്സമില്‍ പ്രതിഷേധങ്ങള്‍ നയിക്കുന്നത്. മൂന്ന് സംഘടനാ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കൂറ്റം ചുമത്തി അസ്സം പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

ആഴ്ച്ചകള്‍ക്ക് മുമ്പാണ്, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാനുള്ള നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോകസഭയില്‍ പാസാക്കിയത്. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍ ബില്‍ പാസായത്. പുതിയ ബില്‍ പ്രകാരം, 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യപ്പെടും.  അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, പാര്‍സി, ജൈന, ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കും. മുസ്ലിംകള്‍ക്ക് ബില്ലിന്റെ ആനുകൂല്യം ലഭിക്കില്ല. 

1971 ന് ശേഷം, സംസ്ഥാനത്തേക്ക് കുടിയേറിയ ബംഗാളി ഹിന്ദുക്കളെ പൗരത്വം നേടാന്‍ ബില്‍ സഹായിക്കുമെന്ന കാരണത്താലാണ് എജിപി അടക്കമുളള പാര്‍ട്ടികളും അസ്സമിലെ ഗോത്ര വിഭാഗങ്ങളും  ബില്ലിനെ എതിര്‍ക്കുന്നത്. ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. നീക്കത്തില്‍ പ്രതിഷേധിച്ച്, എ.ജി.പി ബിജെപിയുമായുളള സഖ്യം അവസാനിപ്പിച്ചിരുന്നു.

നേരത്തെ, പൗരത്വ ബില്‍ പാസ്സാക്കുന്നതിനെതിരെ അസ്സമിലെ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം അയച്ചിരുന്നു. പുതിയ ബില്‍ അസ്സമിലെ നിലവിലുളള ഗോത്ര വിഭാഗങ്ങളെ തകര്‍ക്കുമെന്നായിരുന്നു നിവേദനത്തിന്റെ ഉളളടക്കം.

Latest News