തിരുവനന്തപുരം- മലയോട് കലമെറിയേണ്ട. കലം പൊട്ടിപ്പോകും. മലക്കൊന്നും പറ്റില്ലെന്നൊരു നാട്ടുമൊഴിയുണ്ട്. ഇതുതന്നെയാകുമോ യുവ ഐ.പി.എസ് ഓഫീസർ ഡി.സി.പി ചൈത്ര തെരേസ ജോണിന്റെയും അവസ്ഥ. പോലീസ് സ്‌റ്റേഷൻ ആക്രമിച്ച പ്രതികളെ തേടി സി.പി.എം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ചൈത്രയുടെ നടപടിയെ നിയമ സഭയിൽ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന്റെ ധ്വനി അതായിരുന്നു. തൽക്കാലം ചൈത്രക്ക് സ്ഥലംമാറ്റമാണ് കിട്ടിയ ശിക്ഷ. കാര്യങ്ങൾ അവിടെയൊന്നും നിൽക്കില്ലെന്ന് സൂചന നൽകുന്നതായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപക്ഷേപത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലെ നിലപാട്. സാധാരണനിലയിൽ പാർട്ടി ഓഫീസുകൾ പരിശോധിക്കാറില്ല. പൊതുപ്രവർത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുവാനും കഴിയുകയെന്നത് ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളിൽ ഒന്നാണ്. അതിന് ഭംഗംവരുത്തുന്ന ഒരു പ്രവർത്തനവും ആരിൽനിന്നും ഉണ്ടാവാൻ പാടില്ലാത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ചൈത്ര ഇതൊക്കെ ചെയ്തുവെന്ന് പറയാതെ പറയുകയായിരുന്നു.
രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്ത്തിക്കാണിക്കാനുള്ള പ്രവണത ചില സ്ഥാപിതതാൽപര്യക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാവാറുണ്ട്. അത്തരം പ്രവണതകളിൽ അപൂർവ്വം ചിലർ പെട്ടുപോകുന്നു. ഇത്തരം കാഴ്ചപ്പാടുകളെ തിരുത്തി മാത്രമേ ജനാധിപത്യസമൂഹത്തിന് മുന്നോട്ടു പോകാനാവൂ. സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ പരിശോധനയെ ഇപ്പറഞ്ഞ രീതിയിലുള്ള ഒരു സമീപനമായാണ് സർക്കാർ കാണുന്നത്. അവിടെ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട് ഒരു പരാതി സി.പി.എം ജില്ലാ സെക്രട്ടറി നൽകിയിട്ടുണ്ട്. സ്വാഭാവികമായും രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദപ്പെട്ട നേതാക്കൾ നൽകുന്ന പരാതി ഗൗരവതരമായി പരിശോധിക്കുകയെന്നത് ജനാധിപത്യസമൂഹത്തിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ കടമയാണ്. അതിനാലാണ് ഈ പരാതിയിൽ അന്വേഷണം നടത്താൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയത്- ചൈത്രക്കെതിരായ പരാതി സി.പി.എമ്മും മുഖ്യമന്ത്രിയും ഏറ്റെടുത്തുകഴിഞ്ഞുവെന്നുറപ്പാക്കുന്ന വാക്കുകൾ.
കുറ്റവാളികൾക്കെതിരേ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരായ നീക്കം പോലിസ് സേനയുടെ ആത്മവീര്യം തകർക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. മേൽ പറഞ്ഞ അച്ചടക്കമൊക്കെപാലിച്ച ശേഷമുള്ള ആത്മവീര്യമൊക്കെ മതിയെന്നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചർച്ചയിൽ പങ്കെടുത്ത ഭരണകക്ഷി അംഗങ്ങളുടെയും നിലപാട്.
ചൈത്ര മിക്ക പ്രതിപക്ഷ അംഗങ്ങളുടെയും പ്രസംഗ വിഷയം. വനിതാമതിൽ പണിതവർ തന്നെയല്ലെ ഒരു ഐ.പി.എസ് 'കൊച്ചിനെ' ഈ വിധം വേട്ടയാടുന്നതെന്ന് കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യം. പാതിരാനേരത്തല്ലേ ഡി.സി.പി പാർട്ടി ഓഫീസ് പരിശോധിച്ചത്. അർദ്ധരാത്രി പാർട്ടിക്കാർക്ക് എന്ത് പണിയാണ് ഓഫീസിൽ എന്ന് കോൺഗ്രസംഗത്തിന്റെ ചോദ്യം.
സി.പി.ഐയിലെ സി. ദിവാകരൻ പതിവ് പോലെ പുസ്തകങ്ങളുമായി തന്നെയായിരുന്നു നിൽപ്പ്. ഹിന്ദുമതത്തെക്കുറിച്ച് ജവഹർലാൽ നെഹ്‌റു പറഞ്ഞതും, സ്വാമി വിവേകാനന്ദൻ പറഞ്ഞതുമെല്ലാം അദ്ദേഹം തരാതരം ഉദ്ധരിച്ചു. വനിതാമതിലിനെ പ്രശംസിച്ചപ്പോൾ പ്രതിപക്ഷ നിരയിൽനിന്ന് ഒരേ ശബ്ദത്തിൽ വർഗീയമതിൽ, വർഗീയ മതിൽ എന്ന കോറസ്. പ്രളയകാലത്ത കേരളം നേരിട്ട രീതി ഓർത്തപ്പോൾ ദിവാകരന് ആവേശം കയറി.- ഇപ്പോഴുള്ളതുപോലെയാണ് കാര്യങ്ങളെങ്കിൽ ഇതിലും വലിയ പ്രളയം വന്നാലും കേരളം രക്ഷപ്പെടുമെന്ന് സി.പി.ഐ നേതാവിന് ഉറപ്പുണ്ട്. സി.പി.ഐയിലെ ഇ.എസ് ബിജിമോൾക്കും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കാൻ വാക്കുകൾ മതിയായില്ല. അത്രക്ക് മഹത്തരമായ കാര്യമാണത്രെ വനിതാ മതിൽ. അത് കഴിഞ്ഞതോടെ വനിതകൾക്കെല്ലാം ഒരുവല്ലാത്ത ആന്തരിക ശക്തിയുണ്ടായിട്ടുണ്ട്. ''ആ അനുഭവ പരിസരത്ത് നിന്ന് ഞാൻ പറയട്ടെ.. ലാൽസലാം സഖാവെ, ലാൽ സലാം.'' സി.പി.ഐ അംഗം ആവേശക്കൊടുമുടിയിലെത്തി.
നയ പ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ വായിക്കുമ്പോൾ ഗവർണർ ജസ്റ്റിസ് പി. സദാശിവം ചിരിക്കുന്നത് കോൺഗ്രസിലെ കെ. മുരളീധരൻ കണ്ടിട്ടുണ്ട്. താനീ പറയുന്നത് സത്യവിരുദ്ധമായ കാര്യമാണല്ലോ എന്നോർത്തിട്ടാണ് ഈ ചിരി.
മുസ്‌ലിം ലീഗിലെ അഡ്വ.കെ.എൻ.എ ഖാദർ ശബരിമല സ്ത്രീ പ്രവേശത്തെ ഒരു കഥയിലാക്കി. ധാർമിക ക്ലാസിന്റെ ഭാഗമായി ഒരധ്യാപിക തന്റെ ക്ലാസിലെ കുട്ടികളോട് അടുത്ത ദിവസങ്ങളിൽ എന്തെങ്കിലും നല്ല കാര്യം ചെയ്ത് വരാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം ക്ലാസിലെത്തിയ ആറ് കുട്ടികൾ അവർ ചെയ്ത സൽക്കർമ്മത്തിന്റെ കാര്യം വിവരിച്ചു തുടങ്ങി. കണ്ണ് കാണാൻ വയ്യാത്ത ഒരാളെ കവലയിൽനിന്ന് വഴി നടത്തിയതായിരുന്നു അവർ ചെയ്ത സൽക്കർമ്മം. ആറുപേരും ഒരാളെ എങ്ങനെ വഴി നടത്തി എന്ന് ചോദിച്ചപ്പോൾ കുട്ടികൾ പറഞ്ഞു ; ആൾക്ക് അപ്പുറം ഇപ്പുറം കടക്കാൻ താൽപര്യമില്ലായിരുന്നു. നിർബന്ധിച്ച് അക്കരെ ഇക്കരെ കടത്തുകയായിരുന്നു. അതുപോലെയാണ് ശബരിമല സ്ത്രീപ്രവേശവും. താൽപര്യമില്ലാത്തവരെയാണ് നിയമലംഘനത്തിന് പറഞ്ഞ് വിട്ടത്. നയ പ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയമവതരിപ്പിച്ച മാത്യു ടി. തോമസാണ് അതിന് ഏറ്റവും അർഹൻ എന്നകാര്യത്തിൽ പി.സി. ജോർജിന് അൽപവുമില്ല സംശയം. കാരണം അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ ഫണ്ട് ലാപ്‌സാക്കി കളഞ്ഞ 'മഹാനാണ്.'
ശബരിമലയിൽ പ്രവേശിച്ച ആക്ടിവിസ്റ്റുകളായ വനിതകൾക്ക് ജോർജ് ഒരു പുതിയ പേരും നൽകി. ജൗളി വിരോധികൾ. കഴിഞ്ഞ സഭയിൽ കറുപ്പുടുത്തും അല്ലാതെയുമൊക്കെ ബി.ജെ.പിക്കൊപ്പം ചേർന്ന് നിന്ന് വാർത്തകളിൽ നിറഞ്ഞ പി.സി. ജോർജ് ഇന്നലെ പൂർവ്വാശ്രമമായ കേരള കോൺഗ്രസിലെ പി.ജെ ജോസഫിനോട് പറഞ്ഞത്, ഒപ്പം ഞാനുമുണ്ടെന്നാണ്.
കെ.എസ്.ആർ.ടി.സി എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട നടപടിക്കെതിരെയുള്ള സമരത്തിന് ഐക്യദാർഢ്യവുമായി പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോകവേയാണ് 'ഞാനുമുണ്ട്' എന്ന ഐക്യ വാക്യവുമായി ജോർജും കൂടെയിറങ്ങിയത്. എം. നൗഷാദ്, സി.കെ. നാണു, പുരുഷൻ കടലുണ്ടി, കെ. കുഞ്ഞിരാമൻ, എൻ.ഷംസുദ്ദീൻ, ആർ.രാജേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. അഡ്വ.പി.ടി.എ റഹീമും ഡോ.എം.കെ മുനീറും മുൻ ഡി.ജി.പി സെൻകുമാർ പ്രശ്‌നത്തിലൊരു തർക്കം നടന്നു. ബഹറിൽ മുസല്ലയിട്ട് നമസ്‌ക്കരിച്ചാലും ആർ.എസ്.എസിനെ വിശ്വസിക്കരുതെന്ന് പറഞ്ഞ സി.എച്ച്. മുഹമ്മദ് കോയയുടെ മകൻ സെൻകുമാറിനെ ബാഹുബലിയെന്ന് മഹത്വവൽക്കരിച്ചു വെന്നാണ് മുനീറിനെക്കുറിച്ച റഹീമിന്റെ ആക്ഷേപം. താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുനീർ. തെളിവ് തരാമെന്ന് റഹീം. കൊണ്ടുവരൂ എന്ന് മുനീർ. സെൻകുമാർ പോലിസ് ഓഫീസറായിരിക്കവെ ചെയ്ത കാര്യങ്ങളിൽ റഹീം ആർ.എസ്.എസ് താൽപര്യം കണ്ടെത്തി. അവയിലൊന്നാണ് പഴയ ഇ- മെയിൽ ചോർത്തൽ സംഭവം.
ഡോ.എൻ. ജയരാജിന്റെ നിരീക്ഷണത്തിൽ നയപ്രഖ്യാപന പ്രസംഗത്തിന് സി.വി. രാമൻ പിള്ളയുടെ മാർത്താണ്ഡ വർമ്മ നോവലിന്റെ മട്ടും മാതിരിയുമുണ്ട്. കടുകട്ടി വാക്കുകൾ. കടിച്ചാൽ പൊട്ടാത്ത നെടുനീളൻ വാചകങ്ങൾ. അപ്പോൾ ഒരു സംശയം ഡോ. ശശി തരൂരിന്റെ ആദിരൂപം സി.വിയായിരുന്നോ?
നെഹ്‌റു കുടുംബത്തെ പരിഹസിക്കുന്ന രീതിയിൽ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശത്തിന് അതേ രീതിയിലൊരു പ്രതികരണമാണ് കോൺഗ്രസിലെ വി.പി. സജീന്ദ്രൻ നടത്തിയത്. കോടിയേരിയുടെ കുടുംബത്തിൽ പുതിയ തലമുറ പിറക്കാതിരുന്നാൽ അറബ് നാട്ടിലെ ബിസിനസുകാർ രക്ഷപ്പെടുമെന്നാണ് സജീന്ദ്രൻ വിശ്വസിക്കുന്നത്.
ഇന്ന് സഭയില്ല. രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് അവധി. നന്ദി പ്രമേയ ചർച്ച നാളെ തുടരും.