കോക്ക്പിറ്റില്‍ പൈലറ്റ് പുകവലിച്ചു; 51 പേര്‍ കൊല്ലപ്പെട്ട വിമാന ദുരന്തത്തില്‍ കലാശിച്ചു

കാഠ്മണ്ഡു- നേപ്പാളില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലുണ്ടായ, 51 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിനു കാരണമായത് പൈലറ്റ് കോക്ക്പിറ്റിലിരുന്ന് പുകലവലിച്ചതെന്ന് അന്വേഷണ റിപോര്‍ട്ട്. നിയന്ത്രണങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് പുകവലിക്കാരനായ പൈലറ്റ് ഇന്‍ കമാന്‍ഡ് പുകവലിച്ചതെന്ന് അന്വേഷണ കമ്മീഷന്‍ സ്ഥിരീകരിച്ചു. യുഎസ്-ബംഗ്ലാ എയര്‍ലൈനിന്റെ ബോംബാര്‍ഡിയര്‍ UBG-211 ലിമാനമാണ് കഴിഞ്ഞ വര്‍ഷം നേപ്പാളിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങി കത്തിയമര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 67 പേരില്‍ 51 പേരും കൊല്ലപ്പെട്ടിരുന്നു.

വിമാനങ്ങളില്‍ പുകവലി പാടില്ലെന്ന കര്‍ശന വിലക്ക് കമ്പനി ഏര്‍പ്പെടുത്തിരുന്നു. എന്നാല്‍ ഇതു ലംഘിച്ച് അപകട സമയത്ത് വിമാനം നിയന്ത്രിച്ചിരുന്നു പൈലറ്റ് പുകവലിച്ചതായി കോക്ക്പിറ്റ് വോയ്‌സ് റെകോര്‍ഡറില്‍ നിന്നു തെളിവു ലഭിച്ചതായി കമ്മീഷന്‍ പറയുന്നു. ലഭ്യമായ തെളിവുകള്‍ പ്രകാരം പുകയില മാത്രമെ ഉപയോഗിച്ചിട്ടുള്ളൂവെന്നും മറ്റു നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പൈലറ്റുമാരുടെ ഭാഗത്തു നിന്നുണ്ടായ വീഴചയാണ് അപകട കാരണമെന്നാണ് അന്വേഷണ കമ്മീഷന്റെ നിഗമനം. വിമാനം ലാന്‍ഡ് ചെയ്യാനായി താഴ്ത്തിയതില്‍ വീഴചയുണ്ടായി. പിന്നീട് വളെ താഴ്ന്ന നിലയില്‍ വിമാനത്തെ റണ്‍വെയിലേക്കു തിരിച്ചുവിടാന്‍ നടത്തിയ അപകടകരമായ ശ്രമങ്ങളും ദുരന്തത്തില്‍ കലാശിച്ചു. ഇതോടൊപ്പം അപകടസമയത്തെ കാറ്റിന്റെ ദിശയും ഒരു കാരണമാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Latest News