Sorry, you need to enable JavaScript to visit this website.

കാസർകോട്ട് സുരേഷ് ഗോപി പരിഗണനയിൽ

കാസർകോട് -സംസ്ഥാന നേതാക്കളെ ഗോദയിലിറക്കി കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കെ. സുരേന്ദ്രൻ ഇക്കുറി ഉണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ കാസർകോട്ട് മത്സരിപ്പിക്കണമെന്ന് ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് ഒന്നിലേറെ തവണ ആവശ്യപ്പെട്ടു കഴിഞ്ഞു. ശബരിമല വിഷയം കൊടുമ്പിരിക്കൊള്ളുമ്പോൾ സുരേഷ്‌ഗോപി പങ്കെടുത്ത കാഞ്ഞങ്ങാട്ടെ  പരിപാടിയിൽ നല്ല ജനപങ്കാളിത്തമുണ്ടായി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വീടുകൾ വെച്ചുനൽകിയതും അമ്പലത്തറയിൽ സ്‌നേഹവീട് നിർമിച്ചതും സുരേഷ് ഗോപിക്ക്
അനുകൂല ഘടകമാണെന്ന് ജില്ലാ നേതാക്കൾ പറയുന്നു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ. കൃഷ്ണദാസും സി.കെ. പദ്മനാഭനുമാണ് പരിഗണിക്കപ്പെടുന്ന മറ്റുള്ളവർ. ഇതിൽ സംസ്ഥാന നേതൃത്വം മുൻതൂക്കം നൽകുന്നത് പി.കെ. കൃഷ്ണദാസിനാണ്. മംഗളൂരുവിലെ എം.പിയും പാർട്ടി കർണാടക സംസ്ഥാന ഘടകത്തിന്റെ സഹകാരിയുമായ നളിൻകുമാർ കട്ടിലിനെ മത്സരിപ്പിച്ച് അത്ഭുതം കാഴ്ചവെയ്ക്കണമെന്ന് ജില്ലാ കമ്മിറ്റിയിൽ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കാസർകോട്ടെ ബി.ജെ.പി പരിപാടികളിൽ നളിൻകുമാർ കട്ടീൽ സജീവ സാന്നിധ്യമാണ്. പാർട്ടിക്ക് സ്വാധീനമുള്ള കന്നഡ മേഖലയിൽ പരമാവധി വോട്ട് സമാഹരിക്കുകയാണ് ലക്ഷ്യം. മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പുകൂടി ഒപ്പം വന്നാൽ ഈ സാധ്യത പരീക്ഷിക്കപ്പെട്ടു കൂടായ്കയില്ല, വോട്ടുകളുടെ ഏകീകരണം എളുപ്പമാക്കാമെന്ന പ്രതീക്ഷയിൽ ഉപതെരഞ്ഞെടുപ്പുകൂടിയുണ്ടെങ്കിൽ ഏതെങ്കിലും ഒന്നിൽ ഭാഷാ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായിരിക്കും. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സുരേഷ്‌കുമാർ ഷെട്ടി, രവിശതന്ത്രി കുണ്ഡാർ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരി തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒന്നേമുക്കാൽ ലക്ഷം വോട്ട് ബി.ജെ.പിക്ക് കിട്ടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുത്താൽ ഇത് രണ്ടുലക്ഷത്തിലേറെയാണ്. ഇത് 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിന്റെ 35 ശതമാനം കൂടുതലാണ്. ശബരിമല വിഷയത്തിലൂന്നൽ നൽകി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ കാസർകോട് ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിയുമെന്നാണ് സംഘപരിവാർ സംഘടനകളുടെയും ബി.ജെ.പിയുടെ പോഷക സംഘടനകളുടെയും കീഴ്ഘടകങ്ങളിൽനിന്നുള്ള റിപ്പോർട്ട്. 

Latest News