Sorry, you need to enable JavaScript to visit this website.

ജിസാനിൽ മൊബൈൽ റിപ്പയറിംഗ് നടത്തിയ വിദേശി പിടിയിൽ

ജിസാൻ - അബൂഅരീശിൽ മൊബൈൽ ഫോൺ റിപ്പയറിംഗ് മേഖലയിൽ പ്രവർത്തിച്ച ഏഷ്യൻ വംശജനെ പോലീസ് പിടികൂടി. താമസസ്ഥലം കേന്ദ്രീകരിച്ചാണ് ഇയാൾ മൊബൈൽ ഫോണുകൾ റിപ്പയർ ചെയ്ത് നൽകിയിരുന്നത്. സ്വദേശിവത്കരണ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ മൊബൈൽ ഫോൺ വിൽപന, റിപ്പയറിംഗ് മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കിയിരുന്നു.  കാൽ ലക്ഷം റിയാലും 33 മൊബൈൽ ഫോണുകളും ഏഷ്യൻ വംശജന്റെ പക്കൽ കണ്ടെത്തി. മൊബൈൽ ഫോണുകളിൽ പതിനാറെണ്ണം സാംസംഗ് ഗ്യാലക്‌സിയും അഞ്ചെണ്ണം ഐഫോണും അവശേഷിക്കുന്നവ മറ്റു കമ്പനികളുടെ ഫോണുകളുമാണ്. മൊബൈൽ ഫോൺ കടകൾക്കു സമീപം നിലയുറപ്പിച്ചാണ് വിദേശി ഉപയോക്താക്കളെ കണ്ടെത്തിയിരുന്നത്. മൊബൈൽ ഫോൺ കടകൾക്കു സമീപം വെച്ച് ഉപയോക്താക്കളിൽ നിന്ന് സ്വീകരിക്കുന്ന മൊബൈൽ ഫോണുകൾ താമസസ്ഥലത്ത് എത്തിച്ച് റിപ്പയർ ചെയ്ത് നൽകുകയായിരുന്നു പതിവ്. 
പട്രോൾ പോലീസുകാർ പിടികൂടിയ വിദേശിയെ അബൂഅരീശ് പോലീസ് ലോക്കപ്പിലേക്ക് മാറ്റി. ഇയാളുടെ പക്കൽ കണ്ടെത്തിയ മൊബൈൽ ഫോണുകളും പണവും മറ്റു വസ്തുക്കളും അബൂഅരീശ് പോലീസിന് കൈമാറിയിട്ടുണ്ട്. പ്രാഥമികാന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് വിദേശിക്കെതിരായ കേസ് വൈകാതെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. 

 

Latest News