പ്രധാനമന്ത്രി നാളെ കേരളത്തില്‍ 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. തൃശൂരിലും കൊച്ചിയിലുമായി രണ്ട് പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്.നാളെ ഉച്ചക്ക് 1.55 ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി, ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങി റോഡ് മാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്‌സിന്റെ സമര്‍പ്പണത്തിനെത്തും. 2.35നാണ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.
തുടര്‍ന്ന് 3.30ന് തൃശൂരിലേക്ക്. അവിടെ യുവമോര്‍ച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. 5.45 ന് തിരികെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും. 
അതേസമയം, ബിജെപിയില്‍ ചേരിപ്പോര് ഇപ്പോഴും തുടരുകയാണ്. പ്രധാന ഘടകകക്ഷി ബി.ഡി.ജെ.എസിനുള്ള സീറ്റിന്റെ പേരിലും തര്‍ക്കം തുടരുകയാണ്. നാല് സീറ്റ് കൊടുത്താല്‍ മതിയെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടുവെങ്കിലും ആറ് സീറ്റ് വേണമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടേയും സംഘത്തിന്റെയും ആവശ്യം.തൃശൂരില്‍ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റി ശ്രമിക്കുന്നത്. ഇവിടെ പിന്നോട്ടില്ലെന്ന നിലപാടിലാണ് എ എന്‍ രാധാകൃഷ്ണന്‍ അതേസമയം പത്തനംതിട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് എം ടി രമേശിന്റെ നിലപാട്. എന്നാല്‍ കെപി ശശികലയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെഎ അഭിപ്രായം. 

Latest News