Sorry, you need to enable JavaScript to visit this website.

ഡ്രൈവര്‍മാര്‍ ഒളിച്ചോടിയാല്‍ ബദല്‍ വിസ നല്‍കില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം


ഫൈനൽ എക്‌സിറ്റ് നേടുന്നതിന് വിദേശ തൊഴിലാളികൾക്ക് നേരിട്ട് ലേബർ ഓഫീസുകളെ സമീപിക്കാം


റിയാദ്- പുതിയ വിസയിൽ സൗദിയിൽ ജോലിക്കെത്തിയ ശേഷം ഒളിച്ചോടുന്ന ഹൗസ് ഡ്രൈവർമാർക്കു പകരം ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നതിന് ബദൽ വിസകൾ അനുവദിക്കില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ജോലിക്ക് യോഗ്യരല്ലാത്ത വേലക്കാരികളെ സൗദിയിലെത്തി മൂന്നു മാസത്തിനകം റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കു തന്നെ തിരിച്ചുനൽകി പകരം ബദൽ വേലക്കാരിയെ നേടുന്നതിന് തൊഴിലുടമകളെ മന്ത്രാലയം അനുവദിക്കുന്നുണ്ട്. ഫൈനൽ എക്‌സിറ്റ് വിസ നേടുന്നതിന് വിദേശ തൊഴിലാളികൾക്ക് നേരിട്ട് ലേബർ ഓഫീസിനെ സമീപിക്കാവുന്നതാണ്. വിദേശ തൊഴിലാളികൾ ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടുന്നതുവരെ അവരെ തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരെന്നോണം നിതാഖാത്തിൽ കണക്കാക്കും. ചെറുകിട സ്ഥാപനങ്ങളിലെ നാലു വിദേശ തൊഴിലാളികളെ മാത്രമാണ് വ്യവസ്ഥകൾക്ക് വിധേയമായി ലെവിയിൽനിന്ന് ഒഴിവാക്കുന്നത്. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളെ വിസാ ഫീസിൽനിന്ന് ഒഴിവാക്കില്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 
കൃഷി, മത്സ്യബന്ധനം, കാലിവളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വർക്ക് പെർമിറ്റ് അനുവദിക്കുന്നില്ല. ഇവരെ ഗാർഹിക തൊഴിലാളികളെ പോലെയാണ് കണക്കാക്കുന്നത്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇളവുകൾ വരുത്തിയിട്ടുണ്ട്. ഗാർഹിക തൊഴിലാളി വിസകൾ അനുവദിക്കുന്നതിനുള്ള കൂടിയ ബാങ്ക് ബാലൻസ് അഞ്ചു ലക്ഷം റിയാലിൽനിന്ന് മൂന്നര ലക്ഷം റിയാലായി കുറച്ചിട്ടുണ്ട്. ആദ്യ വിസക്ക് അപേക്ഷിക്കുന്നവർ ജോലിയുള്ളത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി. ആദ്യ വിസക്ക് അപേക്ഷിക്കുന്നവർ 5,000 റിയാലിൽ കുറയാത്ത വേതനം ലഭിക്കുന്നത് തെളിയിക്കുന്ന സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. 
കൂടാതെ വ്യക്തികൾക്ക് പുതുതായി മൂന്നു പ്രൊഫഷനുകളിൽപെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
 

Latest News