കാസർകോട് - മുഖ്യമന്ത്രി പിണറായി വിജയൻ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഏകാധിപതിയായ ഭരണാധികാരിയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പ്രസ്താവിച്ചു. പ്രളയാനന്തര ഭരണ സ്തംഭനത്തിനും വിശ്വാസികളോടുള്ള വഞ്ചനക്കും ക്രമസമാധാന തകർച്ചക്കുമെതിരായി യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി കാസർകോട് കലക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളോടും പൊതു പ്രവർത്തകരോടും ധാർഷ്ട്യത്തോടെ പെരുമാറുകയും സഹപ്രവർത്തകരായ മന്ത്രിമാരെ നിശ്ശബ്ദരാക്കുകയും ചെയ്യുന്ന പിണറായി സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആചാര അനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ തെറ്റായ വഴി സ്വീകരിച്ച മുഖ്യമന്ത്രി വിശ്വാസികളല്ലാത്ത സ്ത്രീകളെ അർധരാത്രിയിൽ കള്ളന്മാരെ പോലെയാണ് ശബരിമലയിൽ കയറ്റിയത്. ഇത് വലിയ കാര്യമായി മുഖ്യമന്ത്രി തന്നെയാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയതും.
പിണറായി നടത്തുന്ന തെറ്റായ നടപടികളെ തിരുത്തിക്കാൻ സി.പി.എമ്മിന് സാധിക്കുന്നില്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയും മറ്റു നേതാക്കളും മുഖ്യമന്ത്രിയുടെ തന്നിഷ്ടത്തിന് മുന്നിൽ മുട്ട് വിറച്ചു നിൽക്കുകയാണ്. ഓഖി ദുരന്ത ഫണ്ടും പ്രളയ ദുരിതാശ്വാസ ഫണ്ടും അർഹരായവർക്ക് അനുവദിക്കാതെ മുഖ്യമന്ത്രി തോന്നിയതു പോലെ വകമാറി ചെലവഴിക്കുകയാണ്. ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കി പിണറായി വിജയൻ കേരളത്തെ നാശത്തിലേക്ക് നയിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
ചെയർമാൻ എം.സി. ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.ടി. അഹമ്മദലി, കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, എ. അബ്ദുൽ റഹ്മാൻ, കെ. നീലകണ്ഠൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കുര്യക്കോസ് പ്ലാപ്പറമ്പിൽ, ഹരീഷ് ബി. നമ്പ്യാർ, വി. കമ്മാരൻ, സി. ബാലകൃഷ്ണൻ പെരിയ, കല്ലട്ര മാഹിൻ ഹാജി, പി.എ. അഷ്‌റഫലി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ടി.ഇ. അബ്ദുല്ല, എം.എസ്. മുഹമ്മദ് കുഞ്ഞി, അഡ്വ. എ. ഗോവിന്ദൻ നായർ, എ.ജി.സി. ബഷീർ, അഡ്വ. കെ.കെ. രാജേന്ദ്രൻ, എം.എച്ച്. ജനാർദനൻ, കരിവെള്ളൂർ വിജയൻ, പി.കെ. ഫൈസൽ, കെ. മൊയ്തീൻ കുട്ടി ഹാജി, അഡ്വ. മനോജ് കുമാർ, മുനീർ മുനമ്പം, നാഷണൽ അബ്ദുല്ല എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു.