ജിദ്ദ - ലോക രാജ്യങ്ങളിൽനിന്ന് എത്തുന്ന ഹജ് തീർഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ ഏറ്റവും മികച്ച താമസ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഹജ്, ഉംറ മന്ത്രാലയം ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോ റൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനുമുള്ള ഹജ്, ഉംറ മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ധാരണാപത്രം.
ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതനും ഓയോ കമ്പനി സി.ഇ.ഒ റിതേഷ് അഗർവാളുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി ഹജ് കാലത്ത് മക്കയിലും മദീനയിലും തീർഥാടകർക്ക് താമസ സൗകര്യം നൽകുന്നവർക്ക് നിലവിൽ ബാധകമായ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും. പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് താമസ സൗകര്യം നൽകുന്ന കെട്ടിടങ്ങളിൽ നിശ്ചിത മാനദണ്ഡങ്ങൾ പൂർണമാണെന്ന് ഉറപ്പു വരുത്തുന്നതിന് ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് ഓയോ കമ്പനി പ്രത്യേക സംഘത്തിന് രൂപം നൽകണമെന്ന് ധാരണാപത്രം അനുശാസിക്കുന്നു.
പ്രതിവർഷം പുണ്യസ്ഥലങ്ങളിൽ എത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം 50 ലക്ഷത്തിലധികമായും ഉയർത്തൽ വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങളിൽ പ്രധാനമാണ്. ഹജ് തീർഥാടകർക്ക് താമസ സൗകര്യം നൽകുന്നതിനുള്ള കെട്ടിടങ്ങളുടെ നടത്തിപ്പ്, പ്രവർത്തന നിരീക്ഷണം, സാങ്കേതിക വിദ്യകളുടെ പ്രയോജനപ്പെടുത്തൽ എന്നീ കാര്യങ്ങൾക്ക് ഓയോ കമ്പനി ഇ-പ്ലാറ്റ്‌ഫോം ലഭ്യമാക്കും. ഹജ്, ഉംറ സീസണുകളിൽ തീർഥാടകർക്ക് താമസ സൗകര്യം നൽകുന്നവരുടെ പ്രവർത്തന നിലവാരം നിരീക്ഷിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയത്തിന് അഡ്മിനിസ്‌ട്രേറ്റീവ് കൺട്രോൾ പാനൽ ഓയോ കമ്പനി ലഭ്യമാക്കുന്നതിനും ധാരണാപത്രം അനുശാസിക്കുന്നു.
കൂടാതെ ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന മേഖലയിൽ പ്രവർത്തിക്കുന്ന യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവർക്ക് പരിശീലനം നൽകുന്നതിനും കമ്പനി നടപടികളെടുക്കും. നിലവിൽ ഹജ് തീർഥാടകർക്ക് താമസ സൗകര്യം നൽകുന്നതിന് 7000 ത്തിലേറെ ഹോട്ടലുകളും കെട്ടിടങ്ങളും ഹജ്, ഉംറ മന്ത്രാലയം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇവയുടെ പ്രവർത്തനം ഹജ്, ഉംറ മന്ത്രാലയം ക്രമീകരിക്കുന്നു. 2013 ൽ റിതേഷ് അഗർവാൾ സ്ഥാപിച്ച ഓയോ കമ്പനിക്കു കീഴിൽ ഇന്ത്യയിലെയും മലേഷ്യയിലെയും യു.എ.ഇയിലെയും നേപ്പാളിലെയും ചൈനയിലെയും ഇന്തോനേഷ്യയിലെയും 230 നഗരങ്ങളിൽ 8500 ഹോട്ടലുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും ബജറ്റ് ഹോട്ടലുകളാണ്.