ആദ്യ ഹജ് വിമാനം കരിപ്പൂരില്‍നിന്ന് വേണം; മന്ത്രി ജലീല്‍ കേന്ദ്ര മന്ത്രിയെ കാണും

കൊണ്ടോട്ടി- ഈ വര്‍ഷത്തെ ആദ്യ ഹജ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ് കാര്യമന്ത്രി ഡോ.കെ.ടി. ജലീല്‍ 27ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ കാണും.
വ്യോമയാന മന്ത്രാലയത്തിന്റെ ടെന്‍ഡര്‍ പ്രകാരം കേരളത്തില്‍നിന്നുളള ആദ്യ ഹജ് വിമാനം നെടുമ്പാശ്ശേരിയില്‍നിന്നാണ്. ഇത് കരിപ്പൂരില്‍ വേണമെന്നാണ് സംസ്ഥാന ഹജ് കമ്മിറ്റിയുടെ ആവശ്യം.
നിലവില്‍ 11,472 പേര്‍ക്കാണ് കേരളത്തില്‍നിന്നും അവസരം ലഭിച്ചത്. മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുളളവരും കേരളത്തില്‍നിന്നാണ് യാത്രയാവുന്നത്. 9,400 പേര്‍ കരിപ്പൂരില്‍ നിന്നും 2,550 പേര്‍ നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് പുറപ്പെടുക.
    നെടുമ്പാശ്ശേരിയില്‍നിന്ന് ആദ്യഘട്ട തീര്‍ത്ഥാടകര്‍ മദീനയിലേക്കും രണ്ടാംഘട്ടത്തില്‍ കരിപ്പൂരില്‍ നിന്നുളളവര്‍ ജിദ്ദയിലേക്കും പുറപ്പെടുന്ന രീതിയിലാണ് വിമാന സര്‍വ്വീസുളളത്. നെടുമ്പാശ്ശേരിയിലെ ആദ്യ വിമാനങ്ങള്‍ കരിപ്പൂരില്‍നിന്ന് നടത്താനുളള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പറഞ്ഞു. കരിപ്പൂരില്‍ നിന്നുളള 9,400 പേരില്‍ 2,000 പേരെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി മദീനയിലേക്കും ശേഷിക്കുന്നവരെ കരിപ്പൂര്‍, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ജിദ്ദയിലേക്കും കൊണ്ടുപോകാനുളള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന കേന്ദ്ര ഹജ് കമ്മിറ്റി യോഗത്തില്‍ വിഷയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 27ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയെ കാണുന്നത്.

 

 

Latest News