തുറൈഫ്- ബുധനാഴ്ച വൈകീട്ട് ആരംഭിച്ച ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് തുറൈഫ് നഗരവും പരിസരവും അതിശൈത്യത്തിന്റെ പിടിയിലായി. നഗരം തണുത്ത് വിറക്കുന്ന കാലാവസ്ഥ ഇന്നലെയും തുടർന്നു. ശൈത്യത്തിന്റെ കാഠിന്യം നിമിത്തം ഇന്നലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു.
തണുപ്പ് കഠിനമായപ്പോൾ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും രക്ഷിതാക്കൾ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വടക്കൻ പ്രവിശ്യാ വിദ്യാഭ്യാസ അധികൃതർ അവധി നൽകിയത്. സൗദി എയർലൈൻസിന്റെ റിയാദ്-തുറൈഫ് ആഭ്യന്തര സർവീസ് പ്രതികൂല കാലാവസ്ഥ കാരണം റദ്ദാക്കി. തുറൈഫിലേക്കുള്ള യാത്രക്കാർ റിയാദിൽ കുടുങ്ങി കിടക്കുകയാണ്. പൊടിക്കാറ്റ് വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും പ്രവേശിച്ചത് കാരണം നിരവധി പേർക്ക് ശ്വാസതടസ്സം നേരിട്ടു. ഹീറ്റർ ഉപയോഗിക്കുവാനായി മണ്ണെണ്ണ വിൽക്കുന്ന പെട്രോൾ സ്റ്റേഷനുകളിൽ വലിയ തിരക്കാണ്.
ചിലയിടങ്ങളിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഇടപെടൽ വേണ്ടിവന്നു. തുറൈഫിൽ ആകെ മൂന്നു പെട്രോൾ സ്റ്റേഷനുകളിലാണ് മണ്ണെണ്ണ വിൽക്കുന്നത്.
പ്രധാനമായും മണ്ണെണ്ണ വിൽക്കുന്ന അരാംകോ സ്റ്റേഷന് സമീപമുള്ള ജർബുഹ് പമ്പിലേക്ക് വാഹനങ്ങളുടെ ഒഴുക്ക് അനുഭവപ്പെട്ടു. സ്വദേശികളിൽ വലിയൊരു പങ്ക് മണ്ണെണ്ണ ഹീറ്റർ ഉപയോഗിക്കുന്നുണ്ട്. മരുഭൂമികളിലെ ടെന്റുകളിലും മണ്ണണ്ണെ തന്നെയാണ് ഹീറ്റർ പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ച് വരുന്നത്.