വാട്‌സാപ്പിലെ ലെവി വാര്‍ത്ത സൗദി തൊഴില്‍ മന്ത്രാലയം നിഷേധിച്ചു

റിയാദ്- സൗദിയില്‍ ലെവിയടക്കം 8000 റിയാലിന് രണ്ട് വര്‍ഷത്തേക്ക് ഇഖാമ പുതുക്കുന്നുണ്ടെന്ന് വാട്‌സാപ്പില്‍ പ്രചരിച്ച വാര്‍ത്ത തൊഴില്‍ സാമൂഹിക മന്ത്രാലയം നിഷേധിച്ചു. ഇത്തരം തീരുമാനങ്ങളും അറിയിപ്പുകളും മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും മന്ത്രാലയ ഉദ്യോഗസ്ഥന്‍ മലയാളം ന്യൂസിനോട് പറഞ്ഞു.
8000 റിയാലിന് രണ്ട് വര്‍ഷത്തേക്ക് ഇഖാമ പുതുക്കിയെന്നും ഇനി മുതല്‍ ഒരു വര്‍ഷത്തെ ഫീസ് നാലായിരത്തില്‍ നിജപ്പെടുത്തിയെന്നും ഇത് വലിയ സന്തോഷവാര്‍ത്തയാണെന്നുമാണ് തിങ്കളാഴ്ച രാവിലെ മുതല്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ചത്. സത്യാവസ്ഥ അറിയാന്‍ പലരും മലയാളം ന്യൂസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ്  മലയാളം ന്യൂസ് തൊഴില്‍മന്ത്രാലയവുമായി ബന്ധപ്പെട്ടത്.
ലെവി കുറക്കാന്‍ ഇതുവരെ മന്ത്രാലയം തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രാലയത്തിന്റെ ഏതുതീരുമാനവും ഔദ്യോഗികമായി അറിയിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2019 ജനുവരി ഒന്നു മുതല്‍ സ്വദേശികളെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിമാസം 600 റിയാലും സ്വദേശികളെക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് 500 റിയാലും 2020 ജനുവരി ഒന്നു മുതല്‍ സ്വദേശികളെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിമാസം 700 റിയാലും സ്വദേശികളുടെ എണ്ണത്തെക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് 800 റിയാലുമാണ് ലെവിയായി അടക്കേിവരുന്നത്. 2017 ലെ ബജറ്റവതരണ വേളയിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇതു പ്രകാരമാണ് ഇപ്പോഴും ഇഖാമ പുതുക്കല്‍ നടക്കുന്നതെന്നും പുതിയ പ്രചരണം ശരിയല്ലെന്നും വിവിധ കമ്പനികളിലെ എച്ച്.ആര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Latest News