Sorry, you need to enable JavaScript to visit this website.

കേരളത്തിലേത് പ്രാകൃത രാഷ്ട്രീയം; മുഷ്ടി ചുരുട്ടുന്ന രീതി മാറണം

പലപ്പോഴും തമിഴ്‌നാട്ടിലും മറ്റും സിനിമാ മേഖലയേക്കാൾ കഷ്ടമാണ് നമ്മുടെ രാഷ്ട്രീയരംഗം. ഇത്തരം പ്രവണതകളെ അതിജീവിച്ച് ജനാധിപത്യ സംവിധാനത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ലെങ്കിൽ ഫാസിസത്തിന്റെ കടന്നുകയറ്റം ശക്തമാകുമെന്നുറപ്പ്. അതിലൊരു പ്രധാന ഘടകമാണ് മുഷ്ടി ചുരുട്ടുന്ന രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുക എന്നത്.

ഏറ്റവും രാഷ്ട്രീയ പ്രബുദ്ധമാണ് കേരളം എന്ന അവകാശവാദം നിരന്തരമായി നാം കേൾക്കുന്നതാണ്. അത് ശരിയോ തെറ്റോ എന്ന തർക്കം അവിടെ നിൽക്കട്ടെ. എന്നാൽ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറ്റവും പ്രാകൃതമായ ശൈലിയാണ് ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നതെന്നതിൽ തർക്കമുണ്ടാകാനിടയില്ല. ജനജീവിതം സ്തംഭിപ്പിക്കുന്ന ഹർത്താലുകൾ മുതൽ കക്ഷിരാഷ്ടീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ വരെ അതിനു ദൃഷ്ടാന്തങ്ങൾ. കുടിപ്പകയുടേയും അന്ധമായ കക്ഷിരാഷ്ട്രീയത്തിന്റേയും നേതാക്കളോടുള്ള താരാരാധനയുടേയും ഈ വൃത്തികെട്ട രാഷ്ട്രീയ ശൈലി ഇനിയെങ്കിലും മാറിയേ തീരൂ.
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സംഘപരിവാർ നടത്തിയ സമരാഭാസങ്ങൾ കൊണ്ട് ചില ഗുണങ്ങൾ കേരളത്തിലുണ്ടായി എന്നു പറയാതെ വയ്യ. കേരളം പ്രബുദ്ധമാണെന്നും ജാതി - മത രഹിതമാണെന്നും ലിംഗ നീതിയിൽ ഒന്നാമതാണെന്നും മറ്റുമുള്ള മിത്തുകൾ തകർന്നു എന്നതാണ് ഒന്ന്. അതേക്കുറിച്ച് ഏറെ ചർച്ചകൾ നടന്നിരിക്കുന്നു. നമ്മുടെ രാഷ്ട്രീയ പ്രവർത്തന ശൈലിയുടെ ജനവിരുദ്ധതയാണ് മറ്റൊന്ന്. ഏറെകാലമായി നിരവധി സാമൂഹ്യ പ്രവർത്തകർ ഈ വിഷയം ഉന്നയിക്കുന്നതാണെങ്കിലും പൊതുമൂഹത്തിനു മുന്നിൽ ഏറ്റവും സജീവമായി ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നതിന് ഈ സംഭവങ്ങൾ നിമിത്തമായി. അതിനാൽ തന്നെ സംഘപരിവാറിനോട് നന്ദി പറയാം.
അടിച്ചേൽപിക്കുന്ന ഹർത്താലുകൾ, ഏറെ നേരം പൊതുനിരത്തുകൾ സ്തംഭിപ്പിച്ചുള്ള പ്രകടനങ്ങളും സമ്മേളനങ്ങളും സമരങ്ങളും, കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള സംഘർഷങ്ങളും കൊലപാതകങ്ങളും, നേതാക്കളോടുള്ള അന്ധമായ ആരാധനയും സ്വന്തം ചിന്താശേഷി അവർക്കടിയറ വെച്ച് ന്യായീകരണ തൊഴിലാളികളുടെ വേഷം കെട്ടലും, പൊതുമുതൽ നശിപ്പിക്കൽ, മുഴുവൻ സമയ പ്രവർത്തകാരണെന്ന അവകാശവാദത്തിൽ തൊഴിലെടുക്കാതെ ജീവിക്കൽ  തുടങ്ങി കാലഹരണപ്പെട്ട നമ്മുടെ പ്രവർത്തന ശൈലികളാണ് അടിയന്തരമായി മാറേണ്ടത്. ഇക്കാര്യങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാമെങ്കിലും എല്ലാ പ്രസ്ഥാനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഇവയിൽ ചില വിഷയങ്ങളെങ്കിലും ഇപ്പോൾ പൊതുധാരയിൽ സജീവമായി എത്തിയത് സ്വാഗതം ചെയ്യണം.
ജനാധിപത്യ സംവിധാനത്തിൽ ഹർത്താലുകൾക്ക് ആഹ്വാനം ചെയ്യാനുളള അവകാശമുണ്ടെങ്കിലും അതിൽ പങ്കെടുക്കാനുള്ള അവകാശം പോലെ പങ്കെടുക്കാതിരിക്കാനുള്ള അവകാശവുമുണ്ടെന്നും അടിച്ചേൽപിച്ച് ഹർത്താലുകൾ വിജയിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സാമാന്യ രാഷ്ട്രീയ ബോധമുള്ള ആർക്കും മനസ്സിലാകും. എന്നാൽ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിൽ നടക്കുന്നത് ഗുണ്ടായിസമാണ്. കടകളടക്കുന്നതും പൊതുവാഹനങ്ങൾ നിരത്തിലിറങ്ങാത്തതും ഭയം കൊണ്ടു മാത്രമാണ്. അവ രണ്ടുമില്ലാതായാൽ തന്നെ ജനജീവിതം കുറെയൊക്കെ സ്തംഭിക്കുമല്ലോ.  സ്വകാര്യ വാഹനങ്ങളുള്ളവരെ മിക്കവാറും തടയുന്നില്ല എന്നത് മറ്റൊരു കാപട്യം. സർക്കാരിന്റെ തെറ്റായ നയങ്ങളെ പ്രതിരോധിക്കാനായി ഹർത്താൽ ആഹ്വാനം ചെയ്യുന്നതിനാണ് എന്തെങ്കിലും  പ്രസക്തിയുള്ളത്. എന്നാൽ കുടിപ്പക കൊലകളുടെ പേരിലും എന്തിന് ആത്മഹത്യയുടെ പേരിൽ പോലും ഹർത്താൽ നടത്തുന്ന അവസ്ഥയിൽ കേരളം എത്തി എന്നതാണ് ദുരന്തം. 
എന്തായാലും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാർ നടത്തിയ അക്രമഹർത്താലുകൾ ഈ കാലഹരണപ്പെട്ട സമര രീതിക്കെതിരായ പ്രതിഷേധത്തെ ശക്തമാക്കി.  വ്യാപാരികൾ, ബസുടമകൾ, ടൂറിസം മേഖല, സ്‌കൂൾ അധികൃതർ, തിയേറ്ററുടമകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ നിർബന്ധിത ഹർത്താലുകൾക്കെതിരെ രംഗത്തു വന്നു. സാധാരണ പോലെ പ്രവർത്തിക്കുമെന്ന പ്രഖ്യാപനം പൂർണമായി നടപ്പാക്കാനായില്ലെങ്കിലും വരും ദിവസങ്ങളിൽ അതിനാകുമെന്നുറപ്പ്. തൊട്ടടുത്ത രണ്ടു ദിവസങ്ങളിൽ നടന്ന അഖിലേന്ത്യാ പണിമുടക്കിൽ കാര്യങ്ങൾ കുറെ കൂടി മെച്ചപ്പെട്ടു. പണിമുടക്കാനുകൂലികൾ പലയിടത്തും അക്രമം നടത്തിയെങ്കിലും ജനജീവിതം പൂർണമായി സ്തംഭിച്ചില്ല. വരുംകാലങ്ങളിൽ നിർബന്ധിത ഹർത്താലുകൾ ജനം തള്ളിക്കളയുമെന്നുറപ്പ്. അതിനർത്ഥം ചിലർ ആവശ്യപ്പെടുന്ന പോലെ ഇത്തരമൊരു സമര രൂപം നിരോധിക്കണമെന്നല്ല, പങ്കെടുക്കാനുള്ള അവകാശം പോലെ പങ്കെടുക്കാതിരിക്കാനുള്ള അവകാശവും ജനാധിപത്യത്തിലുണ്ടെന്നതാണ്. 
ഹർത്താലിൽ മാത്രമല്ല, തുടക്കത്തിൽ സൂചിപ്പിച്ച എല്ലാ വിഷയത്തിലും നമ്മുടെ പ്രവർത്തന ശൈലി ഇനിയെങ്കിലും ജനാധിപത്യപരമാകണം.  മുഷ്ടി ചുരുട്ടിയുള്ള പ്രകടനങ്ങളും ഗതാഗതം സ്തംഭിപ്പിച്ചുള്ള സമ്മേളനങ്ങളും സംസ്ഥാന മാർച്ചുകളും സംഘട്ടനങ്ങളും കൊലപാതക പരമ്പരകളുമൊക്കെ നടത്തുന്നത് എന്തിനാണ്? ജനത്തെ ബോധവൽക്കരിക്കാനോ? അത്തരത്തിൽ ബോധവൽക്കരിക്കേണ്ട വിധം ബുദ്ധിശൂന്യരാണോ ജനം? ഇപ്പറഞ്ഞ രാഷ്ട്രീയപ്രവർത്തന ശൈലിയാകെ ഉടച്ചുവാർക്കേണ്ടിയിരിക്കുന്നു. പത്രങ്ങളും ചാനലുകളും സോഷ്യൽ മീഡിയയുമെല്ലാം സജീവമായ ഒരു പ്രദേശത്താണ് ഈ രാഷ്ട്രീയാഭാസങ്ങൾ നടക്കുന്നത്. ഇത്തരം മാധ്യമങ്ങളിൽ മുഖാമുഖം വന്നിരുന്ന് രാഷ്ട്രീയ സംവാദം നടത്തുകയല്ലേ വേണ്ടത്? അത്തരത്തിലുള്ള സംവാദത്തെ വികൃതമായ രൂപമാണ് ഇപ്പോൾ ചാനലുകളിലെ ന്യൂസ് അവർ ചർച്ചകൾ. അവയുടെ ശൈലി മാറണം. അവതാരകരുടേയും ഉച്ചത്തിൽ സംസാരിക്കുന്നവരുടേയും ആധിപത്യത്തിൽ നിന്നു മോചിതമാക്കി, തികച്ചും ജനാധിപത്യപരമായ രീതിയിൽ ഇത്തരം ചർച്ചകളെ മാറ്റിയെടുക്കുകയാണ് വേണ്ടത്. തീർച്ചയായും സോഷ്യൽ മീഡിയയും ഇതിനായി ഉപയോഗിക്കാം. സോഷ്യൽ മീഡിയയുടെ കരുത്ത് എത്രമാത്രം ശക്തമാണെന്നതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ടല്ലോ. ജനത്തിനും ഇടപെടാവുന്ന രീതിയിലുള്ള ചർച്ചകളാണ് ഉണ്ടാകേണ്ടത്. അതിൽ നിന്ന് ഏതാണ് ശരിയെന്ന് ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ. തീർച്ചയായും അമിതമായ കക്ഷിരാഷ്ട്രീയ അന്ധവിശ്വാസം വലിച്ചെറിയാൻ ജനങ്ങളും തയാറാകണം.
ഇത്തരത്തിലുള്ള പ്രവർത്തന ഘട്ടങ്ങളിലും ചില നിർണായക സമയങ്ങളിൽ നിരത്തിലിറങ്ങേണ്ടിവന്നേക്കാം. എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളുടെ ജീവിക്കാനും ചലിക്കാനുമൊക്കെയുള്ള അവകാശങ്ങൾ ലംഘിച്ചുകൊണ്ടായിരിക്കരുത് അത്. ഇന്ത്യയിൽ പോലും പല നഗരങ്ങളിലുമുള്ള പോലെ പ്രതിഷേധ പരിപാടികൾക്കും സമ്മേളനങ്ങൾക്കുമെല്ലാം ചില വേദികൾ തീരുമാനിക്കുകയാണ് വേണ്ടത്. താൽപര്യമുള്ളവർ അവിടെയെത്തും. തീർച്ചയായും മീഡിയയും എത്തും. 
അത്തരത്തിലുള്ള ജനാധിപത്യ ശൈലി ജനാധിപത്യ പ്രസ്ഥാനങ്ങൾ തന്നെ വളർത്തിയെടുക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്ന രീതികൾ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.  കലാലയങ്ങളിൽ പോലും ഇന്നു നടക്കുന്നത് ഇത്തരത്തിലള്ള ഫാസിസ്റ്റ് ശൈലിയാണ്. കലാലയ രാഷ്ട്രീയത്തിനെതിരായ കോടതിയുടേയും ജനങ്ങളുടേയും വികാരത്തിനു പ്രധാന കാരണവും അതു തന്നെ.
നമ്മുടെ രാഷ്ട്രീയ പ്രവർത്തകരുടെ ശരീര ഭാഷ തന്നെ നോക്കൂ. തങ്ങൾ യജമാനന്മാരാണെന്ന പ്രഖ്യാപനം അതിൽ കാണാം. തങ്ങൾ മാത്രമാണ് ശരിയെന്നും. ഇക്കാര്യത്തിൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരെന്നഭിമാനിക്കുന്നവരുടെ പങ്ക് വളരെ വലുതാണ്. തങ്ങൾ സമൂഹത്തെ നയിക്കാൻ നിയോഗിക്കപ്പെട്ടവരാണെന്ന ധാരണയിൽ ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത് ജനാധിപത്യ വ്യവസ്ഥക്ക് അനുഗുണമല്ല. അതുവഴി ഇവരിൽ വളരുന്നത് ഫാസിസ്റ്റ് പ്രവണതകളും അഴിമതിയുമാണ്. ഒപ്പം മറ്റുള്ളവരെ അരാഷ്ട്രീയക്കാരാക്കാനുമാണ് അത് സഹായിക്കുക. രാഷ്ട്രീയം തൊഴിലാക്കിയവരുള്ളപ്പോൾ തങ്ങൾക്കതിന്റെ ആവശ്യമെന്ത് എന്ന ചോദ്യം സ്വാഭാവികമാണല്ലോ. അതല്ല ജനാധിപത്യത്തിനാവശ്യം. എല്ലാവരും ജനാധിപത്യ പ്രക്രിയകളിൽ സജീവ പങ്കാളികളാകുകയാണ്. ആധുനിക സാങ്കേതിക വിദ്യയും വാർത്താവിനിമയ സംവിധാനങ്ങളും ഇത്രമാത്രം വളർന്ന ഒരു സാഹചര്യത്തിൽ മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ട എന്തു സാഹചര്യമാണുള്ളത്? തൊഴിൽ ചെയ്ത് ബാക്കി സമയമാകട്ടെ രാഷ്ട്രീയ പ്രവർത്തനം. ജനപ്രതിനിധികൾ മാത്രമേ മുഴുവൻ സമയ പ്രവർത്തകരാകേണ്ടതുളളൂ. മാത്രമല്ല, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മേൽ ജനങ്ങൾക്കുള്ള അവകാശം കൂടുതൽ ശക്തമാക്കണം. അതിനായി പാർട്ടികൾക്കും വിവരാവകാശ നിയമം ബാധകമാക്കണം. തിരിച്ചുവിളിക്കാനുള്ള അവകാശവും നടപ്പാക്കണം.
ലോകം ഇന്നോളം പരീക്ഷിച്ച സാമൂഹ്യ സംവിധാനങ്ങളിൽ ഏറ്റവും മികച്ചത് ജനാധിപത്യം തന്നെയാണ്. എന്നാലത് പല രീതിയിലും ഭീഷണി നേരിടുകയാണ്. അഴിമതിയും അക്രമവുമാണ് ഇത്തരം ഭീഷണികളിൽ ഏറ്റവും പ്രധാനം. ഇന്ത്യൻ സാഹചര്യത്തിൽ ജാതി  മത  വർഗീയ ചിന്തകളും ജനാധിപത്യത്തിനു ഭീഷണിയാണ്. അതു പോലെയാണ് അന്ധമായ കക്ഷി രാഷ്ട്രീയവും. തല നേതാക്കൾക്ക് പണയം വെച്ച അണികളെക്കൊണ്ട് ഈ നാടിനെന്തു ഗുണം. 
പലപ്പോഴും തമിഴ്‌നാട്ടിലും മറ്റും സിനിമാ മേഖലയേക്കാൾ കഷ്ടമാണ് നമ്മുടെ രാഷ്ട്രീയ രംഗം. ഇത്തരം പ്രവണതകളെ അതിജീവിച്ച് ജനാധിപത്യ സംവിധാനത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ലെങ്കിൽ ഫാസിസത്തിന്റെ കടന്നുകയറ്റം ശക്തമാകുമെന്നുറപ്പ്. അതിലൊരു പ്രധാന ഘടകമാണ് മുഷ്ടി ചുരുട്ടുന്ന രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുക എന്നത്. ആ ലക്ഷ്യത്തോട് നാമടുക്കുന്നതിന്റെ സൂചനകൾ സ്വാഗതാർഹമാണ്.

Latest News