അബുദാബി - അമേരിക്കൻ ഷേല്‍ ഓയില്‍ എണ്ണ വിപണിക്ക് സ്ഥിരമായി ഭീഷണി ഉയർത്തില്ലെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് വ്യക്തമാക്കി. എണ്ണ വിപണിയെ സുസ്ഥിരത വീണ്ടെടുക്കുന്നതിന് രാജ്യം സ്വീകരിച്ച നയത്തിൽ ഒരിക്കലും മാറ്റം വരുത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയിൽ നടന്നുവരുന്ന രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എണ്ണ വിപണി ഇപ്പോൾ ശരിയായ ദിശയിലാണെന്നും വൈകാതെ സംതുലിതാവസ്ഥ വീണ്ടെടുക്കും. പക്ഷേ, പെട്രോൾ ഉത്പാദകർ ആവശ്യമെങ്കിൽ വിപണിക്ക് വേണ്ടി കൂടുതൽ യത്‌നിക്കേണ്ടി വരുമെന്നും എൻജി. ഖാലിദ് അൽഫാലിഹ് ഓർമിപ്പിച്ചു. ബഹളമയമായ പ്രതിവാര റിപ്പോർട്ടുകളും വിലയിരുത്തലുകളും കാര്യമായി മുഖവിലക്കെടുക്കേണ്ടതില്ല. വിപണി തകർച്ച നേരിടുന്നുവെന്ന് തോന്നുന്ന പക്ഷം ഒപെക് കൂട്ടായ്മയും പുറത്തുള്ള എണ്ണ ഉത്പാദക രാജ്യങ്ങളും ഒറ്റക്കെട്ടായി ആവശ്യമായത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഏപ്രിലിന് മുമ്പ് അടിയന്തിര സമ്മേളനം ചേരുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപെക് രാജ്യങ്ങളും റഷ്യ നേതൃത്വം നൽകുന്ന ഒപെക് ഇതര രാജ്യങ്ങളും ജനുവരി മുതൽ പ്രതിദിനം ആകെ എണ്ണ ഉത്പാദനത്തിൽ 1.2 ദശലക്ഷം ബാരൽ കുറവ് വരുത്താൻ ധാരണയിലെത്തിയിരുന്നു.
വിപണി തകർച്ച നേരിടുന്നത് പ്രതിരോധിക്കാൻ ഡിസംബറിൽ തന്നെ ഒപെക് രാജ്യങ്ങൾ മുൻമാസത്തെ അപേക്ഷിച്ച് ആറ് ലക്ഷം ബാരൽ കുറച്ചാണ് എണ്ണ ഉത്പാദനം നടത്തിയതെന്നും എൻജി. ഖാലിദ് അൽഫാലിഹ് വ്യക്തമാക്കി.
പെട്രോൾ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് അംഗ രാജ്യങ്ങളിലെ ആകെ എണ്ണ ശേഖരത്തിന്റെ 22.1 ശതമാനവും സൗദിയിലാണ്. ലോകത്ത് എണ്ണയുൽപാദന ചെലവ് ഏറ്റവും കുറവുള്ള രാജ്യവും മറ്റൊന്നല്ല. ഉത്പാദനം കുറക്കുന്നതിനുള്ള കരാർ പാലിക്കുന്നതിന് സൗദി പ്രതിജ്ഞാബദ്ധമാണെന്നും സൗദി എണ്ണ മന്ത്രി കൂട്ടിച്ചേർത്തു.