Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിഖ് വിരുദ്ധ കലാപത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ ആക്രമിച്ച് മോദി

ന്യൂദല്‍ഹി- സിഖ് വിരുദ്ധ കലാപത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും ആക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. '1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി അമ്മമാരും മക്കളും സഹോദരിമാരും നീതിക്ക് വേണ്ടി കണ്ണീരൊഴുക്കി കാത്തിരിക്കുന്നു. നീതി നടപ്പാക്കുന്നത് വഴി രാജ്യത്തെ നിയമം അവരുടെ കണ്ണീര്‍ തുടക്കും,' മോദി പറഞ്ഞു. പത്താമത്തെ സിഖ് ഗുരു ഗുരു ഗോബിന്ദ് സിംഗിന്റെ 350 ാം ജന്മ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുളള നാണയ പ്രകാശന കര്‍മം നിര്‍വഹിക്കുകയായിരുന്നു മോദി. ന്യൂദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹറും സന്നിഹിതരായിരുന്നു. 
കര്‍ത്താര്‍പൂര്‍ സാഹിബ് വിഷയത്തിലും പ്രധാനമന്ത്രി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. '1947 ല്‍ ഒരു തെറ്റ് സംഭവിച്ചു. കോണ്‍ഗ്രസ് ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തമാണ് കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി,' മോദി പറഞ്ഞു. 
1947 ലെ വിഭജന സമയത്ത് സിഖുകാരുടെ പ്രധാന ഗുരുധ്വാരകളിലൊന്നായ കര്‍ത്താര്‍പൂര്‍ സാഹിബ് പാകിസ്ഥാനില്‍ പെട്ടു പോയിരുന്നു. ഇത് മൂലം ഇന്ത്യയിലുളള സിഖ് മതവിശ്വാസികള്‍ക്ക് ഗുരുധ്വാര സന്ദര്‍ശിക്കാനുളള സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. 
ദല്‍ഹി-ലാഹോര്‍ ബസ് നയതന്ത്രത്തിന്റെ ഭാഗമായി വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് കര്‍ത്താപൂര്‍ സാഹിബ് ഇടനാഴി രൂപം കൊണ്ടത്. ഇന്ത്യ-പാകിസ്ഥാന്‍ കരാര്‍ പ്രകാരം, ഗുരുധ്വാര സന്ദര്‍ശിക്കാനുളള തീര്‍ത്ഥാടകര്‍ക്ക് വിസ കൂടാതെ പാകിസ്ഥാനില്‍ പ്രവേശിക്കാം. ഇന്ത്യ-പാക്സ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 4.5 കിലോമീറ്റര്‍ ദൂരെയാണ് തീര്‍ത്ഥാടന കേന്ദ്രം. 
ഗുരു ഗോബിന്ദ് സിംഗിന്റെ 350 ാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 350 രൂപയുടെ നേട്ട് പ്രധാനമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു.
സത്യത്തോടൊപ്പം നില്‍ക്കണമെന്നാണ് സിഖ് ഗുരുക്കന്‍മാര്‍ പഠിപ്പിച്ചിട്ടുളളതെന്നും ആരുടെ കൂടെ നില്‍ക്കണമെന്ന് സിഖ് സമുദായത്തിനറിയാമെന്നും മോദി പറഞ്ഞു.  
മഹാസഖ്യത്തെ വിമര്‍ശിച്ച മോദി അത് അവസരവാദ സഖ്യമാണെന്ന് പറഞ്ഞു.
 

Latest News