റിയാദ് - ലോകത്ത് സ്ഥിരീകരിക്കപ്പെട്ട എണ്ണ ശേഖരത്തിന്റെ അഞ്ചിലൊന്നോളം സൗദിയിലാണെന്ന് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. രാജ്യത്ത് 268.5 ബില്യൺ (26,850 കോടി) ബാരൽ എണ്ണ ശേഖരമുണ്ട്. ലോകത്ത് സ്ഥിരീകരിക്കപ്പെട്ട ആകെ എണ്ണ ശേഖരത്തിന്റെ 18.1 ശതമാനമാണിത്. ലോകത്തെ ആകെ എണ്ണ ശേഖരം 1.48 ട്രില്യൺ ബാരലാണ്.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ളത് വെനസ്വേലയിലാണ്. ഇവിടെ 302.8 ബില്യൺ ബാരൽ എണ്ണ ശേഖരമുണ്ട്. മധ്യപൗരസ്ത്യദേശത്തെ ആകെ എണ്ണ ശേഖരത്തിന്റെ 33.4 ശതമാനം സൗദിയിലാണ്. മധ്യപൗരസ്ത്യദേശത്ത് ആകെ 804.6 ബില്യൺ എണ്ണ ശേഖരമാണുള്ളത്. പെട്രോൾ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് അംഗ രാജ്യങ്ങളിലെ ആകെ എണ്ണ ശേഖരത്തിന്റെ 22.1 ശതമാനവും സൗദിയിലാണ്. ഒപെക് രാജ്യങ്ങളിൽ ആകെ 1.21 ട്രില്യൺ ബാരൽ എണ്ണ ശേഖരമാണുള്ളത്.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇറാനാണ്. ഇറാനിൽ 155.6 ബില്യൺ ബാരൽ എണ്ണ ശേഖരമുണ്ട്. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ പത്തര ശതമാനം ഇറാനിലാണ്. നാലാം സ്ഥാനത്തുള്ള ഇറാഖിൽ 147.2 ബില്യൺ ബാരൽ എണ്ണ ശേഖരമുണ്ട്. ലോകത്തെ എണ്ണ ശേഖരത്തിന്റെ 9.9 ശതമാനം ഇറാഖിലാണ്. അഞ്ചാം സ്ഥാനത്തുള്ള കുവൈത്തിൽ 101.5 ബില്യൺ ബാരൽ എണ്ണയുണ്ട്. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 6.8 ശതമാനം കുവൈത്തിലാണ്. ആറാം സ്ഥാനത്തുള്ള യു.എ.ഇയിൽ 97.8 ബില്യൺ ബാരൽ എണ്ണയുണ്ട്. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 5.4 ശതമാനം യു.എ.ഇയിലാണ്. ഏഴാം സ്ഥാനത്തുള്ള റഷ്യയിൽ 80 ബില്യൺ ബാരലും എട്ടാം സ്ഥാനത്തുള്ള ലിബിയയിൽ 48.4 ബില്യൺ ബാരലും ഒമ്പതാം സ്ഥാനത്തുള്ള നൈജീരിയയിൽ 37.5 ബില്യൺ ബാരലും പത്താം സ്ഥാനത്തുള്ള അമേരിക്കയിൽ 32.8 ബില്യൺ ബാരലും എണ്ണ ശേഖരമുണ്ട്. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 2.2 ശതമാനം മാത്രമാണ് അമേരിക്കയിലുള്ളത്.
കസാക്കിസ്ഥാനിൽ 30 ബില്യൺ ബാരലും ചൈനയിൽ 25.6 ബില്യൺ ബാരലും ഖത്തറിൽ 25.2 ബില്യൺ ബാരലും ബ്രസീലിൽ 12.6 ബില്യൺ ബാരലും അൾജീരിയയിൽ 12.2 ബില്യൺ ബാരലും അംഗോളയിൽ 8.4 ബില്യൺ ബാരലും ഇക്വഡോറിൽ 8.3 ബില്യൺ ബാരലും അസർബൈജാനിൽ ഏഴു ബില്യൺ ബാരലും മെക്‌സിക്കോയിൽ ആറര ബില്യൺ ബാരലും ഇരുപതാം സ്ഥാനത്തുള്ള നോർവെയിൽ 6.4 ബില്യൺ ബാരലും എണ്ണ ശേഖരമുണ്ട്. ലോകത്തുള്ള ആകെ എണ്ണ ശേഖരത്തിന്റെ 1.7 ശതമാനമാണ് ഖത്തറിന്റെ വിഹിതം.
സൗദി അറേബ്യയുടെ സ്ഥിരീകരിക്കപ്പെട്ട എണ്ണ, ഗ്യാസ് ശേഖരം വർധിച്ചതായി ഊർജ, വ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ ആകെ പെട്രോൾ ശേഖരം 266.2 ബില്യൺ ബാരലും ഗ്യാസ് ശേഖരം 307.9 ട്രില്യൺ ഘന അടിയുമാണെന്ന് 2017 ഡിസംബർ 31 ന് സൗദി അറേബ്യ അറിയിച്ചിരുന്നു. ഇതിൽ 260.9 ബില്യൺ ബാരൽ എണ്ണയും 302.3 ട്രില്യൺ ഘന അടി ഗ്യാസും സൗദി അറാംകൊയുടെ നിയന്ത്രണത്തിൽ പെട്ട പ്രദേശങ്ങളിലാണ്. കൺസൾട്ടൻസി മേഖലയിലെ മുൻനിര കമ്പനിയായ ഡി ആന്റ് എം സൗദി അറാംകൊ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നടത്തിയ സ്വതന്ത്ര സാക്ഷ്യപ്പെടുത്തൽ പ്രക്രിയയോടെ സൗദി അറാംകൊ ഏരിയയിലെ എണ്ണ ശേഖരത്തിൽ 2.2 ബില്യൺ ബാരലിന്റെ വർധനവ് രേഖപ്പെടുത്തി. ഗ്യാസ് ശേഖരം 319.5 ട്രില്യൺ ഘന അടിയായും വർധിച്ചു. സൗദി അറാംകൊ നിയന്ത്രണത്തിൽ പെട്ടതല്ലാത്ത, സൗദി അറേബ്യയും കുവൈത്തും സംയുക്തമായി പങ്കുവെക്കുന്ന പ്രദേശത്ത് സൗദി അറേബ്യയുടെ വിഹിതത്തിൽ പെട്ട ഭാഗത്ത് 540 കോടി ബാരൽ എണ്ണ ശേഖരവും 5.6 ട്രില്യൺ ക്യുബിക് അടി വാതക ശേഖരവുമുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി അറേബ്യയിലെ ആകെ എണ്ണ ശേഖരം 268.5 ബില്യൺ ബാരലും ഗ്യാസ് ശേഖരം 325.1 ട്രില്യൺ ഘന അടിയായും ഉയർന്നു.
ലോകത്ത് എണ്ണയുൽപാദന ചെലവ് ഏറ്റവും കുറവ് സൗദി അറേബ്യയിലാണെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. സൗദി അറേബ്യയും സൗദി അറാംകൊയും ഉൽപാദിപ്പിക്കുന്ന ഓരോ ബാരൽ എണ്ണക്കും ലോകത്ത് ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനിയും ഏറ്റവും പ്രാധാന്യമേറിയ കമ്പനിയും സൗദി അറാംകൊ ആണെന്നും മന്ത്രി പറഞ്ഞു.